25.6.10

പി.ഡി.പി. നിരാഹാരം തുടരുന്നു മഅദനിക്കെതിരെ താന്‍ മൊഴിനല്‍കിയിട്ടില്ലെന്ന് -

ശാസ്താംകോട്ട: മഅദനിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി അന്‍വാര്‍ശ്ശേരിക്ക് മുന്നില്‍ പി.ഡി.പി. പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. അതേസമയം, സമരം സംസ്ഥാന വ്യാപകമായി ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് പി.ഡി.പി. നേതൃത്വം.

പി.ഡി.പി. നേതാക്കളായ ഷാജികൃഷ്ണന്‍, മാര്‍സണ്‍, ചന്ദ്രന്‍ തുപ്പണത്ത് എന്നിവരാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്.

മഅദനിയുടെ അറസ്റ്റ് വാറണ്ടിന്റെ കാലാവധി നീട്ടിയ സാഹചര്യത്തില്‍ അന്‍വാര്‍ശ്ശേരി വ്യാഴാഴ്ച പൊതുവേ ശാന്തമായിരുന്നു. പി.ഡി.പി. പ്രവര്‍ത്തകരുടെ സാന്നിദ്ധ്യമുണ്ടെങ്കിലും പ്രകടനങ്ങള്‍ ഇല്ലായിരുന്നു
 
തടിയന്റവിട നസീര്‍, ബംഗ്ലൂര്‍ കേസ്സില്‍ പുതിയ വഴിത്തിരിവ്

കൊച്ചി: ബംഗളുരു സ്‌ഫോടനക്കേസില്‍ താന്‍ മഅദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് തടിയന്റവിട നസീര്‍ പറഞ്ഞു. ഇന്ന് രാവിലെ കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി തിരിച്ചു ജയിലിലേക്ക് കൊണ്ട് പോകും വഴിയാണ് ചാനല്‍കാമറയെ നോക്കിയാണ് നസീര്‍ ഇക്കാര്യം വിളിച്ചു പറഞ്ഞത്. 'മഅദനിക്കെതിരെ ഞാന്‍ മൊഴി കൊടുത്തിട്ടില്ല; തെറ്റായ കാര്യങ്ങളാണ് ഇത് സംബന്ധിച്ച് പ്രചരിക്കുന്നത്. പ്രതികള്‍ ആരാണ്, എന്താണ് സംഭവിച്ചത്, എന്താണ് കാട്ടിയത് എന്ന് മാധ്യമങ്ങള്‍ സത്യം അന്വേഷിക്കണം' എന്നിങ്ങനെയാണ് നസീര്‍ ചാനല്‍ കാമറക്ക് മുമ്പാകെ വിളിച്ചുപറഞ്ഞത്. നസീറിനെ ഈ വെളിപ്പെടുത്തല്‍ ബംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പുതിയ വഴിത്തിരിവ് സൃഷ്ട്ടിച്ചിരിക്കുകയാണ്. നസീര്‍ മൊഴി നല്‍കി എന്ന് ആരോപിച്ചാണ് അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ ബംഗ്ലൂര്‍ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. കുറ്റപത്രത്തിലെ വിചിത്രമായ കണ്ടുപിടുത്തങ്ങള്‍ വഴി ഇതിനകം തന്നെ വന്‍ വിവാദമായ ബംഗ്ലൂര്‍ കേസ് നസീറിന്റെ പുതിയ വെളിപ്പെടുത്തലോടെ മഅദനിയെ പ്രതി ചേര്‍ത്തതിനു പിന്നില്‍ ഗൂഡാലോചന നടന്നു എന്ന പി.ഡി.പി.യുടെ വാദം പരസ്യമായി വെളിപ്പെടുകയാണ് എന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
 
നസീറിന്റെ വെളിപ്പെടുത്തല്‍: മഅദനിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണം- പി.ഡി.പി.
 
ശാസ്താംകോട്ട: ബംഗളൂരു സ്‌ഫോടനക്കേസില്‍ അബ്ദുന്നാസിര്‍ മഅദനിക്കെതിരെ കര്‍ണാടക പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്ന് ഇന്നലെ ബംഗളൂരു സ്‌ഫോടനകേസ് പ്രതി തടിയന്റവിട നസീര്‍ വെളിപ്പെടുത്തിയതോടെ കര്‍ണാടക പൊലീസ് പ്രതിക്കൂട്ടിലായിരിക്കുകയാണെന്ന് പി.ഡി.പി. നുണകള്‍ക്കും പെരുംനുണകള്‍ക്കും മേല്‍ കെട്ടിപ്പൊക്കിയ കേസ് ഇതോടെ ചീട്ട്‌കൊട്ടാരം പോലെ തകരുകയാണെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
മാധ്യമപ്രവര്‍ത്തകരോട് ഇന്നലെ തടിയന്റവിട നസീര്‍ നടത്തിയ വെളിപ്പെടുത്തല്‍ കോടതി മുമ്പാകെയും ആവര്‍ത്തിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതോടെ പി.ഡി.പിയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും അഭ്യുദയകാംക്ഷികളും ഉയര്‍ത്തിയ ആശങ്കകള്‍ മുഴുവന്‍ ശരിയാവുകയാണ്. ഈ സാഹചര്യത്തില്‍ മഅദനിക്കെതിരെ നല്‍കിയിരിക്കുന്ന കുറ്റപത്രം പുനഃപരിശോധനാവിധേയമാക്കി മഅദനിയെ കുറ്റവിമുക്തനാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടല്‍ ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 
പി.ഡി.പി.നേതാക്കളായ മൈലക്കാട് ഷാ, സംസ്ഥാന സെക്രട്ടറിമാരായ സുബൈര്‍ സബാഹി, സാബു കൊട്ടാരക്കര, മാഹിന്‍ ബാദുഷാ മൗലവി, അഡ്വ. വള്ളിക്കുന്നം പ്രസാദ്, സുനില്‍ഷാ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments: