4.9.10

അബ്‌ദുല്‍ അസീസിന്റെ അറസ്‌റ്റിനു പിന്നില്‍ ഗൂഢാലോചന: പി.ഡി.പി

Text Size:   

മലപ്പുറം: ബാങ്ക്‌ തട്ടിപ്പുകേസില്‍ സി.ബി.ഐ അറസ്‌റ്റു ചെയ്‌ത പി.ഡി.പി നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്‌ദുല്‍ അസീസ്‌ കുറ്റക്കാരനല്ലെന്നു ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി. 

അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതവും പി.ഡി.പിയെ തേജോവധം ചെയ്യാനുള്ള ശ്രമവുമാണെന്നും ഗഫൂര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ചു മുമ്പുതന്നെ അറിഞ്ഞിരുന്നു. അബ്‌ദുല്‍ അസീസ്‌ കുറ്റക്കാരനല്ലെന്നു പാര്‍ട്ടി കണ്ടെത്തുകയും ചെയ്‌തിരുന്നു. 

അദ്ദേഹം കുറ്റക്കാരനല്ലെന്നു അഭിഭാഷകനായ അഡ്വ. ഷാനവാസ്‌ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌. അദ്ദേഹം ബിസിനസുകാരനായിരുന്നുവെന്ന്‌ പാര്‍ട്ടിക്കു മുമ്പെ അറിയാമായിരുന്നു. 1994 ലാണ്‌ അദ്ദേഹം പി.ഡി.പിയില്‍ ചേരുന്നത്‌. ബാങ്ക്‌ തട്ടിപ്പു കേസില്‍ 93 ലാണ്‌ ഒപ്പിടുന്നത്‌. അന്നുതന്നെ താന്‍ നിരപരാധിയാണെന്നു നേതൃത്വത്തെ അറിയിച്ചിരുന്നു. 

പഴയ കേസ്‌ പൊടി തട്ടിയെടുക്കുകയാണ്‌ ഇപ്പോള്‍ ചെയ്‌തത്‌. പതിനേഴു വര്‍ഷം പി.ഡി.പിയില്‍ നിറഞ്ഞു നിന്ന വ്യക്‌തിത്വമായിരുന്നു അസീസ്‌. മഅ്‌ദനിയുടെ ജാമ്യാപേക്ഷ കേള്‍ക്കാനിരിക്കെയാണ്‌ അസീസിനെതിരായ നീക്കം.ഇതിനു പിന്നില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുകളിച്ചതായി സംശയമുണ്ട്‌. അറസ്‌റ്റിനെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നു അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചിട്ടുണ്ടെന്നും ഗഫൂര്‍ പുതുപ്പാടി പറഞ്ഞു.

No comments: