30.1.11


ഈ വിഴുപ്പ് ഇനിയും എത്ര നാള്‍ നാം ചുമക്കണം


കേരള രാഷ്ട്രീയത്തിലെ കുബുദ്ധികളുടെ ആശാന്‍, മുസ്ലിം ലീഗുകാരുടെ പ്രിയപ്പെട്ട കുഞ്ഞാപ്പ-പുലിക്കുട്ടി അങ്ങിനെ നിരവധി വിശേഷഘണങ്ങളുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയെന്ന പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയുടെ യദാര്‍ത്ഥ മുഖം ഒരിക്കല്‍ കൂടി പരസ്യമായി വെളിപ്പെടുകയാണ്. മുമ്പ് രാഷ്ട്രീയ എതിരാളികളാണ് ഇത് ജനസമക്ഷം വിളിച്ചു പറഞ്ഞതെങ്കില്‍ ഇന്ന് സ്വന്തം കുടുംബത്തിലെ തന്നെ ഒരാള്‍ പതിറ്റാണ്ടുകളായി തന്റെ അരുതായമാകള്‍ക്ക് മാന്യതയുടെ പരിവേഷം നല്‍കാന്‍ കൂടെ കൊണ്ടു നടന്ന വിനീതനായ നേതാവിന്റെ വിനീത മിത്രം തന്നെ സഹികെട്ടപ്പോള്‍ ഇത് ജനസമക്ഷം അവതരിപ്പിച്ചിരിക്കുന്നു. അതിബുദ്ധിമാനായ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കാത കുഞ്ഞാപ്പ വെള്ളിയാഴ്ച രാവിലെ വിശ്വസ്തരായ പത്രക്കാരുടെ വിളിച്ചു വരുത്തി പതിവില്ലാത്ത ശരീരഭാഷയോടെ പത്രക്കാരെ അഭിമുഖീകരിക്കുമ്പോള്‍ സംഗതി ഇത്രത്തോളം ഗൌരവമേറിയാതാണെന്ന് ചങ്കുപൊട്ടുമാറുച്ചത്തില്‍ ജയ്‌ വിളിക്കുന്ന പാവം ലീഗുകാര്‍ പോലും ധരിച്ചിരിക്കില്ല.


കുഞ്ഞാലിക്കുട്ടിയുടെ സന്തത സഹചാരി നടത്തിയ വെളിപ്പെടുത്തലുകള്‍ കേരള ചരിത്രത്തില്‍ തുല്ല്യതയില്ലാത്തതും നമ്മുടെ നിയമ വ്യവസ്ഥയുടെ സുതാര്യതയില്‍ ജനങ്ങളില്‍ ആശങ്കയുളവാക്കുന്നതും പൊതു പ്രവര്ത്തകര്‍ക്കാകെ നാണക്കേടുണ്ടാക്കുന്നതുമാണ്. 'നിങ്ങള്‍ ആദ്യം മുസ്ലിമാവുക, എന്നിട്ട് നിങ്ങള്‍ ഒരു മുസ്ലിം ലീഗുകാരനാവുക' എന്ന് പഠിപ്പിച്ച സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ സാമുദായിക പാര്‍ട്ടിക്കു സംഭവിച്ച അപചയത്തിന്റെ ആഴം അങ്ങേയറ്റം വെളിവാക്കുന്നതും സമൂഹത്തിനും സമുദായത്തിനും വിശിഷ്യാ കൈരളിക്കു തന്നെയും നാണക്കേടുണ്ടാക്കുന്നതുമാണ് കുഞ്ഞാലിക്കുട്ടിയുടെ സന്തത സഹാചാരിയുടെ വെളിപ്പെടുത്തലുകള്‍.പ്രമാദമായ കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭ കേസ്സില്‍ നിന്നും തലയൂരാന്‍ ഈ നേതാവ് നടത്തിയ അവിഹിതമായ ഇടപെടലുകള്‍ നമ്മുടെ നിയമ വ്യവസ്ഥക്കും ജനാതിപത്യ വ്യവസ്ഥിതിക്കും തീരാ കളങ്കമാണ്. റഊഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ഒന്നിന് പോലും നേരെ ചൊവ്വേ മറുപടി പറയാന്‍ ടിയാന് കഴിഞ്ഞിട്ടില്ല എന്നത് ഈ വിഷയത്തില്‍ അദ്ദേഹം കുറ്റവാളിയാണ് എന്നതിന്റെ പ്രത്യക്ഷ തെളിവാണ്. കാലത്തെ വെപ്രാളത്തില്‍ തന്റെ നാവില്‍ നിന്നും വീണു പോയ സത്യം (അവിഹിതമായി താന്‍ മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ പലതു ചെയ്തു കൊടുത്തിട്ടുണ്ട്‌) എന്ന സത്യപ്രതിന്ജാ ലംഘനം ആയേക്കാവുന്ന വാചകം തിരുത്താനാണ് കക്ഷി വൈകിട്ടത്തെ പത്രസമ്മേളനം വിളിച്ചതെന്ന് ബുദ്ധിയുള്ളവര്‍ക്ക് പകല്‍ പോലെ മനസ്സിലാകും.
ഗൌരവതരമായ ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും കേരളത്തിലെ ഉമ്മന്‍ചാണ്ടി-ചെന്നിത്തല കൂട്ടുകെട്ട് ഇതിനെ ന്യായീകരിക്കുകയാണ്.തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇവരുടെ പിന്തുണ നമുക്ക് മനസ്സിലാക്കാം.എന്നാല്‍ എല്ലാം അറിഞ്ഞിട്ടും പകല്‍ പോലെ വെളിപ്പെട്ടിട്ടും മൌനത്തിന്റെ വാത്മീകത്തില്‍ അഭയം തേടുന്ന സാമുദായിക സംഘടനകളുടെ നിലപാട് അത്യന്തം ഖേദകരമാണ്. പതിവിനു വിപരീതമായി പതിയെ എങ്കിലും മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുന്നു എന്നതു സ്വാഗതാര്‍ഹമാണ്. എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ക്കായി പരക്കം പായുന്ന നമ്മുടെ ചാനലുകളൊന്നും റഊഫ്‌ നല്‍കിയ സുപ്രധാന രെഖകള്‍ മണിക്കൂറുകള്‍ കഴിഞ്ഞാണു പുറത്തു വിട്ടത് .രേഖകളുടെ ആധികാരികത പരിശോധിച്ച ശേഷം വെളിപ്പെത്താമെന്നാണ് ഒരു ചാനലുകാര്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടന്ന ദിവസം പറഞ്ഞത്. ആധികാരികതയെക്കുറിച്ച് ഇവരുടെ സൂക്ഷമത അപാരം തന്നെ ! ആശങ്ക നല്ലതു തന്നെ. അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ പത്നി സൂഫിയ അറസ്റ്റിലായപ്പോഴും മഅദനിക്കെതിരെയും വാര്‍ത്തകള്‍ പടച്ചു വിടുമ്പോഴും ഈ ആധികാരികത ഇവര്‍ക്ക് വിഷയമായിരുന്നില്ല എന്നു മാത്രമ്. മാധ്യമ പ്രവര്‍ത്തകന്‍ ബാസുരേന്ദ്ര ബാബു ഒരു ചാനല്‍ ചര്‍ച്ചയില്‍ സൂചിപ്പിചതു പോലെ 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' നമ്മുടെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും ആ വഴിക്കാണോ ആവോ ?

വൈകിയെങ്കിലും വിടുവായിത്തം പറയുന്നത് അവസാനിപ്പിച്ചു കാര്യങ്ങളെ അവധാനതയോടെ സമീപിക്കാന്‍ കേരളം ഭരിക്കുന്നവര്‍ തയ്യാറാകണം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പരസ്പരം കുട്ടപ്പെടലുകള്‍ നടത്തി കുറ്റവാളികളെ രക്ഷപ്പെടാന്‍ ഒരിക്കലും അനുവദിച്ചു കൂട. തന്റെ അപഥ സഞ്ചാരം മറച്ചു വെക്കാന്‍ നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കി കോടികള്‍ വാരിയെറിഞ്ഞു സാക്ഷികളെയും ജഡ്ജിമാരെ വരെയും സ്വാദീനിച്ചു ഒരു രാഷ്ട്രീയ നേതാവ് നടത്തിയ വഴിവിട്ട കളികള്‍ സമൂഹത്തിനാകെ നാണക്കേടാണ്. പ്രമാദമായ ഈ കേസ്സിന്റെ പേരില്‍ ജീവിതം തകര്ന്നവര്‍ നിരവധിയാണ്. ഈ നേതാവിന്റെ വഴിവിട്ട രീതികളെ പരസ്യമായി എതിര്‍ത്തതിന്റെ പേരിലാണ് അബ്ദുല്‍ നാസ്സര് മഅദനിയെ പോലുള്ളവരെ അന്നും ഇന്നും വെട്ടയാടിക്കൊണ്ടിരിക്കുന്നത്.ഐസ്ക്രീം കേസ്സിന്റെ അണിയറ രഹസ്യങ്ങള്‍ മഅദനിയിലൂടെയും അജിതയിലൂടെയും പുറം ലോകം അറിഞ്ഞു തുടങ്ങുമ്പോഴാണു പഴയ ഒരു കേസ്സിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ഒരു പോലീസുകാരന്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും പിന്നീട് തമിഴ്നാട് പോലീസിനു കൈമാറുകയും ചെയ്യുന്നത് എന്നതും ഇതൊടൊപ്പം കൂട്ടിവായിക്കണം.

കേരളത്തിലെ ജനങ്ങളെയും സമൂഹത്തെയും പരിഹാസ്യരാക്കി ഒരു ക്രിമിനലും വാഴാന്‍ ഇനിയും അനുവദിച്ചു കൂടാ.ആരോപണങ്ങളുടെ നിജസ്ഥ്തി ഇനിയെങ്കിലും ജനത്തിന് അറിയേണ്ടതുണ്ട്.അര്‍ഹിക്കുന്ന ഗൌരവത്തോടെ ഈ വിഷയതോടെ ബന്ധപ്പെട്ടവര്‍ സമീപിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
എം.എം.തിരുവള്ളൂര്‍

കുഞ്ഞാലിക്കുട്ടിയെ അയോഗ്യനാക്കണം - പി.ഡി.പി.


കൊച്ചി: തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയെ അയോഗ്യനാക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയും വക്താവുമായ സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.

അധികാരത്തിലിരുന്നപ്പോള്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അവിഹിതമായി പലതും ചെയ്തുകൊടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലിലൂടെ അദ്ദേഹം സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്.

ആര്‍ക്കൊക്കെ എന്തൊക്കെയാണ് ചെയ്തു കൊടുത്തിട്ടുള്ളതെന്ന് വെളിപ്പെടുത്തുവാനും ലീഗ് നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ട് എന്ന് തുറന്നു പറയുവാനും കുഞ്ഞാലിക്കുട്ടി തയ്യാറാകണം.മഅദനിയെ  കോയമ്പത്തൂര്‍ കേസുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പോലീസ് കൊണ്ട് പോയ രേഖകള്‍ കുഞ്ഞാലിക്കുട്ടിയുമായി  ബന്ധപ്പെട്ട രേഖകളാണെന്നും  അതെവിടെയാണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം.ഈ വിഷയങ്ങള്‍ എല്ലാം മുന്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും സബാഹി ആവശ്യപ്പെട്ടു.

യു.ഡി.എഫ്. നേതാക്കളുടെത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം : പി.ഡി.പി.


കൊച്ചി : മുസ്ലിം ലീഗ് നേതാവിന്റെ ഭാര്യ സഹോദരന്റെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ക്കിടയിലും ലീഗ് നേതാവിനെ അഭിനന്ദിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്ന യു.ഡി.എഫ്.നേതാക്കളുടെ ശ്രമം ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കേസ്സില്‍ നടത്തിയ വഴിവിട്ട ഇടപെടലുകള്‍ കേരള ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. പി.ഡി.പി.യും അബ്ദുല്‍ നാസ്സര്‍ മഅദനിയും ഇത്തരം വഴിവിട്ട നടപടികളെ തുറന്നു കാണിച്ചപ്പോള്‍ 'സമുദായത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ‍മഅദനി ശ്രമിക്കുന്നു ' എന്ന് പറഞ്ഞു മഅദനിയെയും പി.ഡി.പി.യെയും കുറ്റപ്പെടുത്താന്‍ ശ്രമിച്ച ലീഗ് നേതാവിന്റെ റാന്‍ മൂളികളായ സംഘടനാ നേതാക്കള്‍ പുതിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കണം. മുസ്ലിം സമുദായത്തിന്റെ പേരില്‍ കിട്ടിയ അധികാരത്തിന്റെ തണല്‍ ഉപയോഗിച്ച് നടത്തിയ നടപടികളില്‍ അഭിപ്രായം പറയാന്‍ മൂല്യച്ചുതിക്കെതിരെയും അധാര്‍മ്മികതക്കെതിരെയും ശബ്ദിക്കാന്‍ ഉത്തരവാദിത്തപ്പെട്ട കേരളത്തിലെ സമുദായ സംഘടനകളും പണ്ഡിത നേതൃത്വവും രംഗത്ത്‌ വരണം.മറ്റു സംഘടനകളെ താറടിക്കുവാനും ഒറ്റപ്പെടുത്തുവാനും സമുദായത്തിന്റെ പേരില്‍ ഈ നേതാവ് വിളിച്ചു കൂട്ടുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്ന സംഘടനാ നേതാക്കള്‍ സത്യം തിരിച്ചറിയാന്‍ ശ്രമിക്കണം. ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അന്തരിച്ച ശിഹാബ് തങ്ങളെ ഈ വിവാദത്തിലേക്ക് വലിചിഴക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും റജീബ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
സഹായം അഭ്യര്‍ഥിച്ചു റൗഫ് തന്നെ സന്ദര്‍ശിച്ചിരുന്നതായി മഅദനി
ബാംഗ്ലൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് സഹായം അഭ്യര്‍ഥിച്ചു കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ.റൗഫ് തന്നെ സന്ദര്‍ശിച്ചിരുന്നതായി പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി അറിയിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനിയെ സന്ദര്‍ശിക്കാനെത്തിയ പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവരോടാണ് മഅദനി തന്റെ നിലപാട് വ്യക്തമാക്കിയത്. പൊന്നാനിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് റൗഫ് എത്തിയതെന്നും എന്നാല്‍ എന്താണ് പറഞ്ഞതെന്ന കാര്യം മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വ്യക്തമാക്കാമെന്നും മഅദനി പറഞ്ഞതായി നേതാക്കള്‍ പറഞ്ഞു.   

കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മഅദനിയെ സന്ദര്‍ശിച്ചതായ റൗഫിന്റെ വെളിപ്പെടുത്തലിന് പ്രതികരിക്കുകയായിരുന്നു മഅദനി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കായി മഅദനിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും റൗഫ് ആരോപിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് നേതാക്കള്‍ മഅദനിയെ സന്ദര്‍ശിക്കാനെത്തിയത്.
മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി നേരിടേണ്ടത് കുഞ്ഞാലിക്കുട്ടിയെ -പി.ഡി.പി

മലപ്പുറം: മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി നേരിടേണ്ടത് കുഞ്ഞാലിക്കുട്ടിയെയാണെന്ന് പി.ഡി.പി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. റൗഫിന്റെ വെളിപ്പെടുത്തലുകള്‍ക്ക് വ്യക്തമായി മറുപടി പറയാന്‍ കഴിയാതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള സംശയം വര്‍ധിച്ചിരിക്കുകയാണെന്ന് പി.ഡി.പി ആരോപിച്ചു.
യോഗം സെക്രട്ടേറിയറ്റ് അംഗം അബ്ദുള്‍ഗഫൂര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.കരുണാകരന്‍ അധ്യക്ഷതവഹിച്ചു. ഹനീഫ പുത്തനത്താണി, യൂസഫ് പാന്ത്ര, അഡ്വ. കെ.ഷംസുദ്ദീന്‍, എന്‍.എ.സിദ്ദിഖ് താനൂര്‍, സക്കീര്‍ പരപ്പനങ്ങാടി, അസീസ്, നാസര്‍, ശശി പൂവന്‍ചിന എന്നിവര്‍ പ്രസംഗിച്ചു.

No comments: