18.6.10

ബംഗളൂരു സ്‌ഫോടനം: ഒന്നാംപ്രതിയാക്കാന്‍ നീക്കമെന്ന് മഅ്ദനി

Thursday, June 17, 2010
കൊല്ലം: ബംഗളൂരു സ്‌ഫോടനക്കേസില്‍ തന്നെ ഒന്നാംപ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും 'കോയമ്പത്തൂരിന്റെ' തനിയാവര്‍ത്തനമാണ് രൂപപ്പെടുന്നതെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി.

ബംഗളൂരുകോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ള ജൂണ്‍ 23ന് മുമ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കുമെന്നാണ് അറിയുന്നത്. അപേക്ഷ നിരാകരിക്കപ്പെടുകയും കോടതിയില്‍ ഹാജരാകേണ്ട സാഹചര്യമുണ്ടാവുകയും ചെയ്താല്‍ ഹാജരാകും. നിയമത്തെ ബഹുമാനിച്ചുകൊണ്ടുള്ള നടപടികളേ തന്റെ ഭാഗത്തുനിന്നുണ്ടാവുകയുള്ളൂവെന്ന് അന്‍വാര്‍ശ്ശേരിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്  പറഞ്ഞു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനി പ്രതിചേര്‍ക്കപ്പെടുകയാണെങ്കില്‍  ഒന്നാം പ്രതിയായിട്ടായിരിക്കുമെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ നേരത്തെ  അഭിപ്രായപ്പെട്ടതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 31 ാം പ്രതിയായാണ് ചേര്‍ത്തതെങ്കിലും  ഒന്നാമതാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ സാക്ഷിയാക്കാനെന്നുപറഞ്ഞാണ് പിടിച്ചുകൊണ്ടുപോയത്.  ആദ്യം 86ാം പ്രതിയും തുടര്‍ന്ന് 18ാം പ്രതിയും ഒടുവില്‍ 14ാം പ്രതിയുമായി മാറി.  സുപ്രീംകോടതിയിലടക്കം കൊടുത്ത സത്യവാങ്മൂലങ്ങളില്‍ 'അല്‍ഉമ്മ'യുടെ ബുദ്ധികേന്ദ്രമെന്ന് വിശേഷിപ്പിച്ച് ഒന്നാംപ്രതിയെക്കാള്‍ മോശമായി കൈകാര്യം ചെയ്തു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സഹോദരന്‍ ജമാല്‍മുഹമ്മദിനെ സാക്ഷിയാക്കി ചേര്‍ത്തിട്ടുണ്ട്. അദ്ദേഹത്തിന് നോട്ടീസ് അയക്കുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. കോയമ്പത്തൂര്‍ സ്‌ഫോടന ക്കേസില്‍  കെ.പി. അബൂബക്കര്‍ ഹസ്രത്തിന്റെ മൊഴിയും ഇത്തരത്തില്‍ വ്യാജമായി രേഖപ്പെടുത്തിയിരുന്നു. സ്‌ഫോടനശേഷം ഒന്നാംപ്രതി തടിയന്റവിട നസീറിനുള്‍പ്പെടെ അന്‍വാര്‍ശ്ശേരിയില്‍ അഭയം കൊടുത്തുവെന്നും പറയുന്നു. നസീറുള്‍പ്പെടെയുള്ളവര്‍ക്ക് മൗദൂദിയുടെയും സെയ്ദ് ഖുതുബിന്റെയും പുസ്തകം നല്‍കിയ ശേഷം വായിച്ച് പഠിച്ച് നൂരിഷ ത്വരീഖത്തില്‍ ചേരാന്‍ പറഞ്ഞുവെന്നും പറയുന്നുണ്ട്. ഇ.എം.എസിന്റെ പുസ്തകം വായിപ്പിച്ച് മുസ്‌ലിം ലീഗില്‍ ചേരാന്‍ പറയുന്നതുപോലെയാണിത്. സ്‌ഫോടനക്കേസ് പ്രതികളില്‍ തീവ്രവാദചിന്താഗതി രൂപപ്പെടുത്തിയത് താനാണെന്നും ആരോപണമുണ്ട്. തടിയന്റവിട നസീറുമായി സ്‌ഫോടനത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു എന്നതടക്കം മലയാളികളായ പലരുടെയും സാക്ഷിമൊഴികള്‍ വ്യാജമായി സൃഷ്ടിച്ചതാണ്. കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലുണ്ടായതിനെക്കാള്‍ അപകടകരമായ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന രീതി ഇന്റലിജന്‍സ് ബ്യൂറോക്കില്ലെന്ന കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ ഇപ്പോള്‍ ഹേമന്ത്കാര്‍ക്കറെയുടെ മരണം വരെയുള്ള സംഭവങ്ങളില്‍ ഐ.ബിയുടെ ഇടപെടലുകള്‍ പുസ്തകരൂപങ്ങളില്‍  പുറത്തുവന്നിട്ടുണ്ട്. താനുമായി ബന്ധപ്പെട്ട് ഐ.ബിയില്‍ നടന്ന നടപടികളെക്കുറിച്ച വിവരങ്ങള്‍ പൂര്‍ണമായി ലഭിച്ച ശേഷം ഇതിനെക്കുറിച്ച് പരാതി നല്‍കും. പി.ഡി.പി നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മനുഷ്യത്വപരമായ സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ലഭിച്ചത്. വഴിവിട്ടൊന്നും സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ആഗ്രഹിക്കുന്നില്ല.  തന്റെ ശാരീരിക അവശത കര്‍ണാടക സര്‍ക്കാറിനെ ബോധ്യപ്പെടുത്തുന്നതടക്കം ചിലനടപടികള്‍ സംസ്ഥാനസര്‍ക്കാറിന് ചെയ്യാന്‍കഴിയും. വി.എസ്. മുഖ്യമന്ത്രിയായ ശേഷം തമിഴ്‌നാട്ടില്‍ പോയി കരുണാനിധിയുമായിചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തനിക്ക് മെച്ചപ്പെട്ട ചികില്‍സ ലഭിച്ചത്.

പ്രതിഷേധ പ്രകടനങ്ങള്‍ മതപരമായ പരിധിക്കുള്ളില്‍ ഒതുക്കിനിര്‍ത്താന്‍ മുസ്‌ലിംചെറുപ്പക്കാര്‍ ശ്രമിക്കണമെന്ന്  മഅ്ദനി അഭ്യര്‍ഥിച്ചു. കഴിഞ്ഞദിവസം അന്‍വാര്‍ശ്ശേരിയില്‍ നടന്ന ആത്മാഹുതി ശ്രമം ഇസ്‌ലാമിക വീക്ഷണത്തിന് വിരുദ്ധമാണ്. പ്രതിഷേധങ്ങള്‍ ഒരൊറ്റയാളെപ്പോലും ബുദ്ധിമുട്ടിക്കാത്ത രീതിയിലായിരിക്കണം-അദ്ദേഹം പറഞ്ഞു.

അ്ദനി വേട്ട നീതി വ്യവസ്ഥയോടുള്ള വെല്ലുവിളി - മുസ്‌ലിം നേതാക്കള്‍

Thursday, June 17, 2010
തിരുവനന്തപുരം: ഒരുകാലത്ത് മഅ്ദനിയുടെ അനുയായിയും ഇപ്പോള്‍ അദ്ദേഹത്തിന്റെ ശത്രുവുമായ കസ്റ്റഡി പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം അബ്ദുന്നാസിര്‍ മഅ്ദനിയെ വേട്ടയാടി വീണ്ടും തുറുങ്കിലടയ്ക്കാനുള്ള നീക്കം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രമുഖ മുസ്‌ലിം സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

മഅ്ദനി ജനാധിപത്യപരവും സമാധാനപൂര്‍ണവുമായ മാര്‍ഗം സ്വീകരിച്ചതിനാലാണ് പ്രസ്തുത പ്രതിയുള്‍പ്പെടെ ചിലര്‍ക്ക് അദ്ദേഹത്തോടുള്ള അമര്‍ഷം. കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് മഅ്ദനി കേസില്‍ ഒരു ബന്ധവുമില്ലെന്ന് ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കര്‍ണാടകയിലെ ബി.ജെ.പി പൊലീസിന്റെ ഗൂഢമായ ആസൂത്രണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ഗൂഢാലോചനയുമായി നിസഹകരിച്ച് ജനാധിപത്യ മൂല്യങ്ങള്‍ക്കും സമാധാനാന്തരീക്ഷത്തിനും ഭംഗം വരാതെ സൂക്ഷിക്കണമെന്ന് നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു.

ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി, കേരള സുന്നീ ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വി.പി നസറുദ്ദീന്‍ എളമരം, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി, മുസ്‌ലിം സംയുക്തവേദി സംസ്ഥാന പ്രസിഡന്റ് കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി, ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, കെ.എം.വൈ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

ഇത് കോയമ്പത്തൂര്‍ കേസിന്റെ തനിയാവര്‍ത്തനം: മഅ്ദനി

Thursday, June 17, 2010
കൊല്ലം: ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ തനിയാവര്‍ത്തനത്തിനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍  നാസര്‍ മഅ്ദനി പറഞ്ഞു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ മഅ്ദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കുമെന്നാണറിയുന്നത്.

'കോടതിയില്‍ ഹാജരാകേണ്ട സാഹചര്യമുണ്ടായാല്‍ ഹാജരാകും. കോടതിയോട് പൂര്‍ണ ബഹുമാനം നിലനലര്‍ത്തിക്കൊണ്ടുള്ള നടപടികള്‍ മാത്രമേ എന്റെ ഭാഗത്ത് നിന്നുണ്ടാകൂ.' മഅ്ദനി പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോയ്‌ക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും, അത് കിട്ടിയാല്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ബി ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഡിപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മനുഷ്യത്വപൂര്‍ണമായ സമീപനമുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതായും  മഅ്ദനി പറഞ്ഞു.  

മഅ്ദനി: മുസ്‌ലിം സംയുക്തവേദി പ്രതിഷേധിച്ചു

Thursday, June 17, 2010
കൊല്ലം: മഅ്ദനിയെ കള്ളക്കേസില്‍പെടുത്തി വീണ്ടും പീഡിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധറാലിക്ക് ശഹീര്‍ മൗലവി, സലീമുല്‍ഹാദി, ഷാജിറുദ്ദീന്‍ ദാഇ, പാച്ചല്ലൂര്‍ സലിം മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, അഹമ്മദ് കബീര്‍അമാനി, തഴവാ മുജീബ് റഹ്മാന്‍ മൗലവി, ബാദുഷാ മന്നാനി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിഷേധ യോഗം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷഹീര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കേരള മഹല്ല് ഇമാം ഐക്യവേദി ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി അധ്യക്ഷത വഹിച്ചു.
മുസ്‌ലിം സംയുക്തവേദി ജനറല്‍ കണ്‍വീനര്‍ മൈലക്കാട് ഷാ, ദക്ഷിണകേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖമറുദ്ദീന്‍ മൗലവി, ഭാസുരേന്ദ്രബാബു, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ അഷറഫ് മൗലവി, കാഞ്ഞാര്‍ അഹമ്മദ് കബീര്‍ മൗലവി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി മൗലവി ഷാജിറുദ്ദീന്‍ ദാഇ, കെ.എം.വൈ.എഫ് സംസ്ഥാന സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, മുസ്‌ലിം യുവജനവേദി സംസ്ഥാന സെക്രട്ടറി സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി എന്നിവര്‍ സംസാരിച്ചു. 

അന്‍വാര്‍ശേരിയില്‍ നിരാഹാരം തുടരുന്നു

Friday, June 18, 2010
ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅ്ദനിയെ വീണ്ടും ജയിലിലടക്കാനുള്ള നീക്കത്തിനെതിരെ അന്‍വാര്‍ശേരിയില്‍ പി.ഡി.പി നടത്തുന്ന നിരാഹാരസമരം രണ്ടാംദിവസം കൂടുതല്‍ ശക്തമായി.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പ്രകടനം നടത്തുകയും നിരവധി പ്രമുഖര്‍ സമരസേനാനികളെ സന്ദര്‍ശിക്കുകയും ചെയ്തു.
മൈനാഗപ്പള്ളി മിലാദേ ഷെരീഫ് സ്‌കൂള്‍ കവലയില്‍ നിന്ന് തുടങ്ങിയ പ്രകടനം സമരനഗരിയില്‍ സമാപിച്ചു. പി.ഡി.പി ജില്ലാസെക്രട്ടറി സുനില്‍ഷാ, മണ്ഡലം പ്രസിഡന്റ് ഷാഹുല്‍ തെങ്ങുംതറ, സെക്രട്ടറി എ.എം. ബാദ്ഷ, മഹിളാനേതാക്കളായ ശ്രീജാമോഹന്‍, രഹ്‌ന, സീന കായംകുളം എന്നിവര്‍ നേതൃത്വം നല്‍കി. വൈകുന്നേരം പള്ളിശേരിക്കല്‍ നിന്ന്  സമരവേദിയിലേക്ക് 2000ഓളം പേര്‍ പങ്കെടുത്ത അനുഭാവപ്രകടനവും നടന്നു.
ജമാഅത്തെ ഇസ്‌ലാമി കേരളഘടകം സെക്രട്ടറി എച്ച്. ഷഹീര്‍ മൗലവി, ജില്ലാപരിസ്ഥിതി മനുഷ്യാവകാശ ഏകോപന സമിതി കണ്‍വീനര്‍ ഓടനാവട്ടം വിജയപ്രകാശ് എന്നിവര്‍ വ്യാഴാഴ്ച നിരാഹാരസത്യഗ്രഹികളെയും അബ്ദുന്നാസിര്‍ മഅ്ദനിയെയും സന്ദര്‍ശിച്ചു.
ഡോ. എം.എസ്. ജയപ്രകാശ് വെള്ളിയാഴ്ച അനുഭാവ നിരാഹാരസത്യഗ്രഹം അനുഷ്ഠിക്കുമെന്ന് സമരസമിതി അറിയിച്ചു.
പി.ഡി.പി സംസ്ഥാന വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ്, ജില്ലാവൈസ്‌പ്രസിഡന്റ് ഷാജി പത്തനാപുരം, കോട്ടയം ജില്ലാവൈസ്‌പ്രസിഡന്റ് കെ.ജെ. ദേവസ്യ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
കുന്നത്തൂര്‍ താലൂക്ക് മുസ്‌ലിം സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ശാസ്താംകോട്ടയില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. 27 മഹല്ല് ജമാഅത്തുകളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കും.




No comments: