12.8.09

തിരഞ്ഞെടുപ്പിനുശേഷം പി.ഡി.പി ഒരുപടികൂടി ശക്തം- മഅദനി

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ പി.ഡി.പി തീര്‍ന്നുവെന്ന്‌ കരുതിയവര്‍ക്ക്‌ തെറ്റുപറ്റിയെന്നും പാര്‍ട്ടിക്ക്‌ യാതൊരു ക്ഷീണവുമുണ്ടായിട്ടില്ലെന്നും ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി. തിരഞ്ഞെടുപ്പിനുമുമ്പ്‌ പി.ഡി.പി എങ്ങനെയായിരുന്നുവോ അതിനേക്കാള്‍ ഒരുപടി ശക്തമാണിപ്പോള്‍ പാര്‍ട്ടി. പി.ഡി.പി മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം മലപ്പുറത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിന്‌ കാരണം പി.ഡി.പിയാണെന്ന്‌ രാഷ്ട്രീയ അവബോധമുള്ള ആരും പറയില്ല. തോല്‍വിയുടെ കാരണം എല്‍.ഡി.എഫ്‌ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കിയ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്‌. പല വമ്പന്മാരും മൂക്കുകുത്തി. പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫിന്റെ വോട്ടും ഭൂരിപക്ഷവും ഇക്കുറി ഗണ്യമായി കുറഞ്ഞതിലൂടെ പി.ഡി.പി ശക്തി തെളിയിച്ചതായും മഅദനി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹിം തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വേലായുധന്‍ വെന്നിയൂര്‍ പതാക ഉയര്‍ത്തി. ശശി പൂവന്‍ചിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലപ്പുറം താലൂക്ക്‌ ആസ്‌പത്രിക്കുള്ള വീല്‍ചെയറുകള്‍ മഅദനി ചടങ്ങില്‍ കൈമാറി. ഗഫൂര്‍ പുതുപ്പാടി, പി.എ. സലാം, അഡ്വ. വള്ളിക്കുന്നം പ്രസാദ്‌, മുഹമ്മദ്‌ റജീബ്‌, സലാം മൂന്നിയൂര്‍, മൊയ്‌തുണ്ണി ഹാജി, അലി കാടാമ്പുഴ, യൂസഫ്‌ പാന്ത്ര, മൊയ്‌തീന്‍കുട്ടി പൊന്മള, എം.കെ. നൗഷാദ്‌, രവി നായര്‍, ജാഫര്‍ അലി ദാരിമി, മുഹമ്മദ്‌ സഹീര്‍, ഷമീര്‍ പരപ്പനങ്ങാടി, ബാപ്പു പുത്തനത്താണി, ശ്രീജ മോഹന്‍, കരുണിയന്‍ ചേക്കു, സൈഫുദ്ദീന്‍ അനന്താവൂര്‍, ഉസ്‌മാന്‍ കാച്ചടി, ബാബുമണി കരുവാരക്കുണ്ട്‌ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി അഡ്വ. കെ. ഷംസുദ്ദീന്‍ സ്വാഗതം പറഞ്ഞു.

No comments: