17.8.10

കോയമ്പത്തൂരിന്റെ തനിയാവര്‍ത്തനമാവുമോയെന്ന് ആശങ്ക

Wednesday, August 18, 2010
കോയമ്പത്തൂര്‍: ഭരണകൂടത്തിന്റെ ഇംഗിതത്തിനനുസരിച്ച് ദേശസുരക്ഷയുടെ പേരില്‍ ഒരു വ്യക്തിയുടെ മൗലികാവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് തമിഴ്‌നാട്ടിലെ സേലം, കോയമ്പത്തൂര്‍ ജയിലുകളില്‍ ഒമ്പത് വര്‍ഷക്കാലത്തിലേറെ വിചാരണ തടവുകാരനായി കഴിഞ്ഞ അബ്ദുന്നാസിര്‍ മഅ്ദനി. വിചാരണനടപടികള്‍ അന്യായമായും അനന്തമായും നീട്ടി തടവില്‍ പാര്‍പ്പിക്കുന്ന നിയമഭീകരതയാണ് കോയമ്പത്തൂര്‍കേസില്‍ കണ്ടത്. 

കോയമ്പത്തൂര്‍ മെഡിക്കല്‍കോളജാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി അമ്പതു ദിവസം ചികിത്സയില്‍ കഴിഞ്ഞത് ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിദിവസങ്ങളിലൊക്കെ മഅ്ദനി ജയിലിലായിരുന്നു. കേസിലെ അല്‍ഉമ്മ നേതാക്കള്‍ ഉള്‍പ്പെടെ മറ്റെല്ലാ പ്രതികള്‍ക്കും മൂന്നുമാസത്തിലൊരിക്കല്‍ പരോള്‍ അനുവദിച്ചിരുന്നെങ്കിലും മഅ്ദനിക്ക് ലഭിച്ചില്ല.  സ്വന്തം ഉമ്മൂമ്മയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോലും കോടതി അനുമതി നല്‍കിയില്ല. 'പോട്ട' പ്രകാരം അറസ്റ്റിലായവര്‍പോലും ജാമ്യത്തിലിറങ്ങുമ്പോഴാണ് മഅ്ദനിയുടെ നേരെ ഭരണകൂടങ്ങളും ജുഡീഷ്യറിയും കടുത്ത നീതിനിഷേധം കാണിച്ചത്. വിചാരണകോടതി മുതല്‍ സുപ്രീംകോടതിവരെ പതിനെട്ടു തവണ ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചു. 
മുഴുവന്‍ കോടതികളും പ്രോസിക്യൂഷന്റെ  സത്യവാങ്മൂലങ്ങളാണ് ഏകപക്ഷീയമായി വിശ്വാസത്തിലെടുത്തത്. മഅ്ദനിയെന്ന 'തീവ്രവാദി'യെ പുറത്തുവിടുന്നത് ദേശസുരക്ഷ അപകടത്തിലാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍വാദം. 

വികലാംഗനും ഒട്ടേറെ രോഗങ്ങള്‍ക്ക് അടിമയുമായ മഅ്ദനി നല്‍കിയ ഹരജികളില്‍ കണേ്ണാടിക്കാന്‍പോലും ഒരു കോടതിയും തയാറായില്ല.  നീതിന്യായ വ്യവസ്ഥയിലുള്ള പൊതു വിശ്വാസത്തിന് ഉലച്ചില്‍ തട്ടുന്ന വിധത്തിലുള്ള സമീപനമാണ് മഅ്ദനിയുടെ കാര്യത്തിലുണ്ടായത്. 
മഅ്ദനിക്ക് ശരീരഭാരം പകുതിയായി കുറഞ്ഞിട്ടും വെപ്പുകാലുമായി ഒട്ടേറെ രോഗങ്ങളുടെ പിടിയില്‍ കഴിയുമ്പോഴും ഒറ്റ തവണ പോലും ഇടക്കാല ജാമ്യം അനുവദിക്കപ്പെട്ടില്ല. തടവുകാരന് ചികില്‍സ നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണ്. കേരളത്തിലെ ജനസമൂഹം കക്ഷി രാഷ്ട്രീയ സാമുദായിക സാമൂഹിക സംഘടനകളെല്ലാം മഅ്ദനിക്ക് നീതി ലഭിക്കണമെന്ന കാര്യത്തില്‍ ഏകാഭിപ്രായമാണ് പ്രകടിപ്പിച്ചത്. മഅ്ദനിക്ക് ഫലപ്രദമായ ചികില്‍സ നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും നടപ്പായില്ല. 

ജയിലില്‍ ക്രൂരമായ പീഡനങ്ങളാണ് മഅ്ദനി അനുഭവിച്ചത്. പ്രാര്‍ഥനകള്‍ തടസ്സപ്പെടുത്തി ഖുര്‍ആന്‍ വലിച്ചുകീറി ഭക്ഷണം തട്ടിത്തെറിപ്പിച്ച് വെപ്പുകാലിലെ ആണികള്‍ അഴിച്ചുമാറ്റി പീഡിപ്പിച്ചു.
വളരെ ദുര്‍ബലമായ കേസില്‍ മഅ്ദനിയെ ഇത്തരമൊരു പീഡനത്തിന് വിധേയമാക്കുന്നതിനു പിന്നില്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ പിന്തുണയോടെ  ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഗൂഢാലോചനയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
മഅ്ദനിയെ തമിഴ്‌നാട് സര്‍ക്കാര്‍ കൊടുംതീവ്രവാദിയായാണ് കണക്കാക്കിയത്. 

അതുകൊണ്ടുതന്നെ ബി.ജെ.പി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാറിന് മറിച്ചൊരു കാഴ്ചപ്പാട് ഉണ്ടാവാനിടയില്ലെന്നാണ് ഇപ്പോഴത്തെ ആശങ്ക. അദ്വാനി ഉള്‍പ്പെടെയുള്ള വിവിധ ഹൈന്ദവസംഘടനാ നേതാക്കള്‍ മഅ്ദനിയുടെ ജാമ്യഹരജി പരിഗണിക്കപ്പെടുന്ന അവസരങ്ങളിലൊക്കെ മഅ്ദനിയെ ഭീകരനായി ചിത്രീകരിച്ച് പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
'98 സെപ്റ്റംബര്‍ 28ന് കോയമ്പത്തൂര്‍ അഞ്ചാമത് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പ്രാഥമിക കുറ്റപത്രം നല്‍കി. 

'99 മാര്‍ച്ച് പത്തിന് സുപ്രീംകോടതി നിര്‍ദേശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ മഅ്ദനിയുടെ മേല്‍ ചുമത്തിയ എന്‍.എസ്.എ പിന്‍വലിച്ചുവെങ്കിലും ജാമ്യം നിഷേധിക്കപ്പെടുന്നത് തുടര്‍ക്കഥയായി മാറുകയായിരുന്നു.
2007 ആഗസ്റ്റ് ഒന്നിന് മഅ്ദനിയുടെ പേരിലുള്ള കുറ്റം തെളിയിക്കാനാവാത്തതിന്റെ പേരില്‍ പ്രത്യേക കോടതി വെറുതെവിട്ടു. 

ഇന്ത്യന്‍ നിയമ വ്യവസ്ഥയനുസരിച്ച് പ്രതി കുറ്റവാളിയാണെന്ന് അവസാന കോടതി അന്തിമ വിധി കല്‍പിക്കുന്നതുവരെ  നിരപരാധിയാണ്. ഈ നിലയില്‍ ഒമ്പതുവര്‍ഷക്കാലത്തിലധികം ജയില്‍വാസം അനുഭവിച്ചു തീര്‍ത്ത മഅ്ദനിയോട് ഇന്ത്യന്‍ ശിക്ഷാ നിയമം എന്തു വിശദീകരണമാണ് നല്‍കുകയെന്ന ചോദ്യം ഉയരുന്നു. 

കെ. രാജേന്ദ്രന്‍

മഅ്ദനി അറസ്റ്റില്‍

Wednesday, August 18, 2010
കൊല്ലം: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കോടതിയില്‍ കീഴടങ്ങാന്‍ ഇറങ്ങവെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് 1.15 ന് അദ്ദേഹം താമസിക്കുന്ന അന്‍വാര്‍ശ്ശേരിയില്‍ നിന്ന് വാര്‍ത്താസമ്മേളനത്തിനും മധ്യാഹ്‌ന നമസ്‌കാരത്തിനും പ്രാര്‍ഥനക്കും ശേഷം കരുനാഗപ്പള്ളി കോടതിയിലേക്ക് പോകാനിറങ്ങവെ വാഹനം തടഞ്ഞുനിര്‍ത്തിയാണ് ബംഗളൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ഓംകാരയ്യയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

2008 ആഗസ്റ്റ് 25 ന് ബംഗളൂരുവില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഇതില്‍ 31 ാം പ്രതിയാണ് മഅ്ദനി. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ ഒമ്പതരവര്‍ഷം ജയില്‍വാസം അനുഷ്ഠിച്ചശേഷം കുറ്റവിമുക്തനായി 2007 ആഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ മഅ്ദനി മൂന്ന് വര്‍ഷത്തിനും 16 ദിവസത്തിനും ശേഷം (1111 ദിവസം) വീണ്ടും ജയിലിലേക്ക് നീങ്ങുകയാണ്. 

വാര്‍ത്താസമ്മേളനത്തെ തുടര്‍ന്ന് അന്‍വാര്‍ശ്ശേരി കോമ്പൗണ്ടിലെ പള്ളിയില്‍ മധ്യാഹ്‌ന നമസ്‌കാരത്തിന് ശേഷം അനാഥാലയ വിദ്യാര്‍ഥികളോടൊപ്പം പ്രാര്‍ഥനയിലും അദ്ദേഹം പങ്കെടുത്തു. പിന്നീട് അവിടെയുണ്ടായിരുന്ന പി.ഡി.പി നേതാക്കളും അനാഥകുട്ടികളും വിതുമ്പലോടെ മഅ്ദനിയെ വാഹനത്തിലേക്ക് കയറ്റി. മൂത്ത മകന്‍ ഉമര്‍ മുഖ്താര്‍ ബാപ്പക്ക് ചുംബനം നല്‍കി. വാഹനം നീങ്ങിത്തുടങ്ങവെ ജില്ലാ പൊലീസ് സൂപ്രണ്ട് ഹര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ അന്‍വാര്‍ശ്ശേരിയുടെ ഗേറ്റ് കടന്നെത്തിയ പൊലീസ് സംഘം വാഹനം തടഞ്ഞ് അറസ്റ്റ് വാറണ്ട് നല്‍കുകയുമായിരുന്നു. വാറണ്ട് കാണിച്ചയുടന്‍ അത് സ്വീകരിക്കുന്നുവെന്ന് മഅ്ദനി പറയുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

അതോടെ വാഹനത്തിന്റെ നിയന്ത്രണം മഅ്ദനിയുടെ ഡ്രൈവറില്‍ നിന്ന് പൊലീസ് ഡ്രൈവര്‍ ഏറ്റെടുത്തു. മഅ്ദനി പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ അന്‍വാര്‍ശ്ശേരിയും പരിസരവും അവിടേക്കുള്ള എല്ലാ വഴികളും പൊലീസ് നിയന്ത്രണത്തിലാക്കിയിരുന്നു. ബംഗളൂരു സിറ്റി പൊലീസ് ജോയന്റ് കമീഷണര്‍ അലോക്കുമാര്‍, ഡെപ്യൂട്ടി കമീഷണര്‍ ഓംകാരയ്യ എന്നിവരും എസ്.പിയോടൊപ്പമുണ്ടായിരുന്നു. ദക്ഷിണമേഖലാ ഐ.ജി എ. ഹേമചന്ദ്രനും സ്ഥലത്തെത്തി. വാഹനത്തില്‍ മഅ്ദനിയോടൊപ്പം കയറിയിരുന്ന ഭാര്യ സൂഫിയാ മഅ്ദനി, പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് എന്നിവര്‍ ഒഴികെയുള്ളവരെ പുറത്തിറക്കിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാത്രാമധ്യേ കൊട്ടാരക്കര കെ.എസ്.ഇ.ബി സബ്‌സ്‌റ്റേഷന് സമീപംവാഹനത്തിന്റെ ബ്രേക്ക് തകരാറിലായി. തുടര്‍ന്ന് മഅ്ദനിയേയും സൂഫിയയെയും പൊലീസ് വാഹനത്തിലേക്ക് മാറ്റിയാണ് യാത്ര തുടര്‍ന്നത്. 15 മിനിറ്റിലധികം വഴിയരികില്‍ മഅ്ദനിയുമായി പോയ പൊലീസ് വ്യൂഹം കിടന്നു. അലോക്കുമാറും  ഓംകാരയ്യയും  സഞ്ചരിച്ചിരുന്ന വാഹനത്തിലായിരുന്നു മഅ്ദനിയുടെ തുടര്‍യാത്ര.

ഉച്ചക്ക് 12 ന് വാര്‍ത്താസമ്മേളനം നടത്തി കീഴടങ്ങാന്‍ കോടതിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ മഅ്ദനി ഈ കുടുക്കില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയുകയുള്ളൂവെന്നും തനിക്ക് വേണ്ടി വിശ്വാസികളും കേരള സമൂഹവും പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ സുപ്രീംകോടതി വിധിക്ക് കാത്തിരിക്കാതെ നിയമത്തിന് മുമ്പില്‍ കീഴടങ്ങുമെന്ന തന്റെ വാഗ്ദാനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അനാഥാലയവും പള്ളിയും നിലനില്‍ക്കുന്ന അന്‍വാര്‍ശ്ശേരിയിലേക്ക് പൊലീസിനെ കയറ്റി പൊലീസ് രാജിന് അവസരം നല്‍കാതിരുന്ന സംസ്ഥാന സര്‍ക്കാറിനെ  അദ്ദേഹം പ്രശംസിച്ചു. 

ഏത് കോടതിയിലേക്കാണ് കീഴടങ്ങാന്‍ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. കര്‍ണാടക പൊലീസിന് കൈമാറരുതെന്ന് കോടതിയില്‍ താനായി അഭ്യര്‍ഥിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നിന്ന് സീനിയര്‍ അഭിഭാഷകന്‍  രാമന്‍പിള്ളയെയാണ് കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം കരുനാഗപ്പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു. ശാസ്താംകോട്ട കോടതിയില്‍ കീഴടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അവിടെ മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ കരുനാഗപ്പള്ളി കോടതിയില്‍ കീഴടങ്ങാനായിരുന്നു തീരുമാനം. 

അത്യന്തം വികാരനിര്‍ഭരമായിരുന്നു വാര്‍ത്താസമ്മേളനവും നമസ്‌കാരത്തിന് ശേഷം നടന്ന പ്രാര്‍ഥനയും. പ്രാര്‍ഥന കഴിഞ്ഞ് നിറകണ്ണുകളോടെയാണ് അനാഥാലയത്തിലെ കുട്ടികളും പി.ഡി.പി നേതാക്കളും അവിടെയുണ്ടായിരുന്ന സ്ത്രീകളും അദ്ദേഹത്തെ യാത്രയാക്കിയത്. വാവിട്ട് നിലവിളിച്ച സ്ത്രീകളെ വനിതാ പൊലീസുകാര്‍ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു. വാഹനം നീങ്ങിത്തുടങ്ങവെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘമെത്തിയതോടെ പി.ഡി.പി നേതാക്കള്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പൊലീസ് അവിടമാകെ വളഞ്ഞു. ഇതിനിടെ ശാസ്താംകോട്ട പത്മാവതി ഹാര്‍ട്ട് ഫൗണ്ടേഷനില്‍ നിന്ന് ആംബുലന്‍സും എത്തി. 1.20ന് ഡിവൈ.എസ്.പി പ്രസന്നകുമാര്‍ 'റെഡി' യെന്ന് പറഞ്ഞു. 1.22ന് വാഹനവ്യൂഹം പതുക്കെ നീങ്ങി, 1.25ന് അന്‍വാര്‍ശ്ശേരിയിലെ കവാടം കടന്നു. 

ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2010 ജൂണ്‍ 11നാണ് മഅ്ദനിയെ 31ാം പ്രതിയാക്കി ബംഗളൂരു അഡീഷനല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ജൂണ്‍ 15ന് മഅ്ദനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് അതിവേഗ സെഷന്‍സ് കോടതിയിലും കര്‍ണാടക ഹൈകോടതിയിലും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജികള്‍ നിരസിക്കപ്പെട്ടു. ആഗസ്റ്റ് മൂന്നിനാണ് കര്‍ണാടക ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചത്. സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയും  കര്‍ണാടക ഹൈകോടതിയില്‍ കുറ്റപത്രം ഉള്‍പ്പെടെ നടപടികള്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജിയും മഅ്ദനി സമര്‍പ്പിച്ചിരുന്നു. 

ആഗസ്റ്റ് എട്ടിനാണ് കര്‍ണാടക പൊലീസ് സംഘം മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൊല്ലത്തെത്തിയത്. അന്ന് മുതല്‍ അന്‍വാര്‍ശ്ശേരിയും പരിസരവും പൊലീസ് നിയന്ത്രണത്തിലായിരുന്നു. ഏത് നിമിഷവും അറസ്റ്റ് നടക്കുമെന്ന പ്രതീതിയിലായിരുന്നു ഇവിടം. രാഷ്ട്രപതിയുടെ സന്ദര്‍ശനവും സ്വാതന്ത്ര്യദിനവും മൂലം അറസ്റ്റ് നീണ്ടു. ഈ ഇടവേളയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ മഅ്ദനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. താന്‍ കോടതിയില്‍ കീഴടങ്ങുമെന്ന് ഞായറാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. തിങ്കളാഴ്ച അറസ്റ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹരജി സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യമില്ലാ വാറണ്ടിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ തിങ്കളാഴ്ച ബംഗളൂരു പൊലീസ് സമ്മര്‍ദം ശക്തമാക്കി.  600 ഓളം പൊലീസുകാരെയാണ് അന്‍വാര്‍ശ്ശേരിയിലും പരിസരത്തും വിന്യസിച്ചിരുന്നത്. മഅ്ദനിയുടെ യാത്രാവഴിയില്‍ അറസ്റ്റ് വിവരം അറിഞ്ഞെത്തിയ ജനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 

നടപ്പായത് ബി.ജെ.പിയുടെ ദേശീയ അജണ്ട

Wednesday, August 18, 2010
ന്യൂദല്‍ഹി: കേരളത്തിലെ കോടതിയില്‍ കീഴടങ്ങാനും, സുപ്രീം കോടതിയിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കാനുമുള്ള അബ്ദുന്നാസിര്‍ മഅ്ദനിയുടെ ശ്രമങ്ങള്‍ തടഞ്ഞതിലൂടെ നടപ്പായത് ബി.ജെ.പിയുടെ ദേശീയ അജണ്ട. ജാമ്യം ലഭിക്കും മുമ്പ് മഅ്ദനിയെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ കേസുകളില്‍ കൂടി പ്രതി ചേര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് കര്‍ണാടക പൊലീസിന് ഇതിലൂടെ സാവകാശം ലഭിച്ചു.

ജാമ്യം നേടും മുമ്പ് മഅ്ദനിയെ പരമാവധി കേസുകളില്‍ പ്രതിയാക്കി, ഇതിനകം ഈ തീവ്രവാദ കേസുകളില്‍പ്പെട്ട മലയാളികള്‍ കുടുങ്ങിയ സമാന സാഹചര്യത്തില്‍ അകപ്പെടുത്താനാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യസാക്ഷാത്കാരത്തിന് സഹായിച്ചതിനാണ് അവസാന നിമിഷമെങ്കിലും മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കിയതിന് കര്‍ണാടക പൊലീസ് കേരള പൊലീസിനോട് പരസ്യമായി നന്ദി പറഞ്ഞത്. 

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നേരിട്ട് കൈകാര്യം ചെയ്യുന്ന അഹ്മദാബാദ് സ്‌ഫോടനക്കേസാണ് മഅ്ദനിക്കെതിരെ ബി.ജെ.പി ലക്ഷ്യമിടുന്ന കേസുകളില്‍ ഏറ്റവും പ്രധാനം.  
56 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 16 കേസുകള്‍ മോഡിയുടെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഹ്മദാബാദ് സ്‌ഫോടനക്കേസില്‍പ്പെടുത്തിയാല്‍ ഒരേ സമയം 16 കേസുകളില്‍ മഅ്ദനി പ്രതി ചേര്‍ക്കപ്പെടും. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക സര്‍ക്കാറുകളുമായി സഹകരിച്ചാണ് ഗുജറാത്ത് പൊലീസ് നിരവധി പേരെ ഈ കേസില്‍പ്പെടുത്തിയത്. ഇതില്‍ പലരെയും തെളിവില്ലാത്തതിനെ തുടര്‍ന്ന് കോടതി വിട്ടയച്ച സംഭവവുമുണ്ടായി.

അഹ്മദാബാദ് സ്‌ഫോടനത്തിന്റെ പിറ്റേന്ന് 2008 ജൂലൈ 27ന് മോഡിയുടെ പൊലീസ് പിടികൂടിയ മൗലവി അബ്ദുല്‍ ഹലീം ശംസുദ്ദീന്‍ ഖാനെ തെളിവില്ലെന്ന് കണ്ട് 2009 നവംബര്‍ 24ന് കോടതി വിട്ടയച്ചു. ഇതിനകം മൂന്ന് തവണ ഈ സ്‌ഫോടനത്തിലെ മുഖ്യ ആസൂത്രകരെ മോഡിയുടെ പൊലീസ് മാറ്റിപ്പറഞ്ഞിട്ടുണ്ട്.  
ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായുടെ അറസ്റ്റിന് ശേഷം തീവ്രവാദ വേട്ടയുടെ മറവില്‍ നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളുടെ പേരില്‍ നരേന്ദ്ര മോഡിയെ കൂടി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് സി.ബി.ഐ. ഇതിനിടയിലാണ് ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാറുകള്‍ ചേര്‍ന്ന് മഅ്ദനിയെ ദേശീയ തലത്തില്‍ ആയുധമാക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. നേരത്തെ, കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും സഹായിച്ച അറിയപ്പെടുന്ന മുസ്‌ലിം നേതാവിനെ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി മുസ്‌ലിം ഭീകരതയുടെ പേരില്‍ ജയിലില്‍ അടച്ചാല്‍ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും ഒരേസമയം നിശ്ശബ്ദരാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. 

കേരള പൊലീസിന് മേല്‍ ഇതിനായി ശക്തമായ സമ്മര്‍ദമാണ് ബി.ജെ.പി നടത്തിയത്. ജാമ്യം കിട്ടും മുമ്പ് മഅ്ദനിയെ അറസ്റ്റ് ചെയ്ത് ബംഗളൂരുവിലെത്തിക്കാന്‍ കേരള പൊലീസില്‍ സമ്മര്‍ദം ചെലുത്തുന്നതിന് കര്‍ണാടകയില്‍ നിന്ന് ബി.ജെ.പി രാജ്യസഭയിലെത്തിച്ച പ്രമുഖ എം.പിയുടെ ഉടമസ്ഥതയിലുള്ള കന്നഡയിലെയും മലയാളത്തിലെയും രണ്ടു ചാനലുകളെയും ഉപയോഗിച്ചു. അടുത്ത 15 വര്‍ഷത്തേക്കുള്ള ബി.ജെ.പിയുടെ ദേശീയ തലത്തിലുള്ള നയരൂപവത്കരണ ചുമതല ബി.ജെ.പി ഏല്‍പിച്ചിരിക്കുന്നത് ഈ എം.പിയെയാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് അഞ്ചിലേറെ തവണയാണ് ഇതിലൊരു ചാനലിന്റെ ലേഖകന്‍ കൊച്ചിക്കും ബംഗളൂരുവിനുമിടയില്‍ പറന്നത്.

അന്ന് അര്‍ധരാത്രി; ഇന്ന് പട്ടാപ്പകല്‍

Wednesday, August 18, 2010
തിരുവനന്തപുരം: പന്ത്രണ്ട് വര്‍ഷം മുമ്പത്തെ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. ചെറിയൊരു മാറ്റത്തോടെ. അന്ന് അറസ്റ്റ് അര്‍ധരാത്രി വീട് വളഞ്ഞ്. ഇപ്പോള്‍ കീഴടങ്ങാന്‍ പുറപ്പെടവെ കര്‍ണാടക പൊലീസിന് വേണ്ടി പട്ടാപ്പകല്‍.
അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ സമയത്തിന്റെ വ്യത്യാസമൊഴിച്ചാല്‍ ബാക്കി എല്ലാകാര്യങ്ങളിലും സമാനതകള്‍ ഏറെ. രണ്ട് അറസ്റ്റും ഇടതുസര്‍ക്കാറിന്റെ കാലത്ത്. വീണ്ടും മറ്റൊരു സംസ്ഥാനത്തെ ഇരുമ്പഴിക്കുള്ളിലേക്ക് റമദാന്‍ വ്രതവുമായാണ് മഅ്ദനി യാത്രതിരിച്ചത്.

കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ 1994ല്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന കേസിന്റെ പേരിലായിരുന്നു മഅ്ദനിയെ കേരള പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തത്. 1998 മാര്‍ച്ച് 31ന് അര്‍ധരാത്രി കൊച്ചി കലൂരില്‍ അശോകാ റോഡിലുള്ള  വീട് വളഞ്ഞായിരുന്നു അറസ്റ്റ്. കോഴിക്കോട് ടൗണ്‍ സി.ഐയും ഇപ്പോള്‍ എസ്.പിയുമായ എ.വി. ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ഇത്.  മാര്‍ച്ച് 31ന് രാത്രി തന്നെ കോഴിക്കോട്ടേക്ക് കൊണ്ടു പോയ മഅ്ദനിയെ അവിടെ കസബ സ്‌റ്റേഷനിലാണ് പാര്‍പ്പിച്ചത്. ഒരു ദിവസം അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. അതിന് ശേഷം ഏതാനും ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.  ദിവസങ്ങള്‍ക്കകം തമിഴ്‌നാട് പൊലീസ് മഅ്ദനിയെ ആവശ്യപ്പെട്ട് കേരളത്തിലെത്തി. കോയമ്പത്തൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടുമായി വന്ന തമിഴ്‌നാട് പൊലീസിന് 1998 ഏപ്രില്‍ ഒമ്പതിന് മഅ്ദനിയെ കൈമാറി.
കോയമ്പത്തൂര്‍ സ്‌ഫോടന കേസിനായി മഅ്ദനിയെ കേരള പൊലീസ് മറ്റൊരു കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് കൈമാറി എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ മഅ്ദനിയെ പിടിച്ചുകൊടുത്തത് തങ്ങളാണെന്ന് വീരവാദം മുഴക്കുകയും സര്‍ക്കാറിന്റെ പ്രസിദ്ധീകരണത്തില്‍ നേട്ടമായി ഇത് രേഖപ്പെടുത്തുകയും ചെയ്തു. 

ഇപ്പോഴത്തേത് പോലെ അന്നും മറ്റ് പ്രതികളുടെയും സാക്ഷികളുടെയും മൊഴികളുടെ പേരിലാണ് മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ ഉള്‍പ്പെടുത്തിയത്. ആദ്യം പ്രതിപ്പട്ടികയില്‍ അവസാനമായിരുന്ന അദ്ദേഹം പിന്നീട് ്രപധാന പ്രതികളിലൊരാളായി മാറുകയും ചെയ്തു. കോയമ്പത്തൂര്‍ കേസിലെന്ന പോലെ ബംഗളൂരു കേസിലും അങ്ങനെ സംഭവിക്കാമെന്ന ആശങ്കയാണ് പൊതുവെ. അന്ന് അറസ്റ്റിലായ അദ്ദേഹം ഒമ്പതര വര്‍ഷം കാരാഗൃഹത്തിലായിരുന്നു. ജാമ്യാപേക്ഷകളുമായി കോടതി പലത് കയറിയെങ്കിലും വിധി അനുകൂലമായില്ല്‌ള. ഒടുവില്‍ പ്രത്യേക കോടതി 2007 ആഗസ്റ്റ് ഒന്നിനാണ് മഅ്ദനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. ഒമ്പതര വര്‍ഷത്തിന് ശേഷം മഅ്ദനി സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് മടങ്ങി വന്നു.
ഇപ്പോള്‍ 2008 ജൂലൈ 25 ബംഗളൂരു നഗരത്തില്‍ ഉണ്ടായ ഒമ്പത് സ്‌ഫോടനങ്ങളുടെ പേരില്‍ ചില മൊഴികളുടെ അടിസ്ഥാനത്തിലാണ് മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.അതും ജയില്‍മോചിതനായി പുറത്ത് വന്ന് മൂന്ന് വര്‍ഷങ്ങള്‍ക്കകം. 

ഒരാഴ്ച നീണ്ട ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനുമൊടുവില്‍ കോടതിയില്‍ കീഴടങ്ങാന്‍ പോയ മഅ്ദനിയെ പൊലീസ് വന്‍ സന്നാഹത്തോടെ അറസ്റ്റ് ചെയ്തു. 98ലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇടതു സര്‍ക്കാര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്ത് കര്‍ണാടകയ്ക്ക് നല്‍കാന്‍ തയാറായില്ല. അതിന്റെ പേരിലായിരുന്നു ഈ ആശയക്കുഴപ്പം. രണ്ട് സര്‍ക്കാറുകള്‍ തമ്മിലുള്ള തര്‍ക്കമായി പോലും അതു വളര്‍ന്നു. മഅ്ദനിയെ അറസ്റ്റ് ചെയ്ത് നല്‍കിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ സര്‍ക്കാറിന് ബോധ്യമുണ്ടായിരുന്നു. അതേസമയം കൂടുതല്‍ സംയമനത്തോടെ പ്രകോപനങ്ങളില്ലാതെ മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. പറയാനുള്ളതെല്ലാം പറഞ്ഞിട്ടാണ് മഅ്ദനി പോയത്. താന്‍ നിരപരാധിയാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ കോടതിയില്‍ മൊഴി നല്‍കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല. 

മുക്കാല്‍ മണിക്കൂര്‍ മുമ്പ് ജാമ്യസാധ്യത തകിടം മറിച്ചു

Wednesday, August 18, 2010
ന്യൂദല്‍ഹി: അബ്ദുന്നാസിര്‍ മഅ്ദനിക്ക് സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത മുക്കാല്‍ മണിക്കൂറിന്റെ വ്യത്യാസത്തില്‍ തകിടം മറിഞ്ഞു. മഅ്ദനിയെ അറസ്റ്റു ചെയ്തത് ഉച്ചക്ക് ഒന്നേകാലിന്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചത് രണ്ടു മണിക്ക്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് 45 മിനിറ്റു മുമ്പ് അറസ്റ്റ് നടന്നതോടെ ജാമ്യസാധ്യത വഴുതിപ്പോയി. 

സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത അടച്ചു കൊണ്ട് അവസാന ദിവസം കര്‍ണാടക സര്‍ക്കാര്‍ തന്ത്രപരമായാണ് നീങ്ങിയത്. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന രണ്ടു മണിക്കു മുമ്പ് അറസ്റ്റ് നടന്നു കഴിഞ്ഞാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമാവുമെന്ന് നിയമവൃത്തങ്ങളില്‍ നേരത്തേ തന്നെ ചര്‍ച്ചയുണ്ടായിരുന്നു. അതിനൊത്തു തന്നെ കര്‍ണാടകം ചൊവ്വാഴ്ച മുന്നോട്ടു നീങ്ങി. 

കര്‍ണാടക പൊലിസ് കേരളത്തില്‍ എത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മഅ്ദനി മുന്‍കൂര്‍ ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന്, പ്രത്യേകാനുവാദ ഹരജി ഏറ്റവും നേരത്തേ പരിഗണിക്കണമെന്ന് തിങ്കളാഴ്ച അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് കേസ് പരിഗണിക്കാന്‍ കോടതി നിശ്ചയിച്ചത്.  ഇതോടെ, കേസ് പരിഗണിക്കുന്നതിനു മുമ്പു തന്നെ അറസ്റ്റ് നടത്താന്‍ കര്‍ണാടക പൊലീസ് മറുവഴിക്ക് മുന്നോട്ടു നീങ്ങി; കേരള പൊലിസ് സര്‍വസന്നാഹം ഒരുക്കി. 

മഅ്ദനിയുടെ ജാമ്യാപേക്ഷ രണ്ടു മണിക്ക് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ തന്നെ, മഅ്ദനിയെ ഇതിനകം അറസ്റ്റു ചെയ്തു കഴിഞ്ഞതായും ജാമ്യാപേക്ഷക്ക് ഇനി പ്രസക്തിയില്ലെന്നും കര്‍ണാടകത്തിന്റെ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ കോടതിയെ ധരിപ്പിച്ചു. എന്നാല്‍, കോടതി കേസ് രണ്ടു മണിക്ക് പരിഗണിക്കാനിരിക്കെ, അറസ്റ്റ് ചെയ്ത നടപടിയെ മഅ്ദനിയുടെ അഭിഭാഷകന്‍ പിനാകി മിശ്ര ചോദ്യം ചെയ്തു. 

കേസ് പരിഗണിക്കുന്നതിനിടയില്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്‌ഡേയ കട്ജുവും ടി.എസ് താക്കൂറും ഉള്‍പ്പെട്ട ബെഞ്ച് രണ്ടുവട്ടം ആവര്‍ത്തിച്ചു പറഞ്ഞത് അറസ്റ്റ് നടന്നു കഴിഞ്ഞ കാര്യമാണ്: 'അറസ്റ്റ് ഇതിനകം നടന്നു കഴിഞ്ഞു. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായി. ഇനി ചെയ്യാനുള്ളത് ബന്ധപ്പെട്ട കോടതിയില്‍ സാധാരണ ജാമ്യാപേക്ഷ നല്‍കുകയാണ്. ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യത്തിനും അപേക്ഷിക്കാം'.

മഅ്ദനിയുടെ ആരോഗ്യ നില, പതിറ്റാണ്ടോളം ജയിലില്‍ കിടന്ന ശേഷം കുറ്റവിമുക്തനായ കാര്യം, മനുഷ്യാവകാശ പ്രശ്‌നം എന്നിവ കോടതിയെ അഭിഭാഷകന്‍ ബോധ്യപ്പെടുത്തിയപ്പോഴും, അറസ്റ്റു നടന്നു കഴിഞ്ഞ കാര്യമാണ് കോടതി ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയത്. 'ജാമ്യാപേക്ഷ ഞങ്ങള്‍ക്ക് എങ്ങനെ പരിഗണിക്കാന്‍ കഴിയും?' കോടതി ചോദിച്ചു. ആവശ്യമായ ചികില്‍സക്ക് ബന്ധപ്പെട്ട കോടതിയില്‍ മഅ്ദനിക്ക് അപേക്ഷിക്കാം. ജാമ്യത്തിന് വീണ്ടും മഅ്ദനി അപേക്ഷിക്കുമ്പോള്‍,  നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിലെ നിഗമനങ്ങളൊന്നും ബാധിക്കരുതെന്നും കോടതി പറഞ്ഞു. അറസ്റ്റ് കഴിഞ്ഞതിനാല്‍, ജാമ്യം നല്‍കുന്നതിന്റെ വിവിധ വശങ്ങളിലേക്കൊന്നും കോടതി കടന്നില്ല

'ജീവന്‍ നഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചുവരാം...'

Wednesday, August 18, 2010
തിരുവനന്തപുരം: ആയിരങ്ങളെ സാക്ഷി നിര്‍ത്തി താനിനി തെറ്റായ മാര്‍ഗത്തിലേക്കില്ലെന്ന് പ്രഖ്യാപനം നടത്തിയ മണ്ണില്‍ ഒരിക്കല്‍ക്കൂടി കാലൂന്നി അബ്ദുന്നാസിര്‍ മഅ്ദനി പറഞ്ഞു 'ജീവന്‍ നഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചുവരാം'. കര്‍ണാടകയില്‍ ബി.ജെ.പി ഭരിക്കുന്നതിനാല്‍ തന്റെ അറസ്റ്റിനെ വര്‍ഗീയ പ്രശ്‌നമായി കാണരുത്.  അവിടത്തെ  സര്‍ക്കാറും പൊലീസും  ഗൂഢാലോചന നടത്തി ചതിച്ചില്ലെങ്കില്‍ മടങ്ങിവന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. 

തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ആശങ്ക കലര്‍ന്ന വാക്കുകളില്‍ മഅ്ദനി സംസാരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടപ്പോള്‍ ശംഖുംമുഖം കടല്‍ത്തീരത്ത് നടന്ന സ്വീകരണ യോഗത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി താനിനി തെറ്റായ മാര്‍ഗത്തില്‍ സഞ്ചരിക്കില്ലെന്ന് പ്രഖ്യാപനം നടത്തിയ മഅ്ദനി ചൊവ്വാഴ്ച അതേ ശംഖുംമുഖത്തെ വിമാനത്താവളത്തില്‍ ബംഗളൂരു സ്‌ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായി എത്തുമ്പോള്‍  അക്ഷരാര്‍ഥത്തില്‍ ദുഃഖിതനായിരുന്നു. 

തന്റെ ദുഃഖം മനസ്സിലടക്കി പ്രതീക്ഷയുള്ള വാക്കുകള്‍ പറഞ്ഞ് അദ്ദേഹം മടങ്ങി.  തിരിച്ചുവരുമോയെന്ന ആശങ്ക അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു

ഞാന്‍ നിരപരാധി; പ്രാര്‍ഥിക്കുക -മഅ്ദനി

Wednesday, August 18, 2010
കൊല്ലം: ഞാന്‍ നിരപരാധിയെന്ന് ബോധ്യപ്പെട്ട്, ജാതിമത വ്യത്യാസമില്ലാതെ എന്നെ സ്‌നേഹിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കേരളീയ സമൂഹത്തോട് പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്ത കടപ്പാടും പ്രതിബദ്ധതയുമുണ്ട്. സര്‍വശക്തനായ ദൈവത്തിന് മാത്രമേ എന്നെ ഈ കുടുക്കില്‍ നിന്ന് രക്ഷിക്കാനാവൂ. അതിനാല്‍ എനിക്കും എന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും എനിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ തളര്‍ന്നുവീണുപോയ എന്റെ പിതാവിനും വേണ്ടി വിശ്വാസികളും ജനങ്ങളും പ്രാര്‍ഥിക്കണം. അതുമാത്രമാണ് എന്റെ രക്ഷ. ബംഗളൂരു സ്‌ഫോടനകേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് കീഴടങ്ങാന്‍ പോകുന്ന വിവരം അറിയിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി പറഞ്ഞു. പിതാവിന്റെ തളര്‍ച്ചയെകുറിച്ച് പറഞ്ഞപ്പോള്‍ വിതുമ്പിയ അദ്ദേഹം സംസാരത്തിനിടെ കണ്ണുതുടച്ചപ്പോള്‍ കരച്ചിലാണെന്ന് തെറ്റിദ്ധരിക്കരുതെന്ന അഭ്യര്‍ഥനയും നടത്തി. 

കോടതിയോടും നിയമത്തോടുമുള്ള ആദരവ് കൊണ്ടാണ്. ജീവിതത്തില്‍ ദൈവം കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു സംവിധാനത്തെ  ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് കോടതിയെ മാത്രമാണ്. ബംഗളൂരു സ്‌ഫോടനകേസില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുവെന്ന് അറിഞ്ഞ അന്നു മുതല്‍ നിയമവിധേയനായ ഒരാള്‍ ചെയ്യേണ്ടതുമാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. കോടതികളുടെ പരിരക്ഷ നേടാനുള്ള ശ്രമമാണ് നടത്തിയത്. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെയല്ല പോകുന്നത്. അതിനുവേണ്ടിയല്ല ഇത്തരം കുടുക്കുകള്‍ ഒപ്പിച്ചതെന്ന് തനിക്കറിയാം. ആ ബോധ്യത്തോടുകൂടി തന്നെയാണ് കീഴടങ്ങുന്നത്. ഇനി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വരെ തനിക്ക് പങ്കാളിത്തമുണ്ടെന്ന വാര്‍ത്തകള്‍ വന്നേക്കാം-മഅ്ദനി പറഞ്ഞു. 

എനിക്ക് പറയാനുള്ളത് കോടതിയില്‍ പറയാം എന്നുകരുതിയാണ് അവിടെ കീഴടങ്ങാന്‍ തീരുമാനിച്ചത്. ഒരു രേഖയായി അത് കിടക്കട്ടേയെന്ന് കരുതി. കഴിഞ്ഞ ദിവസം ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്തത് മതവിശ്വാസത്തെ ദുരുപയോഗപ്പെടുത്തുകയാണെന്ന ആരോപണം ശരിയല്ല. ആ ഖുര്‍ആന്‍ ആണ് മര്‍ദിതര്‍ക്ക് വേണ്ടിയും തീവ്രവാദത്തിനെതിരെയും നിലകൊള്ളാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.  തന്റെ അറസ്റ്റിനെ ഒരു മുസ്‌ലിം -ഹിന്ദു പ്രശ്‌നമായി ഒരിക്കലും കണ്ടിട്ടില്ല. അങ്ങനെ ഉണ്ടാകാനുള്ള അവസരവും സൃഷ്ടിക്കില്ല. ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു അനിഷ്ടസംഭവവും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

ജാമ്യ, ചികിത്സാ അപേക്ഷ വേഗത്തില്‍ കേള്‍ക്കണം -സുപ്രീംകോടതി

Wednesday, August 18, 2010
ന്യൂദല്‍ഹി: അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പു തന്നെ അറസ്റ്റ് നടന്നു കഴിഞ്ഞിരുന്നു. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായി മാറിയെന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ടി.എസ്. താക്കൂര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് മഅ്ദനിയുടെ അഭിഭാഷകന്റെ ആവശ്യം തള്ളിയത്. 

വിചാരണക്കോടതിയില്‍ മഅ്ദനിക്ക് സാധാരണ രീതിയിലുള്ള ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യത്തിനും ആവശ്യമായ ചികിത്സക്കും അപേക്ഷിക്കാം. മഅ്ദനി അപേക്ഷ നല്‍കുന്ന പക്ഷം ഇക്കാര്യങ്ങള്‍ വേഗത്തില്‍ പരിഗണിക്കണം. നേരത്തെ, കര്‍ണാടക കോടതികളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്തെ പരാമര്‍ശങ്ങളോ സാഹചര്യങ്ങളോ ബാധകമാകാതെ ഈ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

മഅ്ദനിയുടെ ആരോഗ്യനിലയും പതിറ്റാണ്ടോളം തടവില്‍ കിടന്നശേഷം മുമ്പ് കുറ്റവിമുക്തനായ വ്യക്തിയാണെന്ന കാര്യവും അഭിഭാഷകനായ പിനാകി മിശ്ര ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇക്കാര്യങ്ങള്‍ എടുത്തു പറഞ്ഞത്. 

എ.എസ്. സുരേഷ്‌കുമാര്‍

കനത്ത സുരക്ഷയില്‍ മഅ്ദനിയെ ബംഗളുരുവിലെത്തിച്ചു

Wednesday, August 18, 2010
ബംഗളൂരു: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്ക് മധ്യേ ബംഗളുരു സ്‌ഫോടനക്കേസിലെ 31ാം പ്രതി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ബംഗളുരു വിമാനത്താവളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രാത്രി 7.45ന് പുറപ്പെട്ട കിങ് ഫിഷര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ രാത്രി 9.15നാണ് മഅ്ദനിയെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സംഘത്തലവന്‍ അലോക് കുമാര്‍, ഡി.എസ്.പി എച്ച്.എം. ഓംകാരയ്യ, ഇന്‍സ്‌പെക്ടര്‍ സിദ്ധപ്പ എന്നിവരും മഅ്ദനിക്കൊപ്പമുണ്ടായിരുന്നു. 

മഅ്ദനിയുടെ വരവ് പ്രതീക്ഷിച്ച് വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്പടക്ക് പിടികൊടുക്കാതെ കാര്‍ഗോ ഗേറ്റ് വഴിയാണ് മഅ്ദനിയെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. അലോക് കുമാറും മൂന്ന് പൊലീസുകാരും അറൈവല്‍ ടെര്‍മിനലിലൂടെ പുറത്തെത്തി. പ്രധാന കവാടത്തില്‍ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അലോക് കുമാര്‍ പ്രതികരിച്ചില്ല. പിന്നീട് മഅ്ദനിയെ ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വെങ്കിടേഡ് ഗുരിഗിയുടെ കോറമംഗലയിലെ വീട്ടില്‍ ഹാജരാക്കുന്നതിന് കൊണ്ടുപോയി. മഅ്ദനിയെ കൊണ്ടുവരുന്നതിന് മുന്നോടിയായി വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. സി.ഐ.എസ്.എഫ് സേനാംഗങ്ങള്‍ക്ക് പുറമേ വിമാനത്താവളത്തില്‍നിന്ന് പുറത്തേക്കുള്ള കവാടത്തില്‍ ദ്രുത കര്‍മ സേനയിലെ അംഗങ്ങളെയും വിന്യസിച്ചിരുന്നു. പ്രധാന കവാടത്തില്‍ വടംകെട്ടിയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍, പി.ഡി്പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

 


No comments: