10.11.11


സാക്ഷിമൊഴികള്‍ അനുസരിച്ചും

മഅ്ദനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ളെന്ന് 


ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസില്‍ പ്രതിയാക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയെ കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒമ്പത് വിടുതല്‍ ഹരജികളില്‍ പ്രോസിക്യൂഷന്‍ വാദം നവംബര്‍ 28ന് നടക്കും. മഅ്ദനിയുടെ അഭിഭാഷകരുടെ വാദം ബുധനാഴ്ച പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസ് 28ലേക്ക് മാറ്റി പ്രത്യേക അതിവേഗ കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് ഉത്തരവിട്ടത്.കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാക്ഷി മൊഴികള്‍ അനുസരിച്ച് മഅ്ദനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ളെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ യശാങ്ക് അധ്യാരുവിന്‍െറ നേതൃത്വത്തില്‍ അഭിഭാഷകരായ പി. ഉസ്മാന്‍, അഡോള്‍ഫ് മാത്യു, സുധാകരന്‍, വസന്ത് എച്ച്. വൈദ്യ എന്നിവരടങ്ങുന്ന സംഘം വാദിച്ചത്.മഅ്ദനിക്കെതിരെ ആരോപിച്ച പ്രധാന കുറ്റം ഗൂഢാലോചനയാണ്. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മജീദ്, റഫീഖ്, പ്രഭാകര്‍ എന്നിവരുടെ സാക്ഷിമൊഴികള്‍ വിശ്വാസയോഗ്യമല്ല. ഇവരുടെ മൊഴികള്‍ വിശ്വാസത്തിലെടുത്താല്‍ പോലും മഅ്ദനിക്കെതിരെ ആരോപിച്ചിട്ടുള്ള ഗൂഢാലോചനാ കുറ്റമോ മറ്റ് കുറ്റങ്ങളോ നിലനില്‍ക്കുന്നതല്ല. ഗൂഢാലോചന നടന്നത് എവിടെ വെച്ചാണെന്നോ എന്നാണെന്നോ ഏത് സമയത്താണെന്നോ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നില്ല.എറണാകുളത്തെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മജീദ് കണ്ണൂരില്‍ പോയി മൊഴി നല്‍കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. സാമാന്യബുദ്ധിക്ക് നിരക്കാത്ത മൊഴികളുണ്ടെങ്കില്‍ കുറ്റം ആരോപിക്കുന്ന ഘട്ടത്തില്‍ കോടതി പരിശോധിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും മഅ്ദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 2005ല്‍ സ്ഫോടനത്തിനുള്ള ഗൂഢാലോചന നടന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.ഈ സമയത്ത് മഅ്ദനി കോയമ്പത്തൂര്‍ കോടതിയില്‍ വിചാരണ തടവിലായിരുന്നു. ഒന്നാം പ്രതി തടിയന്‍റവിട നസീറിന്‍െറ മൊഴികളാണ് മഅ്ദനിക്കെതിരെ കുറ്റം ആരോപിക്കുന്നതിന് കാരണമായി പറഞ്ഞിട്ടുള്ളത്. എന്നാല്‍, പൊലീസിന് മുന്നില്‍ മാത്രമാണ് നസീര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇത്ര കാലമായിട്ടും മജിസ്ട്രേറ്റിന് മുന്നില്‍ നസീറിന്‍െറ മൊഴി രേഖപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തയാറായിട്ടില്ളെന്നും മഅ്ദനിയുടെ അഭിഭാഷകര്‍ വാദിച്ചു.
ഒരാള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തുന്നത് വ്യക്തമായ മൊഴികളുടെ അടിസ്ഥാനത്തിലാകണമെന്ന സുപ്രീംകോടതി വിധിയും ചൂണ്ടിക്കാണിച്ചു. ഈ കേസിലെ സാക്ഷിമൊഴികളൊന്നും വിശ്വാസ യോഗ്യമല്ളെന്നും  ഇത് കണക്കിലെടുത്താല്‍ പോലും കുറ്റങ്ങള്‍ നിലനില്‍ക്കില്ളെന്നുമാണ് നാല് മണിക്കൂര്‍ നീണ്ട വാദത്തില്‍ മഅ്ദനിയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയത്.ഒക്ടോബര്‍ 28ന് വിടുതല്‍ ഹരജികള്‍ സമര്‍പ്പിച്ച ശേഷം നടന്ന വാദത്തില്‍ മഅ്ദനിക്കെതിരെ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത് നിയമപരമായും സാങ്കേതികമായും പാലിക്കേണ്ട നടപടിക്രമങ്ങള്‍ അനുസരിച്ചല്ളെന്നും ഈ സാഹചര്യത്തില്‍ കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ടിരുന്നു. 

No comments: