23.7.11


മഅദനി കോടതി ജയിലിലാണ്..... 

പി.ഡി.പി. ഉത്തരമേഖലാ സെമിനാര്‍‍

മലപ്പുറം: നീതി നിഷേധത്തിന്റെ പ്രതിരൂപമായി ജയിലിലടക്കപ്പെട്ട അബ്ദുന്നാസിര്‍ മഅദനിക്ക് വേണ്ടി കക്ഷി,മത,ജാതി വ്യത്യാസമില്ലാതെ നാട് ഐക്യപ്പെടണമെന്ന് പി.ഡി.പി ഉത്തരമേഖലാ സെമിനാര്‍ അഭിപ്രായപ്പെട്ടു. ബിനായക് സെന്‍ മുതല്‍ മഅദനി വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന ശീര്‍ഷകത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിയോജിപ്പിന്റെ തലങ്ങളുണ്ടെങ്കിലും മഅദനിയെ അന്യായമായി പീഡിപ്പിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി പറഞ്ഞു. ഇന്ത്യന്‍ നീതി പീഠത്തിന്‍െ അന്യായമുഖം വെളിപ്പെടുത്തുന്നതാണ് മഅദനിയുടെ ജയില്‍ വാസം. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മഅദനി മുതല്‍ ബിനായക് സെന്‍ വരെയുള്ളവരുടെ നീതി നിഷേധാമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഭരിക്കുന്നവരും ദുര്‍ബലപ്പെടുത്തുന്നവരും ചേര്‍ന്ന് നടത്തുന്ന വ്യവസായമാണ് നമ്മുടെ നാട്ടിലെ സ്‌ഫോടനങ്ങളും കലാപങ്ങളുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി അഭിപ്രായപ്പെട്ടു.സി.ഐ.എയുടേയും മൊസാദിന്റെയും ചാരന്‍മാര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ പേരിലാണ് രാജ്യത്ത് നിരപരാധികള്‍ വേട്ടയാടപ്പെടുന്നത്. അബ്ദുന്നാസിര്‍ മഅദനിയുടെ കാര്യത്തില്‍ കോടതി ജയിലിലാണ്. കോടതി സ്വതന്ത്രമല്ല. അതുകൊണ്ടാണ് കേസ് കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.ജയിലിനകത്ത് കോടതി സ്ഥാപിക്കുക വഴി സ്വതന്ത്രമായ നീതി നിര്‍വഹണത്തിനുള്ള വഴിയാണ് അടക്കപ്പെട്ടിരിക്കുന്നത്. കോടതിക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനാവുമെന്ന് ഉറപ്പ്‌വരുത്തേണ്ടത് രാജ്യത്ത് നീതിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മഅദനി വിഷയത്തില്‍ പ്രതികരിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നും അത് വിശ്വാസിക്ക് ഇബാദത്താണെന്നും സെന്‍സിംഗ് മാസികയുടെ എഡിറ്റര്‍ അഡ്വ.എ.കെ.ഇസ്മായില്‍ വഫ അഭിപ്രായപ്പെട്ടു.

ഏതൊരു മനുഷ്യനെയും എപ്പോഴും നിര്‍ദാക്ഷിണ്യം പീഡിപ്പിക്കാം എന്ന അവസ്ഥ ഇന്ന് മഅദനിയുടെ കാര്യത്തില്‍ ആശ്വാസം കൊള്ളുന്നവര്‍ക്ക് നാളെ വിനയായി മാറുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ സലാം അഭിപ്രായപ്പെട്ടു.ഒമ്പതര വര്‍ഷം അന്യായമായി ജയിലില്‍ പീഡിപ്പിച്ചതിന് മഅദനിയോട് നീതിന്യായ സംവിധാനം മാപ്പുപറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശുദ്ധ ഖുര്‍ആന്‍ നെഞ്ചോട്‌ ചേര്‍ത്ത് ജീവിക്കുന്ന മഅദനിക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അതിനു നേതൃത്വം നല്‍കാനോ സാധിക്കില്ല. ഇത്തരം ആരോപണം ഉന്നയിച്ചു മഅദനിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ലക്‌ഷ്യം മറ്റു പലതുമാണെന്നും മഅദനി വിഷയത്തില്‍ വിശ്വാസി സമൂഹം ഉണരണമെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി മമ്പാട് നജീബ് മൌലവി അഭിപ്രായപ്പെട്ടു.

മഅദനി രാജ്യത്തോട് വിളിച്ചു പറഞ്ഞ സത്യങ്ങള്‍ രാജ്യത്തിന്റെ ജാനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനാണെന്നത് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നുവെന്നും ഈ അനീതിക്കെതിരെ നടക്കുന്ന പോരാട്ടങ്ങളില്‍ ഐ.എന്‍.എല്‍.കൂടെയുണ്ടാകുമെന്നും ഐ.എന്‍.എല്‍.സംസ്ഥാന സെക്രട്ടറി പ്രൊ.എ.പി.അബ്ദുല്‍ വഹാബ് പറഞ്ഞു.

ആരെയും എപ്പോഴും ഏത് വകുപ്പും ഉപയോഗിച്ചും അറസ്റ്റ് ചെയ്ത് ജയിലിലടക്കാമെന്നതുപോലുള്ള നിയമങ്ങളുടെ അടിവേരറുക്കും വരെ കോടതി വിധികള്‍ ഇങ്ങനെ തന്നെയേ ഉണ്ടാവൂ എന്ന് 'മാധ്യമം' എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. തികഞ്ഞ പക്ഷപാതിത്വത്തോടെയും മുന്‍വിധിയോടും കൂടിയാണ് പൊലീസും അന്വേഷണ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നത്.സാമാന്യ നീതിക്ക് നിരക്കാത്തതും ഭരണകൂട ഭീകരതക്കു വഴിവെക്കുന്നതുമായ നിയമങ്ങള്‍ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പി.ഐ. നൗഷാദ്, പി.ഡി.പി. മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ.ഷംസുദ്ദീന്‍ കുന്നത്ത്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം നിസാര്‍ മേത്തര്‍, ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. ഷമീര്‍ പയ്യനങ്ങാടി, വുമണ്സ് ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട്‌ ശ്രീജ മോഹന്‍, അലവി കക്കാടന്‍, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ മൊയ്തീന്‍ ചോമ്പോത്തറ, ടി.എ.മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് അധ്യക്ഷത വഹിച്ചു. പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ. സുധാകരന്‍ സ്വാഗതം പറഞ്ഞു

മഅദനിയുടെ മോചനത്തിനായി രാജ്ഭവന്‍ മാര്‍ച്ച് 27ന്

കൊല്ലം: കര്‍ണാടക ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദു നാസര്‍ മഅദനിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് 27ന് രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് കേരള മുസ്‌ലിം സംയുക്തവേദി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ മൈലക്കാട് ഷാ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ചില്‍ 25000 പേര്‍ പങ്കെടുക്കും.

സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅദനിയെ സന്ദര്‍ശിക്കുന്നതിന് 21ന് ബാംഗ്ലൂരിലെത്തിയ അന്‍വാര്‍ശേരിയിലെ ആറ് വിദ്യാര്‍ത്ഥികളെ കര്‍ണാടക പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി മൈലക്കാട് ഷാ ആരോപിച്ചു. ഇതിനെതിരെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, മനുഷ്യാവകാശക്കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നുറുദ്ദീന്‍ സുബൈര്‍, നിസാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments: