16.6.09

ആദ്യം നിങ്ങള്‍ എന്നെ ഭീകരവാദിയാക്കി; ഇപ്പോളെന്റെ ഭാര്യയെയും മഅദനി
മലപ്പുറം: ആദ്യമെന്നെ ഭീകരവാദിയാക്കി. ഇപ്പോഴെന്റെ ഭാര്യയെയും. ഞങ്ങള്‍ക്ക്‌ രണ്ടുകുട്ടികളുണ്ട്‌. ഞങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മക്കളില്ലേ. ഉമ്മയും ഉപ്പയും ഭീകരവാദികളായി ചിത്രീകരിക്കപ്പെട്ടാല്‍ സമൂഹത്തില്‍ അവരെങ്ങിനെ വളരും? ഗദ്‌ഗദകണുനായി മഅദനി ചോദിച്ചു. മാധ്യമപ്രവര്‍ത്തകരെ തെരുവുതെണ്ടികളെന്ന മട്ടില്‍ ഒരു യോഗത്തില്‍ പറയാനിടയായ സാഹചര്യത്തെക്കുറിച്ച്‌ ചൊവ്വാഴ്‌ച മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ വിശദീകരിക്കുമ്പോഴാണ്‌ മഅദനി സ്വയം നിയന്ത്രണംവിട്ടത്‌. എന്റെ കാല്‍ നഷ്ടപ്പെടാനിടയായ ബോംബ്‌ സ്‌ഫോടനം നടന്നത്‌ 16 വര്‍ഷം മുമ്പാണ്‌. ഇതിലെ പ്രതികളെ ഇപ്പോഴും ശിക്ഷിച്ചിട്ടില്ല. പുറത്തുവന്ന ശേഷം കണ്ണൂരില്‍ പോയി തീവ്രവാദികള്‍ക്ക്‌ ക്ലാസ്സെടുത്തുവെന്നായി പ്രചാരണം. വാഗമണ്ണിലെ തീവ്രവാദക്യാമ്പില്‍ എന്റെ ഭാര്യ സൂഫിയ പല തവണ സന്ദര്‍ശിച്ചുവെന്ന വാര്‍ത്ത വന്നു. വാഗമണ്‍ എവിടെയെന്നുപോലും അവര്‍ക്കറിയില്ല. തുടര്‍ച്ചയായി വന്ന ഇത്തരം വാര്‍ത്തകള്‍ എന്റെ ഭാര്യയെ മാനസികമായി തകര്‍ത്തു. ഇത്തരം വൈകാരിക വിക്ഷുബ്ധ്‌ധതയുടെ പുറത്താണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ താനങ്ങനെ പറഞ്ഞത്‌. മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനത്തിനതീതരാണെന്നു കരുതുന്നില്ല. എന്നാല്‍ ഞാന്‍ പറഞ്ഞതല്‌പം കൂടിപ്പോയി. അതില്‍ മാപ്പുചോദിക്കുന്നു. പരാമര്‍ശങ്ങളിലും ശൈലിയിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിലും താനൊരിക്കലും വര്‍ഗീയവാദിയായിരുന്നില്ലെന്നും മഅദനി പറഞ്ഞു.

No comments: