2.8.12


നിരപരാധിത്വം തെളിയിച്ചു മഅ്ദനി പുറത്തുവരും -കെ.പി. മുഹമ്മദ്

ജിദ്ദ: ബംഗളുരു സ്ഫോടനക്കേസില്‍ വിചാരണയാരംഭിച്ചിരിക്കെ, വ്യാജകേസില്‍ കുരുങ്ങിയ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നിരപരാധിത്വം തെളിയിച്ച് പുറത്തുവരാന്‍ കഴിയുമെന്നു ഉറച്ചുവിശ്വസിക്കുന്നതായി കേരള ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം വര്‍ക്കിങ് ചെയര്‍മാനുമായ അഡ്വ. കെ.പി. മുഹമ്മദ് പറഞ്ഞു. ഭരണകൂടത്തിന്‍െറ അധികാരം ഉപയോഗിച്ച് ജുഡീഷ്യറിയെ വരുതിയില്‍ നിറുത്തി കടുത്ത നീതിനിഷേധമാണ് മഅ്ദനിയുടെ നേരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. വിചാരണ കോടതി മുതല്‍ പരമോന്നത നീതിപീഠം വരെ അദ്ദേഹത്തിന് ജാമ്യം നല്‍കേണ്ടതില്ല എന്ന ഉറച്ച മുന്‍വിധി എടുത്തുകഴിഞ്ഞതായാണ് കേസ് നടത്തിപ്പില്‍ നിന്നു ബോധ്യമായത്. അതിനാല്‍ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി മഅ്ദനി കോയമ്പത്തൂര്‍ കേസിലെന്ന പോലെ തന്നെ പുറത്തുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജിദ്ദയില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു ഉംറ നിര്‍വഹിക്കാനായി സൗദിയിലെത്തിയ കെ.പി. മുഹമ്മദ്. 
മഅ്ദനിയുടെ കാര്യത്തില്‍ ഇന്നോളം അനീതി മാത്രമേ ഭരണകൂടത്തിന്‍െറയും ന്യായാസനങ്ങളുടെയും ഭാഗത്തു നിന്നുണ്ടായിട്ടുള്ളൂ. കോയമ്പത്തൂരില്‍ നിറയൗവനത്തിലാണ് അദ്ദേഹത്തിന്‍െറ വിലപ്പെട്ട പത്തുവര്‍ഷം കവര്‍ന്നത്. നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടിട്ടും നശിപ്പിക്കപ്പെട്ട ആ ജീവിതത്തിന് നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. തുടര്‍ന്നു രണ്ടുവര്‍ഷത്തിനകം അദ്ദേഹത്തെ പിന്തുടര്‍ന്നു വേട്ടയാടി. റമദാനില്‍ നോമ്പുകാരനായിരിക്കെയാണ് കാടിളക്കി അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. സുപ്രീംകോടതിയില്‍ കൊടുത്ത മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനുള്ള ഒരു മണിക്കൂര്‍ നേരം പോലും കാത്തിരിക്കാന്‍ അധികൃതര്‍ തയാറായില്ല. കര്‍ണാടക പൊലീസിന്‍െറ സമ്മര്‍ദത്തിനു മുന്നില്‍ അന്തര്‍ സംസ്ഥാനമര്യാദയുടെ കാര്യം പറഞ്ഞ് വഴങ്ങിക്കൊടുക്കുകയായിരുന്നു കേരളസര്‍ക്കാര്‍. അന്നത്തെ കൊല്ലം എസ്.പി ഇക്കാര്യത്തില്‍ ദുരൂഹമായ വീറും വാശിയുമാണ് പ്രകടിപ്പിച്ചത്-കെ.പി മുഹമ്മദ് പറഞ്ഞു.
ബംഗളുരു വിചാരണകോടതിയില്‍ കേസ് എത്തിയതോടെ വ്യാജാരോപണങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. തടിയന്‍റവിട നസീറിന്‍െറ മൊഴിയെ ആസ്പദമാക്കിയാണ് അറസ്റ്റ് എന്നായിരുന്നു ആദ്യവാദം. നസീര്‍ തന്നെ അക്കാര്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായി നിഷേധിച്ചു. കുടകില്‍ ഗൂഢാലോചന നടത്തി എന്നായി പിന്നെ. കെ.കെ ഷാഹിനക്കെതിരായ കേസും ബി.ജെ.പി പ്രാദേശികനേതാവു തന്നെ നല്‍കിയ മൊഴിയും അതും അവാസ്തവമാണെന്നു തെളിയിച്ചു. ഏറ്റവുമൊടുവില്‍ ജാമ്യത്തിനു വേണ്ടിയാണെങ്കില്‍ കേസ് വാദിക്കേണ്ടതില്ല എന്ന നിലപാടാണ് ജഡ്ജി തന്നെയെടുത്തത്. അങ്ങനെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം വ്യാജമാണെന്നു തെളിഞ്ഞു. ഒപ്പം മഅ്ദനി അകത്തു തന്നെ കഴിയണമെന്നത് അധികാരകേന്ദ്രങ്ങളുടെയും അവരുടെ സമ്മര്‍ദത്തിലുള്ള ന്യായപീഠങ്ങളും ഉറപ്പിച്ചതാണെന്നും വ്യക്തമായി. അതുകൊണ്ട് വിചാരണകോടതിയില്‍ തന്നെയാണ് പ്രതീക്ഷ. അവിടെ കേസ് വാദിച്ചു നിരപരാധിത്വം തെളിയിക്കാനാവുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
നാനാവിധേനയും മഅ്ദനിയുടെ തകര്‍ക്കുകയാണ് കേസുകളുടെയെല്ലാം ഉദ്ദേശ്യം. കണ്ണിന്‍െറ കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടു കഴിഞ്ഞു. ജയിലിനകത്ത് തനിക്ക് മനോവീര്യം നല്‍കിയിരുന്ന വായനക്ക് സാധ്യമല്ലാതായതില്‍ അദ്ദേഹത്തിനു വിഷമമുണ്ട്. ശാരീരികമായ മറ്റ് അവശതകളും തളര്‍ത്തുന്നുണ്ട്. അതിനുമേല്‍ കേസിന് വേണ്ടി വരുന്ന വമ്പിച്ച സാമ്പത്തികചെലവു കൂടിയാകുമ്പോള്‍ സ്ഥിതി കൂടുതല്‍ ദയനീയമാകുന്നു. ഓരോ തവണ കേസ് മാറ്റിവെക്കുമ്പോഴും ഓരോ ഹരജി തള്ളുമ്പോഴും ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടി വരുന്നത്. അദ്ദേഹത്തിനോ കൂടെ നില്‍ക്കുന്നവര്‍ക്കോ താങ്ങാവുന്നതല്ല ഇത്. എങ്കിലും ദൈവസഹായത്തില്‍ വിശ്വാസമര്‍പ്പിച്ചു മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം.
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ കൊല്ലം ആസ്ഥാനമാക്കി ജമാഅത്ത് ഫെഡറേഷന്‍ ട്രസ്റ്റ് രൂപവത്കരിച്ച് വിദ്യാഭ്യാസ സാമൂഹികസേവന രംഗത്ത് കൂടുതല്‍ സജീവമാകാന്‍ തീരുമാനിച്ചതായി സംഘടനയുടെ കാര്യദര്‍ശി കൂടിയായ മുഹമ്മദ് അറിയിച്ചു. ഇതിന്‍െറ ഭാഗമായി വര്‍ക്കലക്ക് അടുത്ത് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി പണിയുന്നതിനായി 25 ഏക്കര്‍ സ്ഥലം എടുക്കാനായി കരാര്‍ എഴുതിക്കഴിഞ്ഞു. ആതുരരംഗത്തും ആരോഗ്യവിദ്യാഭ്യാസ രംഗത്തും സേവനങ്ങളര്‍പ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജമാഅത്ത് ഫെഡറേഷന്‍ ഈ സംരംഭത്തിനു മുന്നിട്ടിറങ്ങിയതെന്നും ഉദാരമതികളുടെ സഹായം തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഹമ്മദ് പറഞ്ഞു.
ജിദ്ദ ‘ഗള്‍ഫ് മാധ്യമം’ ഓഫീസ് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ ജമാഅത്ത് ഫെഡറേഷന്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്‍റ് അബൂസിനാന്‍, ജനറല്‍ സെക്രട്ടറി ദിലീപ് താമരക്കുളം, സിയാദ് ഹബീബ്, അബ്ദുറഷീദ് കരുനാഗപ്പള്ളി എന്നിവര്‍ അനുഗമിച്ചു.

No comments: