8.8.13

മഅദനിയുടെ ജാമ്യാപേക്ഷ നീട്ടി

Abdul_Nasar_Madaniബാംഗ്ലൂര്‍:ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ആരോപണ വിധേയനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി നീട്ടി. അടുത്ത ആഴ്ചത്തേക്കാണ് മാറ്റിയത്. മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ സുപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി.
പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിലാണ് മഅ്ദനിയുടെ വിചാരണ നടക്കുന്നത്. അറസ്റ്റ് ചെയ്തിട്ട് മൂന്ന് വര്‍ഷമായെങ്കിലും ഒരു വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. ഇതുവരെ 60ഓളം പ്രോസിക്യൂഷന്‍ ഭാഗം സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളെ ഇനി വിസ്തരിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ജാമ്യ ഹരജി പരിഗണിച്ചപ്പോള്‍ മഅദനിക്കെതിരെ പ്രോസിക്യൂഷന്‍ ഗുരുതരമായ ആരോപണങ്ങള്‍ നടത്തിയിരുന്നു. മഅദനി സ്ഥിരം കുറ്റവാളിയാണെന്നും 50ലധികം സ്‌ഫോടനകേസുകളില്‍ പ്രതിയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

24.2.13

മഅ്ദനി: പി.ഡി.പി പ്രക്ഷോഭം ശക്തമാക്കുന്നു

വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് നയിക്കുന്ന സമര സന്ദേശ യാത്ര മേയ് 10 ന് കാസര്‍കോട്ടുനിന്ന് ആരംഭിക്കും. ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. മൂന്ന് മുതല്‍ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ നിരാഹാരസമരം  ആരംഭിക്കുമെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയിലറയില്‍ ജീവന്‍ ഹോമിക്കപ്പെടുന്ന അവസ്ഥയിലാണ് മഅ്ദനി കഴിയുന്നത്. ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍െറ കാഴ്ച 30 ശതമാനം മാത്രമാണ്. പ്രമേഹം വളരെ ഉയര്‍ന്ന അവസ്ഥയിലായതിനാല്‍ കണ്ണിന് ശസ്ത്രക്രിയ നടത്താനാകുന്നില്ല. കടുത്ത ശ്വാസതടസ്സവും അനുഭവിക്കുകയാണ്. ഇപ്പോള്‍ ഫലത്തില്‍ ആയുര്‍വേദ ചികിത്സയും അലോപ്പതി ചികിത്സയും ഇല്ലാത്ത അവസ്ഥയിലാണ്. ഈ അവസ്ഥയിലും അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയത് കടുത്ത അനീതിയാണ്.
‘ജീവന്‍ തരാം മഅ്ദനിയെ തരൂ’  എന്ന ആവശ്യവുമായി നടത്തുന്ന തുടര്‍ പ്രക്ഷോഭത്തിന്‍െറ ഭാഗമായി മണ്ഡലംതല പ്രചാരണ കണ്‍വെന്‍ഷനുകള്‍ തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. ജില്ലാതല കണ്‍വെന്‍ഷനുകള്‍ മാര്‍ച്ച് 16 മുതല്‍ 31 വരെയും നടക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ജനസഭകളും സംഘടിപ്പിക്കും. ഏപ്രില്‍ 15 ന് സംസ്ഥാനതല സമരസംഗമം എറണാകുളത്ത് നടത്തുമെന്നും പൂന്തുറ സിറാജ് അറിയിച്ചു. വൈസ് ചെയര്‍മാന്മാരായ സുബൈര്‍ സബാഹി, വര്‍ക്കല രാജ്, ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, നിസാര്‍ മത്തേര്‍, മുഹമ്മദ് റജീബ്  എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

19.2.13

ചെയര്‍മാനെ അഗര്‍വാള്‍ ആശുപത്രിയില്‍ 


പരിശോധനക്ക് വിധേയനാക്കി

ബംഗളൂരു: സൗഖ്യ ഹോളിസ്റ്റിക് ആന്‍ഡ് ഇന്‍റഗ്രേറ്റഡ് മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അഗര്‍വാള്‍ ഐ ഹോസ്പിറ്റലില്‍ പരിശോധനക്ക് വിധേയനാക്കി. നേരത്തേ ഫെബ്രുവരി 10ന് നടത്തിയ ഡയബറ്റിക് റെറ്റിനോപതി ചികിത്സയുടെ ഭാഗമായി വലത് കണ്ണിനു നടത്തിയ തിമിരനീക്ക ചികിത്സയുടെ പുരോഗതി വിലയിരുത്താനാണ് പരിശോധന നടത്തിയത്. 20 ശതമാനം കാഴ്ച ശക്തിയുള്ള ഇടതുകണ്ണിന് ലേസര്‍ ചികിത്സയും അന്ന് നടത്തിയിരുന്നു.
ചൊവ്വാഴ്ച്ച പതിനൊന്നുമണിയോടെ അഗര്‍വാള്‍ ആശുപത്രിയിലെത്തിയ മഅ്ദനി ചികിത്സക്കുശേഷം സൗഖ്യയിലേക്ക് മടങ്ങി. വലതുകണ്ണിന്‍െറ കാഴ്ച നേരിയതോതിലെങ്കിലും വീണ്ടെടുക്കാന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും വീണ്ടും ജയിലിലേക്ക് മടങ്ങുന്നതിനാല്‍ ഇത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
സൗഖ്യയിലെ ചികിത്സക്കുശേഷം വ്യാഴാഴ്ച മഅ്ദനി പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങും. സൗഖ്യ, അഗര്‍വാള്‍ കണ്ണാശുപത്രി, മണിപ്പാല്‍ മെഡിക്കല്‍ സെന്‍റര്‍ എന്നിവടങ്ങളില്‍ മഅ്ദനിക്ക് നല്‍കിയ പൂര്‍ണവിവരങ്ങളും ഇനി ചെയ്യേണ്ട ചികിത്സ സംബന്ധിച്ച നിര്‍ദേശങ്ങളുമടങ്ങിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇന്ന് പുറത്തിറക്കുമെന്ന് ഡോ.ഐസക് മത്തായി നൂറനാല്‍ പറഞ്ഞു.


31.1.13

മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ വിചാരണ വേഗത്തിലാക്കണം -ചെന്നിത്തല

മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ വിചാരണ  വേഗത്തിലാക്കണം -ചെന്നിത്തല
ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ‘മാനിഷാദ’ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: അകാരണമായി കര്‍ണാടക ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ വിചാരണ വേഗത്തിലാക്കാന്‍ ജുഡീഷ്യറി മുന്നോട്ടുവരണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ‘ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം’ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച മാനിഷാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ഇന്ത്യന്‍ ജുഡീഷ്യറിയുടെ തെറ്റായ വശമാണ് മഅ്ദനിയുടെ ജയില്‍വാസത്തിലൂടെ പുറത്തെത്തുന്നത്. മാനസിക പീഡനങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് അദ്ദേഹം ജയിലില്‍ കഴിയുന്നത്. നിയമം നിയമത്തിന്‍െറ വഴിക്ക് പോകുന്നതിനെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് നീതി കിട്ടേണ്ടതുണ്ട്. അതിന് എത്രയും വേഗം വിചാരണ നടത്തി വസ്തുത പുറത്തു കൊണ്ടുവരുകയാണ് വേണ്ടത്.  സംശയത്തിന്‍െറ പുറത്ത് അനന്തമായി ജയിലില്‍ അടക്കുന്നത് ന്യായീകരിക്കാനാവില്ല. മനുഷ്യത്വ പരമായ സമീപനം കര്‍ണാടക സര്‍ക്കാറിന്‍െറയും ജുഡീഷ്യറിയുടെയും ഭാഗത്തു നിന്നുണ്ടാകണം.  വിചാരണ വേഗം നടത്തേണ്ടത് കര്‍ണാടക കോടതിയുടെയും ഇന്ത്യന്‍ ജുഡീഷ്യറിയുടെയും  ഉത്തരവാദിത്തമാണ്-അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ നിയമം കാറ്റില്‍ പറത്തുകയാണെന്ന് മുഖ്യാതിഥി പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍  ആരോപിച്ചു. മഅ്ദനിയുടെ മോചനത്തിനുവേണ്ടിയുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ തുടരണം.നീതി എന്ന അവകാശം മഅ്ദനിക്ക് നിഷേധിക്കുകയാണെന്നും മോചനത്തിന് വേണ്ടി ഒറ്റക്കെട്ടായ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കാണ് മഅ്ദനിയുടെ ജയില്‍വാസം വിരല്‍ ചൂണ്ടുന്നതെന്ന് സി.പി.എം കാസര്‍കോട് ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ പറഞ്ഞു. അതിപ്രാകൃതമായ രീതിയിലാണ് രാജ്യത്ത് മനുഷ്യാവകാശം ഹനിക്കപ്പെടുന്നത്. 11 വയസ്സുള്ള കുട്ടിയെ കേരളത്തില്‍ ഭീകരവാദിയായി ചിത്രീകരിച്ച് പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കേരളം വേണ്ടത്ര ഉണര്‍ന്നില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മഅ്ദനിക്കുവേണ്ടി നടത്തുന്ന എല്ലാ ജനകീയ സമരങ്ങള്‍ക്കും സി.പി.എമ്മിന്‍െറ ഐക്യദാര്‍ഢ്യം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
മഅ്ദനിക്ക് വേണ്ടിയുള്ള സമരം മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള സമരമായി വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ കരിനിയമങ്ങള്‍ക്കെതിരെയുള്ള ജനാധിപത്യ പോരാട്ടമായി ഈ സമരം മാറണം. മഅ്ദനിക്ക് നീതി നല്‍കുന്നതിന്‍െറ ആദ്യപടിയായി ജാമ്യം നല്‍കുകയാണ് വേണ്ടത് -അദ്ദേഹം പറഞ്ഞു.
മനുഷ്യത്വത്തിന് നിരക്കാത്ത പ്രവൃത്തിയാണ് മഅ്ദനിയെ ജയിലിലടച്ച സംഭവമെന്ന്  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. അകാരണമായി മഅ്ദനിയെ തടവിലാക്കിയ സംഭവം രാജ്യത്തിനുതന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു.

13.1.13

മഅ്ദനിയെ ജയിലില്‍ ഇല്ലായ്മ ചെയ്യാന്‍ ഗൂഢശ്രമം -പി.ഡി.പി

കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിയെ ജയിലില്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ ആസൂത്രിതശ്രമങ്ങള്‍ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. മഅ്ദനിക്ക്  വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും  ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നുമാണ് കര്‍ണാടക പൊലീസ് സര്‍ക്കാറിനും കോടതികള്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍, അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍  പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനുകള്‍ മഅ്ദനിയുടെ ആരോഗ്യനില  അതീവഗുരുതരമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്്.
ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണം. ഇതിനു പിന്നിലെ ഗൂഢാലോചനെയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാറിന് നിവേദനം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് മഅ്ദനിയുടെ ചികിത്സ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ചികിത്സക്ക് ശേഷം അദ്ദേഹത്തെ ജയിലിലേക്കയച്ചാല്‍ ആരോഗ്യനില വീണ്ടും വഷളാവും. അതിനാല്‍ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണം. അതിനായി എല്ലാ കോണുകളില്‍നിന്നും സമ്മര്‍ദം ഉയരണം. മുസ്ലിംലീഗ് ഇക്കാര്യത്തില്‍ സ്വീകരിച്ച അനുകൂല നടപടികള്‍ക്ക് നന്ദി പറയാനും വീണ്ടും ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെടാനും പി.ഡി.പി പ്രതിനിധിസംഘം പാണക്കാട് സന്ദര്‍ശിക്കും. മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്നും സിറാജ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ  സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, നിസാര്‍ മത്തേര്‍, ജില്ലാ പ്രസിഡന്‍റ് എന്‍.കെ. മുഹമ്മദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.

7.1.13

പ്രവാസികള്‍ മഅദനിക്കു വേണ്ടി ശബ്ദിക്കണം 

-ജമീലാ പ്രകാശം എം.എല്‍.എ.



ജിദ്ദ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജയില്‍മോചനം ആവശ്യപ്പെട്ട് 'മഅദനിയെ തരൂ ജീവന്‍ തരാം' എന്ന മുദ്രാവാക്യം ഉയര്‍ത്തി പി.ഡി.പി. സംസ്ഥാനക്കമ്മിറ്റി നടത്തുന്ന മനുഷ്യാവകാശ കാമ്പയിന്റെയും സമരങ്ങളുടെയും ഗള്‍ഫ്തല ഉദ്ഘാടനം ജിദ്ദയില്‍ നടന്നു. പി.സി.എഫ്. ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശസംഗമത്തിന്റെ ഉദ്ഘാടനം കോവളം എം.എല്‍.എ. ജമീലാ പ്രകാശം ഓണ്‍ലൈന്‍വഴി ഉദ്ഘാടനംചെയ്തു. പിന്നാക്ക ദളിത് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വിമോചനത്തിനും അധികാരസ്ഥാനങ്ങളില്‍ മാറ്റിനിര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും ശ്രമിച്ചതിന്റെ പേരിലാണ് മഅദനി നിരന്തരം ഇരയാക്കപ്പെടുന്നതെന്നും നിരന്തരമായ നീതിനിഷേധത്തിനും തുല്യതയില്ലാത്ത മനുഷ്യാവകാശധ്വംസനത്തിനും ഇരയായി മഅദനിയുടെ രണ്ടാം ജയില്‍വാസം മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന് സാമാന്യനീതിയും മനുഷ്യാവകാശവും ലഭ്യമാക്കാന്‍ മുഴുവന്‍ പ്രവാസികളും ശബ്ദമുയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ ഐ.ബി. ഉള്‍പ്പെടെയുള്ള ചില സംവിധാനങ്ങള്‍ രാജ്യത്തെ പ്രബല ന്യൂനപക്ഷവിഭാഗമായ മുസ്‌ലിം സമുദായത്തെ സംശയത്തോടെ നോക്കിക്കാണുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും അപമാനമാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഅദനി ഉള്‍പ്പെടെ നിരപരാധികളായ മുസ്‌ലിം സമുദായാംഗങ്ങളെ ഭീകരവിരുദ്ധനിയമത്തിന്റെ മറവില്‍ വര്‍ഷങ്ങളോളം വിചാരണയും ജാമ്യവും നല്‍കാതെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 
ശാരീരികമായി കടുത്ത അവശതയനുഭവിക്കുന്ന മഅദനിയുടെ ആരോഗ്യനില അതിഗുരുതരമാണെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്തവില നല്‍കേണ്ടി വരുമെന്നും, കര്‍ണാടക സര്‍ക്കാര്‍ മഅദനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് കോടതികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംഗമത്തില്‍ സംബന്ധിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. മഅദനിക്ക് നീതി ലഭിക്കാന്‍വേണ്ടിയുള്ള പോരാട്ടത്തിന് സംഗമത്തില്‍ പങ്കെടുത്ത വിവിധ സംഘടനാനേതാക്കള്‍ തങ്ങളുടെ സംഘടനയുടെ പൂര്‍ണപിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. 
ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യാവകാശസംഗമത്തില്‍ പി.സി.എഫ്. സൗദി നാഷണല്‍ ജനറല്‍കണ്‍വീനര്‍ അഷറഫ് പൊന്നാനി അധ്യക്ഷതവഹിച്ചു. പി.സി.എഫ്. ജിദ്ദ ഘടകം ആക്ടിങ് സെക്രട്ടറി അബ്ദുല്‍റസാഖ് മാസ്റ്റര്‍ മമ്പുറം മഅദനിയുടെ സന്ദേശം വായിച്ചു. വിവിധ സംഘടനാനേതാക്കളായ വി.കെ. റഊഫ് (നവോദയ), പി.എം.എ. ജലീല്‍ (കെ.എം.സി.സി.) കുഞ്ഞാവുട്ടി എ. ഖാദര്‍ (ഐ.എം.സി.സി.), പി.എ. മുഹമ്മദ് റാസിം (പി.സി.എഫ്.), പി.എ. മുഹമ്മദ് (ജംഇയ്യത്തുല്‍ അന്‍സാര്‍), മുജീബ് എ.ആര്‍.നഗര്‍ (ഐ.സി.എഫ്.), ഷാനവാസ് വണ്ടൂര്‍ (ഐ.ഡി.സി.), സലാഹ് കാരാടന്‍ (ഇസ്ലാഹി സെന്റര്‍), സാദിഖലി തുവ്വൂര്‍ (തനിമ), മഹബൂബ് പത്തപ്പിരിയം (ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം), അഷറഫ് മൊറയൂര്‍ (ഫ്രട്ടേര്‍ണിറ്റി ഫോറം), സിറാജ് കൊല്ലം (കൊല്ലം ജില്ലാ പ്രവാസിസംഗമം), ഹാഫിസ് ഹുസൈന്‍ റഷാദി (അന്‍വാര്‍ കള്‍ച്ചറല്‍ഫോറം), നവാസ് (കരുനാഗപ്പള്ളി താലൂക്ക് സംഗമം) എന്നിവര്‍ സംസാരിച്ചു. സംഗമത്തില്‍ പി.സി.എഫ്. ജിദ്ദ ഘടകം പ്രസിഡന്റ് ദിലീപ് താമരക്കുളം സ്വാഗതവും ട്രഷറര്‍ അബ്ദുള്‍റഷീദ് ഓയൂര്‍ നന്ദിയും പറഞ്ഞു.

23.11.12

മഅ്ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ലീഗിന്‍െറ സമ്മര്‍ദം കാരണം -പി.ഡി.പി

കണ്ണൂര്‍:  അബ്ദുന്നാസര്‍ മഅ്ദനിക്കുനേരെ ഇത്ര വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൗനം പാലിക്കുന്നത് ലീഗിന്‍െറ സമ്മര്‍ദം കാരണമാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മത്തേര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മഅ്ദനി കേരളത്തിലെ പൗരനെന്ന നിലയില്‍ മാനുഷിക ഇടപെടല്‍ നടത്തുന്നതിനുപകരം മുഖ്യമന്ത്രി ലീഗിന് അടിമപ്പെടുന്നത് അപമാനകരമാണ്.  ഇ.ടി. മുഹമ്മദ് ബഷീറിനെപോലുള്ളവരുടെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മഅ്ദനിക്കുവേണ്ടി ലീഗില്‍ ഉയരുന്നുണ്ട്.
മഅ്ദനിയെ ജയിലിലടക്കാന്‍ വേണ്ടി നടന്ന ഗൂഢാലോചനയെക്കുറിച്ച് പൂര്‍ണമായി അറിയാവുന്ന സി.പി.എം കേരള നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം പറയാത്തത് ഹൈന്ദവ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന പേടികൊണ്ടാവാം.  
കാഴ്ച നഷ്ടപ്പെട്ട് നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന മഅ്ദനിക്കെതിരെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ കള്ളക്കഥകളുണ്ടാക്കി  സത്യവാങ്മൂലം നല്‍കിയതിനാലാണ്  ജാമ്യം നിഷേധിക്കപ്പെട്ടത്. ജാമ്യവും ചികിത്സയും നല്‍കാതെ അദ്ദേഹത്തെ  ഇല്ലാതാക്കാനും അതുവഴി മുസ്ലിം യുവാക്കളില്‍ തീവ്രവികാരം ഇളക്കിവിട്ട് വര്‍ഗീയ കാര്‍ഡിറക്കി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനുമുള്ള ബി.ജെ.പിയുടെ ശ്രമമാണിത്.
മനുഷ്യാവകാശം സംരക്ഷിക്കുക, ന്യൂനപക്ഷവേട്ട അവസാനിപ്പിക്കുക, മഅ്ദനിക്ക് നീതി നല്‍കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി  മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് മലപ്പുറം പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും. സമൂഹികനീതി, സമഗ്ര വികസനം, സമാധാന സമൂഹം എന്ന മുദ്രാവാക്യമുയര്‍ത്തി പി.ഡി.പി സംഘടിപ്പിക്കുന്ന പാഠശാല നവംബര്‍ 29ന്  തൃശൂര്‍ ടൗണ്‍ഹാളിലും നടക്കും.

 

ഇ. അഹമ്മദിന്‍െറ മൗനം പ്രതിഷേധാര്‍ഹം -പി.ഡി.പി

കൊല്ലം: ഗസ്സയില്‍ കുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കുന്ന ഇസ്രായേല്‍ ഭീകരതക്കെതിരെ മൗനം പാലിക്കുന്ന കേന്ദ്രത്തിന്‍െറയും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്‍െറയും നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. കേന്ദ്രത്തിന്‍െറ നിസ്സംഗതയില്‍ പ്രതിഷേധിച്ച് അഹമ്മദ് മന്ത്രിസ്ഥാനം രാജിവെക്കണം. അല്ലാത്തപക്ഷം അഹമ്മദിന്‍െറ രാജിക്ക് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്‍കണം. ഇസ്രായേലുമായുള്ള എല്ലാ ബന്ധവും ഇന്ത്യ അവസാനിപ്പിക്കണം.
മഅ്ദനിയുടെ ജയില്‍മോചനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇടപെടാത്തത് ലീഗിന്‍െറ സമ്മര്‍ദത്തിന് വഴങ്ങിയാണ്. ‘സാമൂഹിക നീതി, സമഗ്ര വികസനം, സമാധാന സമൂഹം’ എന്ന മുദ്രാവാക്യമുയര്‍ത്തി തൃശൂര്‍ ടൗണ്‍ഹാളില്‍ 29ന് സംസ്ഥാനതല പാഠശാല സംഘടിപ്പിക്കും. ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക, മഅ്ദനിക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് മലപ്പുറത്തെ പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും. മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നിസ്സംഗതക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കും

18.11.12

പി. സി.എഫ് അബുദാബി കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 
 
അബുദാബി : നാസര്‍ ചിരയിന്കീഴിന്റെ അധ്യക്ഷതയില്‍ കൂടിയ പി.സി.എഫ്. പ്രവര്‍ത്തക സംഗമം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി - മുഹമ്മദ്‌ സാഹിബ്‌ തിരുവനന്തപുരം (പ്രസിഡന്റ്‌) സിദ്ധീക്ക് തിരൂര്‍ (സെക്രട്ടറി) കരീം കാസര്ഗോഡ് (ട്രഷറര്‍) നാസര് ചിറയിന്‍കീഴ്‌ .(ഒരഗനൈസിംഗ് സെക്രട്ടറി) വൈസ് പ്രസിഡന്റ് മാര്‍ ,1,ശുകൂര്‍ തിരൂര്‍ 2,സലിം കണ്ണൂര്‍ 3,അലി കോട്ടക്കല്‍ 4, ഫൈസല്‍ കരിപ്പോള്‍ , ജോയിന്റ് സെക്രെട്ടറി മാര്‍ 1,ഷവ് ക്കത്തു 2, ഷെരീഫ് 3, ലത്തീഫ് കടവൂര്‍ 4, ഷമീര്‍ അത്താണി പ്പടി .
..............................................................
യു , എ , ഇ . സെന്‍ട്രല്‍ കമ്മിറ്റി യിലേക്ക് തെരെഞ്ഞെടുത്തവര്‍ .
1, ഇല്യാസ് തലശ്ശേരി 2, നാസ്സര്‍ ചിറയിന്‍കീഴ്‌ 3, ആഷിക് പടന്ന


പ്രവര്‍ത്തക സംഗമം ഇല്യാസ് തലശ്ശേരി ഉത്ഘാടനം ചെയ്തു 



പി ഡി പി വേങ്ങര മണ്ഡലം കമ്മറ്റി
 
പുനസംഘടിപ്പിച്ചു
 
 
 വേങ്ങര പി ഡി പി മണ്ഡലം കമ്മറ്റി പുനസംഘടിപ്പിച്ചു പ്രസിരണ്ട് അയ്യപ്പന്‍ എ ആര്‍ നഗര്‍ , സെക്രട്ടറി നസീര്‍ പറപ്പൂര്‍ ,ട്രഷറര്‍ ഫൈസല്‍ ഒതുക്കുങ്ങല്‍ ,വൈസ് പ്രസിരണ്ട് മുനീര്‍ വേങ്ങര ,ജോയിന്‍ സെക്രട്ടറി നസീര്‍ കച്ചേരിപ്പടി , ജില്ലാകൌന്‍സില്‍അംഗങ്ങള്‍ ചേക്കുപാലാനി,ത്വാഹ പറപ്പൂര്‍ ,സംസ്ഥാന കൌണ്‍സില്‍ അംഗങ്ങള്‍ അഷ്‌റഫ്‌ ഊരഗം,ശിഹാബ് വി കെ പടി ,എന്നിവരെ തിരഞ്ഞെടുത്തു

11.10.12


മഅ്ദനിയുടെ മോചനത്തിന് ഹാജിമാര്‍ പ്രാര്‍ഥിക്കണം- മുസ്ലിം പണ്ഡിതന്മാര്‍

ജിദ്ദ: കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ രണ്ട് വര്‍ഷത്തിലധികമായി വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്കു നീതിയുക്തമായ വിചാരണ ലഭ്യമാവാന്‍ ഹാജിമാരും പ്രവാസി മലയാളികളും പ്രാര്‍ഥിക്കുകയും ഇടപെടുകയും ചെയ്യണമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന് നേതൃത്വം കൊടുക്കുന്ന കേരളത്തില്‍ നിന്നെത്തിയ പണ്ഡിതന്മാര്‍ ആവശ്യപ്പെട്ടു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാര്യങ്ങളാണ് മഅ്ദനിയുടെ വിഷയത്തില്‍ സംഭവിക്കുന്നതെന്ന് നേതാക്കള്‍ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒമ്പതര വര്‍ഷത്തെ വിചാരണത്തടവില്‍ നിന്നു മോചിതനായ ശേഷം അദ്ദേഹത്തിന്‍െറ ഓരോ ചലനവും നാലു പൊലീസുകാര്‍ രേഖപ്പെടുത്തിയിരുന്നു.
ആ രേഖകള്‍ പരിശോധിച്ചാല്‍ തന്നെ അദ്ദേഹത്തിനെതിരെ ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ കെട്ടിച്ചമക്കുകയായിരുന്നു എന്ന് വ്യക്തമാണ്. കര്‍ണാടകയില്‍ മുസ്ലിംകള്‍ അകാരണമായി പീഡിപ്പിക്കപ്പെടുന്നു. കോടതിയില്‍ വാദിക്കാന്‍ വക്കീലന്മാരെ പോലും കിട്ടുന്നില്ല.
വോട്ട് ചോര്‍ച്ച ഭയന്ന് കേരളത്തിലെ യു.ഡി.എഫും എല്‍.ഡി.എഫും മഅ്ദനിയുടെ കാര്യത്തില്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ സംഭവ വികാസങ്ങളില്‍ ഏറെ സ്വാധീനമുള്ള പ്രവാസി മലയാളിസമൂഹം മഅ്ദനിയുടെ മോചനത്തിനായി ശക്തമായി ഇടപെടണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. കേരള നിയമസഭ ഒരു പ്രമേയം പോലും പാസ്സാക്കാന്‍ മുന്നോട്ടു വരുന്നില്ല. ബോംബാക്രമണത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട്, പ്രമേഹരോഗം മുര്‍ഛിച്ച് മറ്റു പല രോഗങ്ങള്‍ കൊണ്ടും വിഷമതകള്‍ അനുഭവിക്കുന്ന അദ്ദേഹത്തിന് തക്ക സമയത്ത് ചികില്‍സ ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ കാഴച് ശക്തി ഏതാണ്ട് നഷ്ടപ്പെട്ടിരിക്കുകയാണ്. സാമാന്യനീതി എന്ന നിലയില്‍ ചികില്‍സക്കു വേണ്ടിയുള്ള ജാമ്യം ലഭിക്കേണ്ടതാണ്. അഗ്രഹാര ജയിലിനു പുറത്തുള്ള സ്പെഷല്‍ കോടതിയില്‍ വിചാരണ തുടങ്ങിയിട്ടുണ്ടെങ്കിലും വളരെ മന്ദഗതിയിലാണ് അത് നടക്കുന്നത്. ബി.ജെ.പി.സര്‍ക്കാറാണ് അവിടെ ഭരിക്കുന്നതെന്നതിനാല്‍ നീതിയുക്തമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
ഈ കടുത്ത പ്രതികൂല സാഹചര്യത്തില്‍ അദ്ദേഹത്തിന് നീതിയുക്തമായ വിചാരണ ലഭ്യമാവാന്‍ ഹാജിമാരും പ്രവാസി മലയാളികളും പ്രാര്‍ഥിക്കുകയും ഇടപെടുകയും ചെയ്യണമെന്ന് ഫോറത്തെ നയിക്കുന്ന പണ്ഡിത നേതൃത്വം അഭ്യര്‍ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ഫോറം കണ്‍വീനര്‍മാരായ അബ്ദുശുക്കൂര്‍ മൗലവി, പാനിപ്ര ഇബ്രാഹീം മൗലവി, കടുവയില്‍ മന്‍സൂറുദ്ദീന്‍ റഷാദി, സുബൈര്‍ മൗലവി വണ്ടിപ്പെരിയാര്‍, മുനീര്‍ ഷാ തണ്ടാശ്ശേരി, അനീസ് അഴീക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.

മഅ്ദനിയുടെ ജാമ്യാപേക്ഷ
ഒക്ടോബര്‍ 16ലേക്ക് മാറ്റി

ബംഗളൂരു: വിചാരണ തടവില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി വിദഗ്ധ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈകോടതി ഒക്ടോബര്‍ 16ലേക്ക് മാറ്റി. ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് എച്ച്.എന്‍. നാഗമോഹന്‍ ദാസ് കൂടുതല്‍ വാദം കേള്‍ക്കാനായാണ് ഹരജി മാറ്റിയത്. മഅ്ദനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതേതുടര്‍ന്നാണ് കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി മാറ്റിയത്.
മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. മഅ്ദനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രവി വര്‍മകുമാറും കര്‍ണാടകക്കുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ ചന്ദ്രമൗലിയും ഹാജരായി. നേരത്തേ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മഅ്ദനി ഹൈകോടതിയെ സമീപിച്ചത്.

28.9.12

ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കണം - പി.സിഎഫ്‌ 
ഡീസല്‍ വില വര്‍ധനവ് വര്‍ധനവും ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയ  നടപടിയും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാകണം എന്ന്‍  പി.സി.എഫ് ജിദ്ദ കമ്മിറ്റി ആവശ്യപെട്ടു 

27.8.12


മഅ്ദനിക്ക് വിദഗ്ധ ചികിത്സ; വിധി സെപ്റ്റംബര്‍ മൂന്നിന്

മഅ്ദനിക്ക് വിദഗ്ധ ചികിത്സ; വിധി സെപ്റ്റംബര്‍ മൂന്നിന്
ബംഗളൂരു: സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷയില്‍ വാദം പൂര്‍ത്തിയായി. സെപ്റ്റംബര്‍ മൂന്നിന് പരപ്പന ജയിലിനുള്ളിലെ പ്രത്യേക കോടതി ജഡ്ജി എച്ച്. ആര്‍. ശ്രീനിവാസ് വിധിപറയും. പ്രതിഭാഗം വാദം കോടതി അംഗീകരിച്ചാല്‍ ഫലത്തില്‍ മഅ്ദനിക്ക് ഇടക്കാല ജാമ്യത്തിനുള്ള സാഹചര്യമൊരുങ്ങും.
തിങ്കളാഴ്ച കേസിന്‍െറ വിചാരണ പ്രത്യേക കോടതിയില്‍ തുടങ്ങിയപ്പോഴാണ്, കാഴ്ച ശക്തി ഏറക്കുറെ നഷ്ടമായ മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ഉസ്മാന്‍ വാദിച്ചത്. സുപ്രീംകോടതിയും ഹൈകോടതിയുമൊക്കെ നിര്‍ദേശിച്ച ചികിത്സകള്‍ നല്‍കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും സ്വതന്ത്ര ചികിത്സക്ക് അനുമതി നല്‍കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്‍െറ വാദം. മഅ്ദനിയെ അറസ്റ്റു ചെയ്ത് ഹാജരാക്കിയ അന്നുമുതല്‍ ചികിത്സ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സക്കു വിധേയനാക്കിയതിനുശേഷം ഓരോ മാസവും കൃത്യമായ പരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തിലും വീഴ്ചവരുത്തി. ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയപ്പോള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബംഗളൂരു ശാഖയില്‍ ചികിത്സ നല്‍കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇവിടെ കിടത്തിച്ചികിത്സക്ക് സൗകര്യമില്ലാത്തതിനാല്‍ മതിയായ ചികിത്സ ലഭിച്ചില്ല. സമയത്തിന് ചികിത്സ ലഭിക്കാത്തതിനാലാണ് അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടമായതെന്നും ഡോക്ടര്‍മാര്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍, മഅ്ദനിക്ക് മതിയായ ചികിത്സ നല്‍കിയതിന്‍െറ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കര്‍ണാടക സര്‍ക്കാര്‍ ഹാജരാക്കിയ രേഖകളെല്ലാം അദ്ദേഹത്തെ വിവിധ ആശുപത്രികളില്‍ പരിശോധനക്കു വിധേയനാക്കിയതിന്‍െറ രേഖകളാണെന്നും ഇത് ചികിത്സ നല്‍കിയതിനുള്ള തെളിവാകില്ലെന്നും പ്രതിഭാഗവും വാദിച്ചു. ഇരു ഭാഗത്തിന്‍െറയും വാദം കേട്ടതിനുശേഷമാണ് വിധി പറയുന്നത് സെപ്റ്റംബര്‍ മൂന്നിലേക്ക് മാറ്റിയത്.
കേസിലെ മറ്റു പ്രതികളായ തടിയന്‍റവിട നസീര്‍, ഷഫാസ് എന്നിവരുടെ വിചാരണ സെപ്റ്റംബര്‍ 10ലേക്ക് മാറ്റി.

പി.സി.എഫ് ദുബായ്  കമ്മിറ്റി നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ നിന്നും 

പി.സി.എഫ്. ജിദ്ദ കമ്മിറ്റി നടത്തിയ മെംബെര്‍ഷിപ്‌ വിതരണ ഉത്ഘാടനം നാഷണല്‍ കമ്മിറ്റി കണ്‍വീനെര്‍ അഷറഫ് പൊന്നാനി (മക്ക) ജിദ്ദ ഘടകം പ്രസിഡന്റ്‌ ദിലീപ് താമരക്കുള ത്തിനു നല്‍കി നിവര്‍ഹിക്കുന്നു. പി.സി.എഫ്. ജിദ്ദ കമ്മിറ്റി ഉമര്‍ മേലാറ്റൂര്‍  , നാഷണല്‍ കമ്മിറ്റി അംഗവും ജിദ്ദ കമ്മിറ്റി മാധ്യമ വിഭാഗം കണ്‍വീനെര്‍ ഇ.എം. അനീസ്‌ അഴീക്കോട്‌ എന്നിവര്‍ 

11.8.12


ഈ മനുഷ്യനെ ഇനിയും എത്രനാള്‍ വേട്ടയാടും

ഈ മനുഷ്യനെ ഇനിയും  എത്രനാള്‍ വേട്ടയാടും
രാജ്യം സ്വാതന്ത്രൃത്തിന്റെ 65ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനി പാരതന്ത്രൃത്തിന്റെ രണ്ടാം അധ്യായത്തില്‍ രണ്ടാം വര്‍ഷത്തിലേക്ക് കാലൂന്നുകയാണ്. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷത്തെ വിചാരണത്തടവിനുശേഷം കോടതി നിരപരാധിയാണെന്നുകണ്ട് വിട്ടയച്ച മഅ്ദനിയെ മൂന്നുവര്‍ഷത്തിനുശേഷം 2010 ആഗസ്റ്റ് 17ന് ബംഗളൂരു പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഇരുട്ടു കയറിയ വലതു കണ്ണും നിറംമങ്ങിയ ഇടതുകണ്ണുമായി തന്റെ പീഡനപര്‍വത്തെക്കുറിച്ച് മാധ്യമം ലേഖകന്‍ ഇനാമുറഹ്മാനുമായി മഅ്ദനി സംസാരിക്കുന്നു.....
പരപ്പന അഗ്രഹാര ജയിലില്‍ ജയില്‍ സൂപ്രണ്ടിന്റെ മുറിയുടെ തൊട്ടടുത്ത് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ വീല്‍ചെയറിന് തൊട്ടുരുമ്മി കൃത്രിമ കാലിനോട് കാല്‍ചേര്‍ത്തു വെച്ച് ആ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍ ഏതാണ്ട് 18 വര്‍ഷങ്ങള്‍ക്കു മുമ്പ് സുല്‍ത്താന്‍ ബത്തേരി നഗരത്തെ പ്രകമ്പനം കൊള്ളിച്ച് ഇടിമുഴക്കത്തോടെ പെയ്തിറങ്ങിയ വാക്കുകള്‍ ചെവിയില്‍ വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു. ഐ.എസ്.എസ് വിട്ട് പി.ഡി.പി രൂപവത്കരിച്ചതിനു ശേഷം നടത്തിയ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായായിരുന്നു സുല്‍ത്താന്‍ ബത്തേരിയെ ഇളക്കിമറിച്ച പ്രസംഗം അരങ്ങേറിയത്. വാക്കുകളുടെ മലവെള്ളപ്പാച്ചില്‍ ആസ്വദിക്കാനെത്തിയവരുടെ ഇടയിലേക്ക് ബ്ലാക്ക്യാറ്റുകളുടെയും അകമ്പടി വാഹനങ്ങളുടെയും പിറകിലായി അലങ്കരിച്ച വാഹനത്തില്‍ സദസ്സിനെ അഭിവാദ്യം ചെയ്തിറങ്ങി വന്ന മഅ്ദനിയുടെ ഗംഭീരരൂപം ഓര്‍മയില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്. ആ മനുഷ്യനാണോ ഇപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ ശാന്തനായി സംസാരിക്കുന്നത്? ഇത്രയധികം അസുഖങ്ങളുള്ള മനുഷ്യന് തീര്‍ത്തും അക്ഷോഭ്യനായി, ആരോടും വിദ്വേഷമില്ലാതെ എങ്ങനെ ജീവിക്കാനാവുന്നു? ചോദ്യങ്ങളുടെ തിരയിളക്കമായിരുന്നു മനസ്സില്‍.
ഒരു കാലില്‍ ഹവായി ചെരുപ്പും മറുകാലില്‍ കൃത്രിമ കാലിന്റെ ഭാരവും പരുത്തിയുടെ ജുബ്ബയും സ്വര്‍ണ കരയുള്ള വെളുത്ത മുണ്ടും കറുത്ത തൊപ്പിയുമണിഞ്ഞ് വീല്‍ചെയറില്‍ മഅ്ദനിയിരിക്കുന്നു. ഇരുട്ടുകയറിയ വലതു കണ്ണും നിറംമങ്ങിയ ഇടതു കണ്ണുമായി. അനിശ്ചിതമായി നീളുന്ന തടവിനെക്കുറിച്ച്, പീഡന പര്‍വ്വത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു തുടങ്ങിയപ്പോള്‍ ഒരു കാര്യം ബോധ്യമായി. ഈ മനുഷ്യനെ തടവിലിട്ട് ഭരണകൂടത്തിന് പക തീര്‍ക്കാം, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍ത്തു ചിരിക്കാം. പക്ഷേ, തോല്‍പിക്കാനാവില്ല. ആ നിശ്ചയദാര്‍ഢ്യത്തിന് കാരിരുമ്പിന്റെ കരുത്തുണ്ട്. അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ ദൃഢതയുണ്ട്. കോയമ്പത്തൂരിലും ബംഗളൂരിലുമായി പതിനൊന്നര വര്‍ഷംനീണ്ട വിചാരണ തടവുകൊണ്ട് ആ വിശ്വാസത്തിന് തിളക്കം കൂടിയിട്ടേയുള്ളൂ. തടവറയില്‍ വ്രത വിശുദ്ധിയുമായി എല്ലാം ദൈവത്തിലര്‍പ്പിച്ച് കഴിയുന്ന മനുഷ്യനെ അല്ലെങ്കില്‍തന്നെ ആര്‍ക്കാണ് തോല്‍പിക്കാനാവുക?
2010 ആഗസ്റ്റ് 17നാണ് അന്‍വാര്‍ശ്ശേരിയില്‍നിന്ന് ബംഗളൂരു പൊലീസ് മഅ്ദനിയെ അറസ്റ്റുചെയ്തത്. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷത്തെ വിചാരണ തടവിനുശേഷം നിരപരാധിയാണെന്ന് പറഞ്ഞ് കോടതി വിട്ടയച്ച് കൃത്യം മൂന്നു വര്‍ഷത്തിനു ശേഷം ബംഗളൂരു സ്ഫോടന കേസില്‍ വീണ്ടും പിടിയിലായത് കേവല യാദൃച്ഛികതയാണെന്ന് കരുതാനാവില്ല. 2008 ജൂലൈയില്‍ ബംഗളൂരു നഗരത്തില്‍ ഒമ്പതിടങ്ങളിലായി നടന്ന സ്ഫോടനത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. എങ്ങനെയാണ് താന്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നും അതിനു പിന്നിലെ കളികളെന്താണെന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്. അതിലേക്ക് പിന്നീട് വരാം. കേസിന്റെ വിചാരണ തുടങ്ങിയപ്പോഴേക്കും രണ്ടു വര്‍ഷത്തെ തടവ് മഅ്ദനി അനുഭവിച്ചു കഴിഞ്ഞു. ഇനി വര്‍ഷങ്ങള്‍ നീളുന്ന വിചാരണ. ജാമ്യം കിട്ടുമോ എന്നുറപ്പില്ല. ഈ തടവ് ഇപ്പോഴൊന്നും അവസാനിക്കാന്‍ പോവുന്നതുമല്ല.
ബംഗളൂരുവിലെ തടവറ കഴിഞ്ഞാല്‍ വീണ്ടും കാരാഗൃഹങ്ങള്‍ കാത്തിരിപ്പുണ്ട്. അതിന്റെ തിരക്കഥകള്‍ എവിടെയൊക്കെയോ എഴുതപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതെല്ലാം അദ്ദേഹത്തിനറിയാം. എന്നാലും ഈ മനുഷ്യന് കുലുക്കമില്ല. കാരണം, പതിനൊന്നര വര്‍ഷത്തെ ജയില്‍ വാസംകൊണ്ട് മഅ്ദനി നേടിയത് എന്തും ക്ഷമിക്കാനുള്ള കരുത്താണ്. അതിനുമുന്നില്‍ തടവറകള്‍ തലകുനിച്ചു പോകും.
ജയില്‍ സൂപ്രണ്ടിന്റെ മുറിയോട് ചേര്‍ന്നാണ് ഫോട്ടോസ്റ്റാറ്റ് സംവിധാനമുള്ളത്. അതിനു തൊട്ടടുത്തായി കമ്പ്യൂട്ടര്‍ മുറിയാണ്. ഇടക്കിടെ കോപ്പിയെടുക്കാന്‍ വന്നുപോകുന്ന തടവുപുള്ളികള്‍ക്കും കമ്പ്യൂട്ടര്‍ മുറിയിലേക്ക് കയറിപ്പോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമിടയിലിരുന്ന് ഭാവഭേദങ്ങളില്ലാതെ മഅ്ദനി പറഞ്ഞു തുടങ്ങി. സംസാരിക്കുമ്പോള്‍ അദ്ദേഹത്തോട് പരമാവധി ചേര്‍ന്നിരിക്കാന്‍ കൂടെവന്ന പി.ഡി.പി ജനറല്‍ സെക്രട്ടറി റജീബ് ആവശ്യപ്പെട്ടു. എതിര്‍വശത്തിരിക്കുന്നയാളുടെ മുഖം അല്‍പമെങ്കിലും കാണാനാണ് അതെന്ന് പിന്നീടാണ് പിടികിട്ടിയത്.
രക്തംപൊടിയുന്ന ആ വാക്കുകളെ ഇങ്ങനെ പകര്‍ത്താം: ഐ.എസ്.എസ് രൂപവത്കരിച്ച കാലത്തുണ്ടായെന്നു പറയുന്ന സാമുദായിക ധ്രുവീകരണത്തിന്റെ എത്രയോ ഇരട്ടിയാണ് കേരളീയ സമൂഹത്തില്‍ ചിലരുടെ പ്രവര്‍ത്തനം മൂലം അടുത്ത കാലത്തുണ്ടായത്. എന്നെപ്പോലുള്ളവര്‍ക്കെതിരെ നഗ്നമായ നീതിനിഷേധം നടക്കുമ്പോഴും നിസ്സംഗതയുടെ മൂടുപടമണിയുന്നവര്‍ ഈ ഗതി വരുമ്പോള്‍ മാത്രമേ കണ്ണുതുറക്കുകയുള്ളൂ. കാരണം, ഭീകരതയുടെ പേരില്‍ വേട്ടയാടപ്പെടുന്നവരുടെ പട്ടിക എന്നില്‍ അവസാനിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. തല്‍ക്കാലം തൊപ്പിയും താടിയുമായി നാലാളറിയുന്ന ലക്ഷണമൊത്ത തീവ്രവാദിയായി ഞാനുണ്ടെങ്കിലും ഈ നിരയിലേക്ക് വരാനിരിക്കുന്നവര്‍ ഇനിയുമുണ്ടെന്ന് തിരിച്ചറിയാതെ പോവുന്നത് ആപത്താണ്.
കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ടത് സാഹചര്യങ്ങളുടെ സമ്മര്‍ദംകൊണ്ടോ യാദൃച്ഛികമോ ആയിട്ടാണ് കരുതുന്നത്. എന്നാല്‍, ബംഗളൂരു സ്ഫോടനത്തില്‍ പിടിയിലായത് വെറുതേയല്ല. കൃത്യമായ ആസൂത്രണവും നേരത്തേ തയാറാക്കിയ തിരക്കഥയും അതിനു പിന്നിലുണ്ട്. തടവറ സമ്മാനിച്ചത് ഒരുപിടി അസുഖങ്ങളും തീരാവേദനയുമാണെങ്കിലും ആരോടും പരാതിയില്ല. ജയില്‍ജീവിതത്തിലെ ഏകാന്തത അകറ്റിയിരുന്നത് പുസ്തകങ്ങളുടെ കൂട്ടുകൊണ്ടായിരുന്നു. കണ്ണില്‍ ഇരുട്ടുകയറിയതിനാല്‍ അത് നഷ്ടമായി എന്നതാണ് ഏറ്റവും വലിയ വേദന.
നോമ്പുകാലത്ത് ഖുര്‍ആന്‍ മുഴുവന്‍ വായിച്ചുതീര്‍ക്കുന്ന പതിവുണ്ടായിരുന്നു. കോയമ്പത്തൂരില്‍ എല്ലാ വര്‍ഷവും അതു സാധിച്ചിരുന്നു. എന്നാല്‍, കാഴ്ചയുടെ തകരാര്‍ കാരണം ഇത്തവണ അതിനും വയ്യ. ഖുര്‍ആനിലൂടെ കടന്നുപോകാത്തൊരു നോമ്പ് അനുഭവിച്ചു തീര്‍ക്കണമെന്ന് ദൈവ നിശ്ചയമുണ്ടാകും. അത് തടയാനാവില്ലല്ലോ.
ജയിലിലെത്തി അധികം വൈകാതെ വീണ്ടും പ്രമേഹം മൂര്‍ച്ഛിച്ചു. ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റോളജിയില്‍ പ്രവേശിച്ചപ്പോഴാണ് വലതു കണ്ണിനെ റെറ്റിനോപ്പതി ബാധിച്ചതായും രണ്ടാഴ്ചക്കുള്ളില്‍ ലേസര്‍ ചികിത്സ തുടങ്ങണമെന്നും അറിയിച്ചത്. പരിശോധനാ റിപ്പോര്‍ട്ട് ജയില്‍ അധികൃതര്‍ക്ക് ഡോക്ടര്‍മാര്‍ കൈമാറിയിരുന്നു. എന്നാല്‍, വിവരം അവര്‍ മറച്ചുവെച്ചു. ആറുമാസം കഴിഞ്ഞ് പ്രമേഹം മൂര്‍ച്ഛിച്ചപ്പോഴാണ് വീണ്ടും ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയിലാണ് ലേസര്‍ പരിശോധനകൊണ്ട് കാര്യമില്ലെന്ന് വ്യക്തമായത്. അപ്പോഴേക്കും കാഴ്ച മങ്ങി തുടങ്ങിയിരുന്നു.
പിന്നീട് എന്റെ നിര്‍ബന്ധംകൊണ്ടാണ് നാരായണ നേത്രാലയയില്‍ പ്രവേശിപ്പിച്ചത്. അതും സ്വന്തം ചെലവില്‍. അവിടെവെച്ച് ലേസര്‍ ചികിത്സ നടത്തി. കാലം തെറ്റി ചെയ്ത ചികിത്സ കാരണം കണ്ണിന്റെ ഞരമ്പുകള്‍പൊട്ടി രക്തം കട്ടപിടിച്ചു. വലതു കണ്ണിന്റെ വെളിച്ചം ഏറക്കുറെ പൂര്‍ണമായി നഷ്ടപ്പെടുന്നത് വേദനയോടെ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഇടതു കണ്ണടച്ചാല്‍ കറുത്തവൃത്തം മാത്രമാണ് തെളിയുന്നത്.
തടവറയിലെ ഇരുട്ടുപോലെ. മങ്ങിത്തുടങ്ങിയ ഇടതു കണ്ണിന്റെ കാഴ്ച ഏതാണ്ട് 75 ശതമാനം നഷ്ടമായി. പരിചയമുള്ളവരെ അടുത്തു കണ്ടാല്‍ തിരിച്ചറിയാമെന്നുമാത്രം. സഹ തടവുകാരെ കണ്ടിട്ട് ചിരിക്കുകപോലും ചെയ്യാതെ പോകുന്നതായി പലരും പരാതി പറയാന്‍ തുടങ്ങിയിരിക്കുന്നു. തിരിച്ചറിയാത്തതുകൊണ്ടാണ് പുഞ്ചിരിക്കാത്തതെന്ന് അവര്‍ക്കറിയില്ലല്ലോ.
ജയിലില്‍ കാണാന്‍ വരുന്നവരിലുമുണ്ട് ഈ പരാതി. മൂന്നു മാസംമുമ്പ് ഭാര്യ സൂഫിയ വന്നപ്പോള്‍ കണ്ണിന്റെ പരിശോധന റിപ്പോര്‍ട്ടുകള്‍ കൊടുത്തയച്ചിരുന്നു. എറണാകുളത്തെ ഗിരിധര്‍ ആശുപത്രിയില്‍ അതു കാണിച്ചപ്പോള്‍ കാലംതെറ്റി ലേസര്‍ ചികിത്സ ചെയ്തതിന്റെ ഫലമാണ് കാഴ്ച നഷ്ടമായതെന്നായിരുന്നു പറഞ്ഞത്. മുറിച്ചു മാറ്റിയ വലതു കാലിന് മുകളില്‍ ഇപ്പോള്‍ മരവിപ്പാണ്. തൊട്ടാല്‍ അറിയാത്ത മരവിപ്പ്. ഇടുപ്പിനും നട്ടെല്ലിനും കഠിനമായ വേദന. കിഡ്നിയുടെ പ്രവര്‍ത്തനവും ശരിയായ രീതിയിലല്ല. പലപ്പോഴും കാലില്‍ നീരുവന്നു വീര്‍ക്കുന്നു. കോയമ്പത്തൂരില്‍ 2006ലും 2007ലും ഓരോ മാസം വീതം കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ചികിത്സ ലഭിച്ചിരുന്നു. ഇവിടെ ജയില്‍ ആശുപത്രിയില്‍ ഒരു ഫിസിഷ്യന്‍ മാത്രമാണുള്ളത്. പരിമിതമായ സൗകര്യങ്ങളും. സുപ്രീംകോടതിയില്‍ ജാമ്യം നിഷേധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അഭിഭാഷകന്‍ സുശീല്‍കുമാര്‍ മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ ലഭ്യമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ ആവശ്യപ്രകാരമായിരുന്നില്ല ഇത്. ജാമ്യം കിട്ടാത്തതിന്റെ നിരാശയില്‍ അദ്ദേഹത്തിന് അപ്പോള്‍ തോന്നിയ ഒരാശയമായിരുന്നു അത്.
എന്നാല്‍, അതില്‍ പിടിച്ചുകയറിയ കര്‍ണാടക സര്‍ക്കാര്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ ശാഖ ബംഗളൂരുവിലുണ്ടെന്നും അവിടെ ചികിത്സ ലഭ്യമാക്കാമെന്നും അറിയിച്ചു. അത് കോടതി അംഗീകരിക്കുകയും ചെയ്തു. അത്യാവശ്യം കഷായങ്ങളും മരുന്നുമായി ഒ.പി വിഭാഗം മാത്രം പ്രവര്‍ത്തിക്കുന്ന ചെറിയൊരു ശാഖ മാത്രമാണതെന്ന് അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്.
എന്റെ രോഗവിവരങ്ങള്‍ ഇത്രയും വിശദമായി പറഞ്ഞത് ആരുടെയും അനുകമ്പ പിടിച്ചു പറ്റാനല്ല. പ്രാര്‍ഥനക്ക് ഉത്തരംകിട്ടുന്ന ഈ വിശുദ്ധമാസത്തില്‍ ഇതു വായിക്കുന്ന ആയിരങ്ങളുടെ പ്രാര്‍ഥനകളുണ്ടാവുമെന്ന പ്രതീക്ഷയിലാണ്. ജയിലില്‍ അനുഭവിക്കുന്ന ചെറിയ ചെറിയ പീഡനങ്ങള്‍ പരലോകത്ത് രക്ഷക്ക് കാരണമാവാന്‍ വേണ്ടിയാണ് റമദാന്റെ അവസാന ദിനങ്ങളില്‍ നിങ്ങള്‍ പ്രാര്‍ഥിക്കേണ്ടത്. അതുണ്ടാവുമെന്ന് കരുതുന്നു. എല്ലാ പ്രതിസന്ധിഘട്ടത്തിലും കൂടെ നില്‍ക്കുന്നവര്‍ക്ക്, സഹായിക്കുന്നവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി -മഅ്ദനി പറഞ്ഞു.
(തുടരും)

പ്രതിചേര്‍ക്കലിനു പിന്നിലെ തിരക്കഥ

ബംഗളൂരു സ്ഫോടനത്തില്‍ എങ്ങനെയാണ് മഅ്ദനി പ്രതിചേര്‍ക്കപ്പെടുന്നത്?
ഈ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു മറുപടി. കൃത്യമായ തിരക്കഥയനുസരിച്ച് നടന്ന നീക്കത്തിലാണ് അറസ്റ്റുണ്ടായത്. കുറ്റപത്രവും സാക്ഷികളും നേരത്തേ തയാറായിരുന്നു. കുടകിലെ മടിക്കേരിയില്‍ തടിയന്‍റവിട നസീറിന്‍െറ ഇഞ്ചിത്തോട്ടത്തില്‍ നടന്ന ഗൂഢാലോചനാ ക്യാമ്പില്‍ പങ്കെടുത്തുവെന്നതാണ് ഒന്നാമത്തെ കുറ്റം. ഇതിന് രണ്ടു സാക്ഷികളെ സൃഷ്ടിച്ചു. ഇഞ്ചിത്തോട്ടത്തിലെ നസീറിന്‍െറ ജീവനക്കാരനായിരുന്ന റഫീഖാണ് ഒന്നാം സാക്ഷി. ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രഭാകരനാണ് രണ്ടാം സാക്ഷി. റഫീഖിന്‍െറത് ചട്ടം 164 അനുസരിച്ചുള്ള മൊഴിയാണ്. മജിസ്ട്രേറ്റിനു മുന്നില്‍ സ്വമേധയാ നല്‍കുന്ന സാക്ഷിമൊഴിയാണ് 164 സ്റ്റേറ്റ്മെന്‍റ്. കേസിലെ ഏറ്റവും ശക്തമായ തെളിവാണിത്. ഈ മൊഴി തിരുത്താനാവില്ല. ഇതെല്ലാം തയാറാക്കി ജാമ്യം ലഭിക്കാതിരിക്കാനുള്ള എല്ലാ പഴുതുകളുമടച്ചായിരുന്നു അന്വേഷണസംഘത്തിന്‍െറ നീക്കം. സുപ്രീംകോടതിയില്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന്‍െറ ബെഞ്ചില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കു വരുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പാണ് അറസ്റ്റുണ്ടാവുന്നത്. അറസ്റ്റു നടന്നാല്‍ പിന്നെ മുന്‍കൂര്‍ ജാമ്യത്തിന് പ്രസക്തിയില്ലല്ലോ. കൃത്യമായ ആസൂത്രണത്തോടെയാണ് കര്‍ണാടക സര്‍ക്കാര്‍ ഓരോ ചുവടും വെച്ചതെന്നതിന് ഇതില്‍കൂടുതല്‍ തെളിവുകള്‍ വേണ്ട.
2010 ആഗസ്റ്റ് 17ന് അറസ്റ്റുചെയ്ത് 10 ദിവസമാണ് ബംഗളൂരുവിലെ മഡിവാളയിലുള്ള രഹസ്യ കേന്ദ്രത്തില്‍ കസ്റ്റഡിയില്‍ വെച്ചത്. 10 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഫോടനത്തെക്കുറിച്ച് അരമണിക്കൂര്‍ പോലും ചോദിച്ചില്ല. അവിടെയുണ്ടായിരുന്ന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത് ഉസാമ ബിന്‍ലാദിനുമായുള്ള ബന്ധവും വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിലുള്ള പങ്കുമായിരുന്നു. കര്‍ണാടകയില്‍ 3000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടോയെന്നും ചോദ്യംവന്നു. ബംഗളൂരു സ്ഫോടനത്തെക്കുറിച്ച് അവരും ഒന്നും ചോദിച്ചില്ല. എന്തു കുറ്റത്തിനാണ് തന്നെ പിടിച്ചുകൊണ്ടുവന്നതെന്ന ചോദ്യത്തിന് കര്‍ണാടക പൊലീസ് വ്യക്തമായ ഒരുത്തരവും നല്‍കിയില്ല. തുടര്‍ച്ചയായി ചോദിച്ചപ്പോഴാണ് മടിക്കേരിയിലെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് നസീര്‍ മൊഴി നല്‍കിയതായി പറയുന്നത്. ഇതു പറയുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ നസീറുള്‍പ്പെടെ എല്ലാ പ്രതികളുമുണ്ടായിരുന്നു. നസീറിനെ വിളിപ്പിക്കണമെന്നും ഈ സ്ഫോടനത്തില്‍ പരോക്ഷമായോ പ്രത്യക്ഷമായോ എന്തെങ്കിലും ബന്ധമുണ്ടെന്ന് എന്‍െറ മുന്നില്‍ വന്ന് അയാള്‍ പറഞ്ഞാല്‍ എന്തു ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍, ഒമ്പതു ദിവസവും അതുണ്ടായില്ല. ഒമ്പതാം ദിവസം രാത്രിയാണ് എല്ലാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നസീറിനെ എന്‍െറ മുന്നില്‍ കൊണ്ടുവന്നത്. കേസുമായി എനിക്കുള്ള ബന്ധം എന്താണെന്ന് ഞാനയാളോട് പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നസീര്‍ പറഞ്ഞത് മറ്റൊന്നായിരുന്നു. ‘രാഷ്ട്രീയം വിടാന്‍ നിങ്ങളോട് പലതവണ ആവശ്യപ്പെട്ടിരുന്നില്ലേ? നിങ്ങളത് കേട്ടില്ല. പിന്നെന്തിനാണ് നിങ്ങള്‍ക്കെതിരെ മൊഴി നല്‍കുന്നത്? നിങ്ങളോട് കൂടുതലായി ഒന്നും പറയാനുമില്ല’ -ഇതായിരുന്നു നസീറിന്‍െറ പരുഷമായ മറുപടി. മലയാളം അറിയുന്ന ഉദ്യോഗസ്ഥന്‍െറ സാന്നിധ്യത്തിലായിരുന്നു ഇത്. ഇതോടെ നസീര്‍ എനിക്കെതിരെ മൊഴിനല്‍കിയെന്ന കെട്ടുകഥ പൊളിഞ്ഞു.
ഇനിയും എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍, പൂര്‍വ ജന്മത്തില്‍ ചെയ്ത പാപത്തിന്‍െറ ശിക്ഷയാണ് താങ്കള്‍ അനുഭവിക്കുന്നതെന്നായിരുന്നു സംഘത്തിലുള്ള ഉന്നത ഉദ്യോഗസ്ഥന്‍െറ മറുപടി! ഓരോ സൃഷ്ടിക്കുമുള്ള അന്നം ദൈവം ഒരുക്കിവെച്ചിരിക്കുന്നത് എവിടെയാണെങ്കിലും അയാള്‍ അവിടെയെത്തുമെന്നും അത് അലംഘനീയമായ ദൈവവിധിയാണെന്നും അതുകൊണ്ടാണ് ബംഗളൂരു ജയിലിലെത്തിയതെന്നും അദ്ദേഹത്തിന് മറുപടിയും നല്‍കി. പിന്നീട് വന്‍ പൊലീസ് സന്നാഹത്തോടെ കുടകില്‍ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴാണ് മടിക്കേരി ആദ്യമായി കാണുന്നത്. നസീര്‍ ക്യാമ്പ് നടത്തിയത് ഇവിടെയാണെന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കാണിച്ചുതന്നത്. താന്‍ പങ്കെടുത്ത് ഗൂഢാലോചന നടത്തിയെന്ന് പറയുന്ന ക്യാമ്പായിരുന്നു അത്. തെളിവെടുപ്പിനായി കൊണ്ടുപോയ പൊലീസുകാര്‍ പ്രതിക്ക് സംഭവസ്ഥലം കാണിച്ചുകൊടുക്കുന്ന തമാശയാണ് അവിടെ അരങ്ങേറിയത്. ഇതിനുവേണ്ടി ഇത്രയൂം ദൂരം എന്നെ കൊണ്ടുവരണമായിരുന്നോ എന്ന ചോദ്യത്തിനും പൊലീസ് മൗനം പാലിച്ചു. ഞാനുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും നസീര്‍ മൊഴി നല്‍കിയെന്ന കഥതന്നെ കൃത്യമായ ഗൂഢാലോചനയാണ് -കോയമ്പത്തൂര്‍ പ്രസ് ക്ളബിന് സമീപത്തെ ടെലിഫോണ്‍ ബൂത്തില്‍ സ്ഫോടക വസ്തു വെച്ച കേസിലും ബംഗളൂരു സ്ഫോടന കേസിലും സൂഫിയയുടെ കേസിലുമൊക്ക നസീറുമായാണ് ബന്ധം.
കേരളത്തിന് പുറത്ത് ഇത്തരം ഗൂഢാലോചനകള്‍ നടക്കുന്നത് മനസ്സിലാവും. എന്നാല്‍, കേരളത്തില്‍ ഈ രീതിയിലുള്ള ഗൂഢാലോചനകള്‍ ഉണ്ടാവുന്നു എന്നത് വിസ്മയകരമാണ്. ഇത്തരത്തില്‍ ഒരു സംഭവം നടന്നുവെന്ന് ഈയിടെയാണ് അറിഞ്ഞത്. ഏറെ വേദനിപ്പിക്കുന്നതായിരുന്നു ആ അറിവ്. ഏതോ ഒരു ജ്വല്ലറിയുടമയില്‍നിന്ന് നസീറിന്‍െറ സംഘം സ്വര്‍ണം കവര്‍ന്ന സംഭവം അടുത്തിടെയാണല്ലോ പുറത്തുവന്നത്. കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഈ സ്വര്‍ണം കേസ് നടത്താനായി എന്‍െറ കുടുംബത്തെ ഏല്‍പിച്ചുവെന്ന് പറയണമെന്ന് നസീറിനെ നിര്‍ബന്ധിച്ചത് കേരളത്തിലെ രണ്ട് എസ്.പിമാരാണ്! അവരുടെ പേര് പറയുന്നില്ല. നസീറിന്‍െറ അഭിഭാഷകന്‍ ബി.എ ആളൂരാണ് എന്നോടിത് പറഞ്ഞത്. പിന്നീട് പ്രത്യേക കോടതിയില്‍വെച്ച് നസീറിനെ കണ്ടുമുട്ടിയപ്പോള്‍ പൊലീസുകാര്‍ നിര്‍ബന്ധിച്ചിരുന്നതായി അയാളും പറഞ്ഞു. എന്നെ വിടാന്‍ ഭരണകൂടത്തിന് ഭാവമില്ലെന്നതിന്‍െറ വ്യക്തമായ സൂചനയാണിത്. ബംഗളൂരു സ്ഫോടനത്തില്‍ ഒന്നാംപ്രതിയാക്കിയിരുന്നത് സമീര്‍ ഭാഗ്യവാഡി എന്ന ചെറുപ്പക്കാരനെയായിരുന്നു. സ്ഫോടനം നടത്തിയത് ഇന്ത്യന്‍ മുജാഹിദീന്‍െറ നേതാവ് തൗകീറുമായി ചേര്‍ന്നാണെന്ന് അയാള്‍ സമ്മതിച്ചതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അയാള്‍ക്കെതിരെ നിരവധി സാക്ഷിമൊഴികളുണ്ടായിരുന്നു. ഇതു കൂടാതെ നാര്‍കോ അനാലിസിസിന് വിധേയനാക്കിയ സമീര്‍ സ്ഫോടനത്തില്‍ തനിക്കും തൗകീറിനും പങ്കുള്ളതായി പറഞ്ഞതായും പൊലീസ് രേഖകളുണ്ടായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
സാക്ഷിമൊഴികളും നാര്‍കോ പരിശോധനാ റിപ്പോര്‍ട്ടും അതനുസരിച്ചുള്ള കുറ്റപത്രവും എല്ലാമുണ്ടായിട്ടും അതൊന്നും തെളിവായി അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി സ്വീകരിച്ചത്. കോടതി വെറുതേ വിട്ടതോടെ സമീര്‍ ഭാഗ്യവാഡി ഒന്നാം പ്രതിയല്ലാതായി. പിന്നീട് നസീര്‍ ഒന്നാം പ്രതിയാകുന്നതാണ് കണ്ടത്. (കോടതി വെറുതേ വിട്ടെങ്കിലും ബംഗളൂരു സ്വദേശിയായ സമീര്‍ ഭാഗ്യവാഡിയെ ഗുജറാത്ത് സ്ഫോടനത്തില്‍ ബന്ധമുണ്ടെന്നാരോപിച്ച് അവിടത്തെ ജയിലിലേക്ക് മാറ്റുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തത്). കുടകില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന കുറ്റം മാത്രമാണ് എനിക്കെതിരെയുള്ളത്. അതിന്‍െറ സ്ഥിതിയെന്താണെന്ന് നേരത്തേ പറഞ്ഞല്ലോ. എന്നിട്ടും ജാമ്യം നല്‍കാതെ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം, ഞാന്‍ പുറത്തിറങ്ങരുതെന്ന് ആരൊക്കെയോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കേസില്‍ ജാമ്യം നേടി പുറത്തുവന്നാലും അവര്‍ എന്നെ തേടിയെത്തും. കോയമ്പത്തൂര്‍ പ്രസ് ക്ളബിന് സമീപത്തെ ബൂത്തില്‍ സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് വെച്ചു എന്ന കേസ് അതിലൊന്ന് മാത്രമാണ്.
(തുടരും)

ഐ.സി.യുവില്‍നിന്ന് ‘സാക്ഷി’മൊഴി

ബംഗളൂരു സ്ഫോടനത്തിന്‍െറ ഗൂഢാലോചനയില്‍ പങ്കെടുത്തു, കോയമ്പത്തൂര്‍ പ്രസ്ക്ളബിനു സമീപത്തെ ബൂത്തില്‍ സ്ഫോടകവസ്തു അടങ്ങിയ ബാഗ് വെക്കാന്‍ ഗൂഢാലോചന നടത്തി, കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതികളിലൊരാളെ പാകിസ്താനില്‍ ഐ.എസ്.ഐ പരിശീലനത്തിനയച്ചു, ഐ.എസ്.എസ് നിരോധിച്ചതിനുശേഷവും അന്‍വാര്‍ശേരിയില്‍ യോഗം ചേര്‍ന്നു എന്നിവയാണ് മഅ്ദനിക്കെതിരെയുള്ളവയില്‍ എണ്ണംപറഞ്ഞ കേസുകള്‍. ഇതില്‍ കോഴിക്കോട്, കോയമ്പത്തൂര്‍, എറണാകുളം കോടതികളുടെ വാറന്‍റ് ബംഗളൂരു ജയില്‍ സൂപ്രണ്ടിന്‍െറ മേശപ്പുറത്തുണ്ട്.
ബംഗളൂരു കേസുകളിലെ സാക്ഷിപ്പട്ടികയിലുള്ളവരില്‍ ഐ.സി.യുവില്‍ കിടന്നവര്‍ വരെയുണ്ട് എന്നതാണ് വിചിത്രം. ബംഗളൂരു സ്ഫോടന കേസില്‍ മഅ്ദനി പങ്കെടുത്തുവെന്ന് ആരോപിക്കുന്ന ഗൂഢാലോചനകള്‍ നടന്നുവെന്ന് പറയുന്നത് കുടകിലെ മടിക്കേരിയില്‍ നസീറിന്‍െറ ഇഞ്ചിത്തോട്ടത്തിലും മഅ്ദനിയുടെ എറണാകുളത്തുള്ള വാടക വീട്ടിലുമാണ്. ഈ രണ്ടു ഗൂഢാലോചനകളിലും രണ്ടുവീതം സാക്ഷികളാണുള്ളത്. എറണാകുളത്ത് മഅ്ദനിയുടെ വീട്ടില്‍വെച്ച് ഒന്നാം പ്രതി നസീര്‍, 12ാം പ്രതി അബ്ദുറഹീം എന്നിവരുമായി ചേര്‍ന്നാണ് ആദ്യ ഗൂഢാലോചന നടക്കുന്നത്. ഇതിന് മജീദ്, ജോസ് വര്‍ഗീസ് എന്നിവരാണ് സാക്ഷികള്‍. മഅ്ദനി താമസിക്കുന്ന വീടിന്‍െറ ഉടമസ്ഥയുടെ സഹോദരനാണ് ജോസ് വര്‍ഗീസ്. വാടക വാങ്ങാന്‍ വന്നപ്പോള്‍ ഇവര്‍ സംസാരിക്കുകയായിരുന്നെന്നും ‘ബാംഗ്ളൂര്‍ സ്ഫോടനം’ എന്നു പറയുന്നതായി കേട്ടുവെന്നും ജോസ് വര്‍ഗീസ് പറഞ്ഞുവെന്നാണ് മൊഴി. രണ്ടാം സാക്ഷി മജീദിന്‍െറ മൊഴിയാണ് ‘ഒന്നാന്തരം.’ 11.12.2009ലാണ് മജീദ് സാക്ഷിമൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നത്. 16.12.2009ല്‍ ഈ സാക്ഷി ഇഹലോകവാസം വെടിഞ്ഞു. കാന്‍സര്‍ ബാധിച്ചായിരുന്നു മരണം. രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായ മജീദിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നത് 4.12.2009ല്‍. മരണം വരെ അദ്ദേഹം ഐ.സി.യുവിലായിരുന്നു. മരണത്തോട് മല്ലടിച്ച് ഐ.സി.യുവില്‍ കിടന്ന മജീദാണ് മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് എറണാകുളത്തുനിന്ന് നൂറുകണക്കിന് കി.മീറ്റര്‍ യാത്രചെയ്ത് കണ്ണൂരിലെത്തി മൊഴി നല്‍കുന്നത്! എങ്ങനെയുണ്ട് പൊലീസ് തിരക്കഥ?
തടിയന്‍റവിട നസീറിനും സാബിറിനും അന്‍വാര്‍ശേരിയില്‍ അഭയം നല്‍കാന്‍ മഅ്ദനി ആവശ്യപ്പെട്ടുവെന്ന് സഹോദരന്‍ ജമാല്‍ മുഹമ്മദ് സാക്ഷിമൊഴി നല്‍കിയതായും കുറ്റപത്രത്തിലുണ്ട്. തങ്ങളെ അന്വേഷണ ഉദ്യോഗസ്ഥരാരും സമീപിച്ചിട്ടില്ലെന്നും ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടില്ലെന്നും കാണിച്ച് ജോസ് വര്‍ഗീസും ജമാല്‍ മുഹമ്മദും നല്‍കിയ സ്വകാര്യ ഹരജി എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ്. കുടകിലെ സാക്ഷികളിലൊരാളായ ഇഞ്ചിത്തോട്ടത്തിലെ ജീവനക്കാരന്‍ റഫീഖാണ് രണ്ടാമത്തെ കഥയിലെ വില്ലന്‍. ക്യാമ്പ് നടന്നുവെന്ന് പറയുന്ന ദിവസം നോമ്പുതുറ സമയത്ത് വെളുത്ത അംബാസഡര്‍ കാറില്‍ കാലില്ലാത്ത ഒരാള്‍ വന്നിറങ്ങിയെന്നും ഇയാളാരാണെന്ന് ചോദിച്ചപ്പോള്‍ മഅ്ദനിയാണെന്ന് നസീര്‍ പറഞ്ഞുവെന്നുമാണ് റഫീഖ് മജിസ്ട്രേറ്റിനു മുന്നില്‍ സ്വമേധയാ നല്‍കിയ മൊഴി. കേരളത്തില്‍നിന്ന് കുടകിലേക്ക് കുടിയേറിയ റഫീഖിന് മഅ്ദനിയെ മനസ്സിലായില്ലേ എന്നൊന്നും ചോദിക്കരുത്. മറ്റൊരു സാക്ഷിയായ പ്രഭാകരനും പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെയൊക്കെത്തന്നെയാണ്. 2007 ആഗസ്റ്റ് ഒന്നിന് കോയമ്പത്തൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയതുമുതല്‍ ബി കാറ്റഗറി സുരക്ഷയുള്ളയാളാണ് മഅ്ദനി. രണ്ടു ഗണ്‍മാന്മാര്‍ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരിക്കും. എവിടെയാണോ മഅ്ദനി താമസിക്കുന്നത് അവിടെ സായുധരായ അഞ്ചു പൊലീസുകാര്‍ സുരക്ഷക്കുണ്ടായിരിക്കണം. എല്ലാ ദിവസവും രാത്രി അദ്ദേഹം പിറ്റേന്ന് സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും തിരുവനന്തപുരത്തെ ഐ.ബി ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് സന്ദേശം അയച്ചിരിക്കണം. മഅ്ദനി സഞ്ചരിക്കുന്ന വാഹനത്തില്‍പോലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരിക്കും. ഈ രീതിയില്‍ സുരക്ഷയുള്ളയാള്‍ എങ്ങനെയാണ് ആരുമറിയാതെ കുടകിലെത്തിയത്? ഇന്‍റലിജന്‍സ് എ.ഡി.ജി.പി ഓഫിസ് വിവരാവകാശനിയമപ്രകാരം നല്‍കിയ രേഖയില്‍ ജയില്‍മോചിതനായശേഷം മഅ്ദനി സംസ്ഥാനത്തിനു പുറത്ത് നാലു തവണ മാത്രമേ യാത്ര നടത്തിയിട്ടുള്ളൂ എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് വിമാനമാര്‍ഗം പോയി കാസര്‍കോട്ടേക്ക് വരുകയും ഗെസ്റ്റ് ഹൗസില്‍ തങ്ങി മംഗലാപുരം വഴി മടങ്ങുകയും ചെയ്തു എന്നതാണ് ഇതില്‍ ആദ്യത്തേത്. മംഗലാപുരത്ത് അദ്ദേഹത്തിന് കര്‍ണാടക പൊലീസ് സുരക്ഷ നല്‍കിയിരുന്നു. രണ്ടാമത്തേത് ഹജ്ജിനും മൂന്നാമത്തേത് ഉംറക്കുമുള്ള യാത്രയാണ്. ഈജിപ്തിലേക്ക് മുംബൈ വഴി നടത്തിയ യാത്രയാണ് ഒടുവിലത്തേത്. മുംബൈയില്‍ മഹാരാഷ്ട്ര പൊലീസായിരുന്നു സുരക്ഷ നല്‍കിയിരുന്നത്. ഇതെല്ലാം ഇന്‍റലിജന്‍സ് രേഖയിലുണ്ട്. ഈ മഅ്ദനിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കുടകില്‍ പോയി എന്നു പറയുന്നത്.
31ാം പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മഅ്ദനിക്കെതിരെ കുറ്റപത്രത്തില്‍ ഇതിനേക്കാള്‍ ‘കിടിലന്‍’ ആരോപണങ്ങളാണുള്ളത്. നസീറുമായി ഗൂഢാലോചന നടത്തി, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍, ബംഗളൂരു സ്ഫോടന കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കല്‍ എന്നിവയാണ് അതില്‍ ചിലത്. നൂരിഷ ത്വരീഖത്തിന്‍െറ അനുയായി, പ്രതികളെ ഇതില്‍ ചേരാന്‍ പ്രേരിപ്പിച്ചു, മുസ്ലിം യുവാക്കളെ രാജ്യത്തിനെതിരെ യുദ്ധംചെയ്യാന്‍ പ്രേരിപ്പിക്കാന്‍വേണ്ടി നസീറിന് ഹസനുല്‍ ബന്നയുടെ ആത്മകഥയും സയ്യിദ് ഖുത്തുബിന്‍െറ വഴിയടയാളങ്ങള്‍ എന്ന പുസ്തകങ്ങളും നല്‍കി തുടങ്ങി വമ്പന്‍ കുറ്റങ്ങള്‍ വേറെയും. പുറമെ പുതിയ പുതിയ ‘രേഖകളും തെളിവുകളും’ സമര്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇതാണ് 32 പ്രതികളുള്ള ബംഗളൂരു കേസിന്‍െറ കിടപ്പ്. ഒമ്പതു പേര്‍ ഇനിയും പിടിയിലാവാനുണ്ട്. നസീര്‍, സെയ്നുദ്ദീന്‍, സര്‍ഫറാസ് നവാസ്, സെയ്നുദ്ദീന്‍െറ മകന്‍ ശറഫുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍, മനാഫ്, മുജീബ്, സകരിയ്യ, ബദറുദ്ദീന്‍, ഫൈസല്‍, അബ്ദുല്‍ ജലീല്‍, അബ്ദുറഹീം, ഫയാസ്, മുഹമ്മദ് യാസീന്‍, ഉമര്‍ ഫാറൂഖ്, ഇബ്രാഹീം മൗലവി, ശഫാസ്, ശറഫുദ്ദീന്‍, താജുദ്ദീന്‍, അബ്ദുല്‍ ഖാദര്‍, സാബിര്‍, മഅ്ദനി എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. അയ്യൂബ്, സലീം, റിയാസ് ഭട്കല്‍, ഒമാന്‍ പൗരന്മാരായ വാലി, ജാഹിദ്, പാക് പൗരന്‍ അലി ഈസ, സമീര്‍, സലീം എന്നിവരെയാണ് പിടികൂടാനുള്ളത്. നാലു വര്‍ഷത്തിനുശേഷം ആഗസ്റ്റ് 27ന് കേസിന്‍െറ വിചാരണ തുടങ്ങാനിരിക്കുന്നു. വര്‍ഷങ്ങള്‍ നീളുന്ന വിചാരണ കഴിഞ്ഞ് പുറത്തിറങ്ങാന്‍ മഅ്ദനിക്ക് ആയുസ്സ് ബാക്കിയുണ്ടായാലും കോയമ്പത്തൂര്‍, എറണാകുളം, കോഴിക്കോട് കേസുകള്‍ പിന്നെയും ബാക്കിയാണ്. 
(തുടരും)

കേസുകള്‍, കുരുക്കുകള്‍

കോഴിക്കോട് കെ.എസ്.ആര്‍. ടി.സി ബസ്സ്റ്റാന്‍ഡില്‍വെച്ച് കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതി ഊമ ബാബുവിനെ പിടികൂടുന്നതോടെയാണ് ബംഗളൂരു കോടതിയില്‍ വാറന്‍റ് വന്നുകിടക്കുന്ന കോഴിക്കോട് കേസിന്‍െറ തുടക്കം. 1998ലാണ് സംഭവം നടക്കുന്നത്. ഊമ ബാബുവിനെ ചോദ്യംചെയ്ത പൊലീസിന് കോഴിക്കോട് നല്ലളം സ്വദേശി അശ്റഫ്, തിരൂര്‍ സ്വദേശി സുബൈര്‍ എന്നിവരാണ് സംരക്ഷണം നല്‍കിയതെന്ന വിവരം ലഭിക്കുന്നു. ’98 മാര്‍ച്ചില്‍ കോഴിക്കോട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നു. ഊമ ബാബുവിന് തോക്ക് സംഘടിപ്പിച്ചുനല്‍കിയതിന് അയ്യപ്പന്‍ എന്നൊരാളും പിടിയിലാവുന്നു. അശ്റഫില്‍നിന്ന് കണ്ടെടുത്ത പാസ്പോര്‍ട്ടില്‍ ബാങ്കോക്കില്‍ പോയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ പാകിസ്താനില്‍ ഐ.എസ്.ഐ പരിശീലനത്തിന് പോകാനാണ് ബാങ്കോക് സന്ദര്‍ശിച്ചതെന്നും മഅ്ദനിയാണ് തന്നെ പറഞ്ഞയച്ചതെന്നും അശ്റഫ് ‘മൊഴി’ നല്‍കുന്നു. അതോടെ സംഭവം ക്ളീന്‍! മഅ്ദനിയെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പിന്നെ താമസമുണ്ടായില്ല. രാജ്യദ്രോഹം, രാജ്യത്തിനെതിരെ യുദ്ധംചെയ്യാന്‍ പരിശീലനത്തിനയച്ചു, ആയുധനിയമം തുടങ്ങിയ വകുപ്പുകള്‍ പിറകെവന്നു. അശ്റഫ്, സുബൈര്‍, അയ്യപ്പന്‍, മഅ്ദനി, ഹാരിസ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം കോയമ്പത്തൂര്‍ കേസിലും പ്രതികളായിരുന്നു. സമാനസ്വഭാവമുള്ള കേസുകളായിരുന്നിട്ടും എല്ലാവരും നിരപരാധികളാണെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. കോഴിക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന് മഅ്ദനിയുള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍, 12 വര്‍ഷത്തിനുശേഷവും കേസ് തീര്‍ന്നിട്ടില്ല. കോയമ്പത്തൂര്‍ ജയിലിലായിരുന്നതിനാല്‍ കേസ് പരിഗണിച്ചപ്പോഴൊന്നും കോടതിയില്‍ ഹാജരാവാന്‍ കഴിഞ്ഞില്ല. പലപ്പോഴും വാറന്‍റുള്ള വിവരംപോലും മഅ്ദനി അറിയാതെ പോയി. സ്വാഭാവികമായും പ്രതിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കോടതി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു.
ഐ.എസ്.എസ് നിരോധിച്ചശേഷം ’93 ജനുവരിയിലാണ് മഅ്ദനി ആദ്യ തടവ് അനുഭവിക്കുന്നത്. മൂന്നു മാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കിടന്നു. ജയില്‍മോചിതനായശേഷമാണ് പി.ഡി.പി രൂപവത്കരിക്കുന്നത്. ’92ല്‍ മുതലക്കുളം മൈതാനിയില്‍ നടത്തിയ പ്രസംഗത്തിന്‍െറ പേരില്‍ കോഴിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 1996ല്‍ വാറന്‍റ് പുറപ്പെടുവിക്കുന്നതോടെയാണ് മഅ്ദനിയുടെ മേല്‍ യഥാര്‍ഥ കുരുക്ക് മുറുകുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞ് ’98ലാണ് അദ്ദേഹത്തെ കണ്ണൂര്‍ ജയിലില്‍ റിമാന്‍റ് ചെയ്യുന്നത്. ഇതു മൂന്നുമാസം നീണ്ടു. അപ്പോഴേക്കും കോയമ്പത്തൂര്‍ കേസിലെ തിരക്കഥ തയാറായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅ്ദനിയെ കോയമ്പത്തൂര്‍ പൊലീസ് കൊണ്ടുപോവുകയും ചെയ്തു.
ഐ.എസ്.എസ് നിരോധിച്ചതിനുശേഷം 1992 ഡിസംബര്‍ 13ന് അന്‍വാര്‍ശേരിയില്‍ മഅ്ദനിയും മറ്റു 17 പേരും യോഗം ചേര്‍ന്നെന്നാരോപിച്ച് കൊല്ലം ശാസ്താംകോട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബംഗളൂരു ജയിലിലെത്തിയിരിക്കുന്ന രണ്ടാമത്തെ വാറന്‍റ്. ആയുധനിയമം, സ്ഫോടക വസ്തു നിയമം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍, അന്‍വാര്‍ശേരിയിലെ വിദ്യാര്‍ഥികള്‍ എന്നിവരും കേസില്‍ പ്രതികളാണ്. റിവോള്‍വര്‍, മൂന്നു തിരകള്‍, വെടിമരുന്ന് എന്നിവ അന്‍വാര്‍ശേരിയില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് രേഖയിലുണ്ട്. കൊല്ലം സെഷന്‍സ് കോടതിയായിരുന്നു കേസ് തുടക്കത്തില്‍ പരിഗണിച്ചിരുന്നത്. പിന്നീടാണ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. കേസില്‍ മഅ്ദനി ജാമ്യമെടുത്തെങ്കിലും വിചാരണവേളയില്‍ കോയമ്പത്തൂരിലായിരുന്നതിനാല്‍ ഹാജരാവാന്‍ കഴിയാതെ പോയി. ഈ കേസിലാണ് നീണ്ട 20 വര്‍ഷത്തിനുശേഷം പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്.
മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലില്‍ സൂഫിയ സന്ദര്‍ശിച്ചപ്പോള്‍ അധികൃതര്‍ അപമര്യാദയായി പെരുമാറിയതിന് പകരംചോദിക്കാന്‍ കോയമ്പത്തൂര്‍ പ്രസ്ക്ളബിന് സമീപത്തെ ബൂത്തില്‍ ടൈമറോടുകൂടിയ സ്ഫോടകവസ്തുക്കള്‍ നിറച്ച ബാഗ് കൊണ്ടുവെച്ചുവെന്നതാണ് മൂന്നാമത്തേതും ഏറ്റവും അപകടകരവുമായ കേസ്. 2002ലാണ് സംഭവം നടക്കുന്നത്. കാക്കനാട് സ്വദേശി ശബീര്‍, തിക്കോടി നൗഷാദ് എന്നിവരെയാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം പിടികൂടുന്നത്. ദേശസുരക്ഷാ നിയമം അനുസരിച്ച് ഇവരെ ഒരു വര്‍ഷം തടവിലിട്ടു. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചു. കേസിലെ നാലാം പ്രതിയായ കണ്ണൂര്‍ സ്വദേശി ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ പിടിയിലായതോടെയാണ് നസീര്‍ ഈ കേസില്‍ വരുന്നത്. പിന്നീട് നസീര്‍ മൂന്നാം പ്രതിയാവുന്നതാണ് കണ്ടത്. നസീര്‍ വന്നതോടെ മഅ്ദനിയിലേക്കുള്ള വഴി തെളിഞ്ഞു. അദ്ദേഹം അഞ്ചാം പ്രതിയായി. മഅ്ദനി ആവശ്യപ്പെട്ടപ്രകാരമാണ് സ്ഫോടക വസ്തുക്കള്‍ വെച്ചതെന്നായി കേസ്. ഇവരെ കൂടാതെ സാബിര്‍ എന്ന പ്രതികൂടിയുണ്ട്. ഇയാള്‍ ഒളിവിലാണ്. കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന് പ്രതികളുമായി പ്രസ്ക്ളബില്‍ സ്ഫോടകവസ്തു വെക്കാന്‍ മഅ്ദനി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ 10 വര്‍ഷത്തിനുശേഷം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അതും ബംഗളൂരു സ്ഫോടന കേസില്‍ ജയിലിലായതിനുശേഷം. നസീറിന്‍െറ മൊഴിയാണ് ഈ കേസിലും മഅ്ദനിക്കെതിരെയുള്ളത്.
മുഴുസമയ സെക്യൂരിറ്റിയുള്ള കോയമ്പത്തൂര്‍ സെല്ലിലിരുന്നാണ് മഅ്ദനി ഫോണില്‍ ഗൂഢാലോചന നടത്തുന്നത്! ഇതൊക്കെയും വിശ്വസിച്ചേ മതിയാകൂ. കാരണം, സംഗതി രാജ്യദ്രോഹ കുറ്റമാണ്. അന്വേഷണം ഇപ്പോഴും മുറക്കു നടക്കുകയാണ്. ഇതാണ് മൂന്നാമത്തെ വാറന്‍റായി കിടക്കുന്ന കേസ്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന ചെറു കേസുകള്‍ വേറെയുമുണ്ട്. പി.ഡി.പി രൂപവത്കരിച്ചശേഷവും അതിനു മുമ്പും നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് ഈ കേസുകളത്രയും. 23 കേസുകളാണ് ആകെയുണ്ടായിരുന്നത്. അവയില്‍ പലതും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വാറന്‍റായി കിടന്നു. കൊല്ലം ജില്ലയില്‍ മാത്രം 13 കേസുകളുണ്ടായിരുന്നു. കരുനാഗപ്പള്ളി കോടതിയിലായിരുന്നു ഇതില്‍ ഏഴെണ്ണം. ഇവയെല്ലാം പ്രാഥമിക വാദം കേട്ടതിനുശേഷം കോടതി തള്ളി. മഅ്ദനി ഹൈകോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ബാക്കി കേസുകളെല്ലാം എറണാകുളത്തേക്ക് മാറ്റി. ആറു കേസുകള്‍ വാദംകേട്ടശേഷം കോടതി തള്ളി. 10 കേസുകള്‍ ബാക്കിയുണ്ട്.
ബംഗളൂരു കേസിന്‍െറ വിചാരണ നടക്കുന്ന സന്ദര്‍ഭത്തിലാണ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസുകളില്‍ മഅ്ദനി പ്രതിയാകുന്നതും വാറന്‍റ് വരുന്നതുമെന്നത് ശ്രദ്ധേയമാണ്. വിവിധ കോടതികള്‍ ഹാജരാക്കാനാവശ്യപ്പെട്ട ഒരു പ്രതിയോട് വിചാരണ കോടതിക്കുള്ള സമീപനം ഊഹിക്കാവുന്നതേയുള്ളൂ. ജാമ്യത്തിനാണെങ്കില്‍ താങ്കള്‍ വാദിക്കേണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനായ സുശീല്‍ കുമാറിനോടുപോലും പറയുന്ന ജഡ്ജിമാരുള്ള നാടാണിത്. ഒരു കാര്യം തീര്‍ച്ച, ബംഗളൂരുവില്‍ നിന്നിറങ്ങിയാലും ഈ മനുഷ്യനെ വീണ്ടും കോയമ്പത്തൂര്‍ ജയില്‍കവാടം കാത്തിരിപ്പുണ്ട്. അതിനു പിറകെ ഗുജറാത്തും വന്നേക്കാം. വേറെയും കേസുകള്‍ കാത്തിരിപ്പുണ്ടാവാം. നമുക്ക് കാതോര്‍ത്തിരിക്കാം, കൂടുതല്‍ ഞെട്ടിപ്പിക്കുന്ന കേസുകള്‍ക്കായി.
(അവസാനിച്ചു).

കടപ്പാട് മാധ്യമം ദിനപത്രം