1.2.10

ഗാന്ധിജിക്കും തീവ്രവാദിയെന്ന വിളി കേള്‍ക്കേണ്ടിവന്നു -അബ്ദുള്‍നാസര്‍ മഅദനി


മഞ്ചേശ്വരം: സാമ്രാജ്യത്വത്തിനെതിരെ സമരംനയിച്ച ഗാന്ധിജിക്കും തീവ്രവാദിയെന്ന വിളികേള്‍ക്കേണ്ടിവന്നിരുന്നുവെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി അഭിപ്രായപ്പെട്ടു.

കുഞ്ചത്തൂര്‍ മാടയില്‍ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാരെ പുറത്താക്കി ഗാന്ധിജി നയിച്ച പ്രസ്ഥാനം അധികാരത്തില്‍ വന്നപ്പോള്‍ കമ്യൂണിസ്റ്റുകാരെ തീവ്രവാദികളാക്കി.പിഡിപിക്കെതിരെ പറഞ്ഞുനടക്കുന്ന വി.എസ്.അച്യുതാനന്ദനും എത്രയോകാലം തീവ്രവാദത്തിന്റെ മുഖമുദ്ര പേറി നടന്നയാളാണ്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയപ്പോള്‍ നക്‌സലേറ്റുകളെ തീവ്രവാദികളാക്കി. നെഹ്‌റു മുസ്‌ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്നും ചത്തകുതിരയെന്നും വിളിച്ചു. പിഡിപി പിറന്നപ്പോള്‍ ആ പേര് ഞങ്ങള്‍ക്ക് ചാര്‍ത്തിത്തന്ന് മുസ്‌ലിം ലീഗ് മതേതരത്വത്തിന്റെ അപ്പസേ്താലന്മാരായി -മഅദനി പറഞ്ഞു.

മനുഷ്യത്വത്തിലും മനുഷ്യാവകാശത്തിലും വിശ്വസിക്കുന്നവരെ തന്റെയും കുടുംബത്തിന്റെയും മനോവേദന അറിയിക്കാനാണ് യാത്ര നടത്തുന്നതെന്ന് മഅദനി പറഞ്ഞു.സാമ്രാജ്യത്വ ഇടപെടല്‍ അവസാനിപ്പിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക, ന്യുനപക്ഷ വേട്ട നിര്‍ത്തുക എന്നീ ആവശ്യങ്ങളുമായി പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി നയിക്കുന്ന രാഷ്ട്ര സുരക്ഷാ സന്ദേശ യാത്രക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കാന്‍ നാടെങ്ങും പാര്‍ട്ടിപ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വം തയ്യാറെടുപ്പുകള്‍ തുടങ്ങി. ജാഥയില്‍ ചെയര്‍മാന് പുറമേ മുഴുവന്‍ സി.എ.സി.അംഗങ്ങളും അനുഗമിക്കും. മലപ്പുറം ജില്ലയില്‍ മാത്രം പതിഞ്ചോളം കേന്ദ്രങ്ങളില്‍ ജാഥക്കു സ്വീകരണം ഒരുക്കിയിട്ടുണ്ട്.

No comments: