7.10.10

മഅ്ദനിയുടെ തടങ്കലിന് പിന്നില്‍ വ്യക്തി വിരോധം -വി.ആര്‍. കൃഷ്ണയ്യര്‍

കൊച്ചി: മഅ്ദനിയുടെ ഇപ്പോഴത്തെ തടങ്കലിന് പിന്നില്‍ വ്യക്തിവിരോധമല്ലാതെ മറ്റൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം 'മഅ്ദനിയും മനുഷ്യാവകാശവും'  വിഷയത്തില്‍ നടത്തിയ ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഅ്ദനിക്കെതിരെ സാക്ഷി പറഞ്ഞവര്‍ തന്നെ മൊഴി പിന്‍വലിച്ചു.സ്വന്തം മൊഴി നിഷേധിച്ച് കോടതിയില്‍ കേസും കൊടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ തടങ്കല്‍ അന്യായമാണ്. എന്തുകൊണ്ടും അദ്ദേഹം ജാമ്യത്തിന് അര്‍ഹനുമാണ്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൗലിക മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് എല്ലാ ജനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയും അവകാശവുമാണ്.മഅ്ദനിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കല്‍  സമൂഹത്തിന്റെ കര്‍ത്തവ്യമാണ്.
ജാമ്യം എല്ലാവരുടെയും പ്രാഥമിക അവകാശവും അതിന്റെ നിഷേധം അപവാദവുമാണെന്നാണ് സുപ്രീംകോടതി ആവര്‍ത്തിച്ചു പറഞ്ഞ തത്ത്വം.അതുകൊണ്ട് അദ്ദേഹത്തെ സ്വതന്ത്രനാക്കി കേസ് വാദിക്കാന്‍ അനുവദിക്കണം.സംശയം എന്ന മരത്തിന്റെ തണലില്‍ യുക്തി തോല്‍ക്കുകയും ന്യായം മരിക്കുകയും ചെയ്യുന്നെന്ന  പ്രസിദ്ധമായ അമേരിക്കന്‍ അഭിഭാഷകന്റെ അഭിപ്രായം പ്രസക്തമാണെന്നും കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി. ഫോറം ചെയര്‍മാന്‍ ഡോ.സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷത  വഹിച്ചു.വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.കെ.പി.  മുഹമ്മദ്,പ്രഫ. ബഹാവുദ്ദീന്‍, മുന്‍ ഡി.ഐ.ജി കുഞ്ഞുമൊയ്തീന്‍കുട്ടി,ജോയി കൈതാരത്ത്, ഫോറം ജനറല്‍ കണ്‍വീനര്‍ ഷഹീര്‍ മൗലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments: