13.8.09


ഏതെങ്കിലുമൊരു മുന്നണിയുടെ വാലാകുകയെന്നതു പി.ഡി.പിയുടെ നയമല്ല- മഅ്‌ദനി
മലപ്പുറം: ഏതെങ്കിലുമൊരു മുന്നണിയുടെ വാലാകുകയെന്നതു പി.ഡി.പിയുടെ നയമല്ലെന്നു ചെയര്‍മാന്‍ അബ്‌ദുനാസര്‍ മഅ്‌ദനി. ആരെന്തു പറഞ്ഞാലും പാര്‍ട്ടിക്കു പ്രശ്‌നമില്ല. എന്നാല്‍ ആശയത്തില്‍ നിന്നും പാര്‍ട്ടി മാറില്ല. തെരഞ്ഞെടുപ്പില്‍ ചിലരുമായി കൂട്ടുകെട്ടുണ്ടാക്കുകയെന്നതു സാധാരണയാണ്‌. ഈ അടിസ്‌ഥാനത്തിലാണു പി.ഡി.പി എല്‍.ഡി.എഫിനെ ഇത്തവണ പിന്തുണച്ചത്‌. പാര്‍ട്ടി ;്രപവര്‍ത്തകരുടെ അഭിപ്രായം മാനിച്ചുകൊണ്ടായിരുന്നു ഈ നിലപാട്‌ എടുത്തത്‌. എന്നാല്‍ താന്‍ സ്വന്തമായി ഒരു തീരുമാനവും എടുത്തിട്ടില്ല. മലപ്പുറത്തു നടന്ന പി.ഡി.പി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച സംഘാടകനായിരുന്ന കെ. മുരളീധരനിപ്പോള്‍ ശൂന്യതയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ശക്‌തിയാര്‍ജിച്ചാല്‍ മാത്രമെ ഇപ്പോഴുള്ള കേന്ദ്ര സര്‍ക്കാറിന്റെ സാമ്രാജ്യത്വ വിധേയത്വത്തെ ചോദ്യം ചെയ്യാന്‍ കഴിയൂ. എന്നാല്‍ ആസിയാന്‍ കരാറിലൂടെ സാമ്രാജ്യത്വ ശക്‌തികള്‍ക്കു വഴങ്ങിക്കൊടുക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. ജനഹിതമെന്തെന്നു സര്‍ക്കാര്‍ തേടുന്നില്ല. ഇസ്രായേല്‍, അമേരിക്ക, ഇംഗ്ലണ്ട്‌ എന്നീ രാജ്യങ്ങളുടെ ഇംഗിതത്തിനനുസരിച്ചാണു ഇന്ത്യ നീങ്ങൂന്നത്‌. പി.ഡി.പി അക്രമം നടത്തുന്ന പാര്‍ട്ടിയല്ലെന്നും എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച്‌ തന്നെ തുറുങ്കിലടക്കാന്‍ ഇപ്പോഴും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെറ്റുകാരനാണെങ്കില്‍ തുറുങ്കിലടക്കട്ടെ. ഇതു രണ്ടും കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണ്‌- മഅ്‌ദനി പറഞ്ഞു. അടിച്ചൊതുക്കാന്‍ ഒരു പക്ഷെ കഴിഞ്ഞേക്കാം.പക്ഷെ സ്വയം ഒതുങ്ങില്ല. പി.ഡി.പി തെരഞ്ഞെടുപ്പിനു മുമ്പു എങ്ങനെയായിരുന്നോ അതു പോലെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. പാര്‍ട്ടിക്കു ഒരു കോട്ടവും ഉണ്ടായിട്ടില്ല. മുസ്ലിംലീഗിന്റേയും പി.ഡി.പിയുടേയും ആശയം രണ്ടാണെന്നുള്ള ഹൈദരലി ശിഹാബ്‌ തങ്ങളുടെ അഭിപ്രായം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പി.ഡി.പി ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹീം തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ട്രഷറര്‍ അജിത്‌കുമാര്‍ ആസാദ്‌, പി.ഡി.പി വൈസ്‌ ചെയര്‍മാന്‍ യു കുഞ്ഞുമുഹമ്മദ്‌, ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, പി.എ സലാം, അഡ്വ. വള്ളിക്കുന്നം പ്രസാദ്‌, സലാം മൂന്നിയൂര്‍, യൂസുഫ്‌ പാന്ത്ര, മൊയ്‌തീന്‍കുട്ടി പൊന്‍മള, മുഹമ്മദ്‌ സഹീര്‍, ബാപ്പു പുത്തനത്താണി, ബാബുമണി കരുവാരക്കുണ്ട്‌്, ശ്രീജാമോഹന്‍, അഡ്വ. കെ ശംസുദ്ദീന്‍, വേലായുധന്‍ വെന്നിയൂര്‍, ശശിപൂവന്‍ ചിന പ്രസംഗിച്ചു. വൈകിട്ടു ടൗണില്‍ പ്രകടനവും നടത്തി. യു കുഞ്ഞിമുഹമ്മദ്‌, പി.എ സലാം, യൂസുഫ്‌ പാന്ത്ര, വേലായുധന്‍വെന്നിയൂര്‍, ഇബ്രാഹീം തിരൂരങ്ങാടി, അഡ്വ. ശംസുദ്ദീന്‍ നേതൃത്വം നല്‍കി. അലീഗഡ്‌ ഓഫ്‌ കാമ്പസ്‌ മലപ്പുറത്തു യാഥാര്‍ഥ്യമാക്കുന്നതിനുള്ള കാലതാമസം അവസാനിപ്പിക്കണമെന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

12.8.09

തിരഞ്ഞെടുപ്പിനുശേഷം പി.ഡി.പി ഒരുപടികൂടി ശക്തം- മഅദനി

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ പി.ഡി.പി തീര്‍ന്നുവെന്ന്‌ കരുതിയവര്‍ക്ക്‌ തെറ്റുപറ്റിയെന്നും പാര്‍ട്ടിക്ക്‌ യാതൊരു ക്ഷീണവുമുണ്ടായിട്ടില്ലെന്നും ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി. തിരഞ്ഞെടുപ്പിനുമുമ്പ്‌ പി.ഡി.പി എങ്ങനെയായിരുന്നുവോ അതിനേക്കാള്‍ ഒരുപടി ശക്തമാണിപ്പോള്‍ പാര്‍ട്ടി. പി.ഡി.പി മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം മലപ്പുറത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിന്‌ കാരണം പി.ഡി.പിയാണെന്ന്‌ രാഷ്ട്രീയ അവബോധമുള്ള ആരും പറയില്ല. തോല്‍വിയുടെ കാരണം എല്‍.ഡി.എഫ്‌ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കിയ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്‌. പല വമ്പന്മാരും മൂക്കുകുത്തി. പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫിന്റെ വോട്ടും ഭൂരിപക്ഷവും ഇക്കുറി ഗണ്യമായി കുറഞ്ഞതിലൂടെ പി.ഡി.പി ശക്തി തെളിയിച്ചതായും മഅദനി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹിം തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വേലായുധന്‍ വെന്നിയൂര്‍ പതാക ഉയര്‍ത്തി. ശശി പൂവന്‍ചിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലപ്പുറം താലൂക്ക്‌ ആസ്‌പത്രിക്കുള്ള വീല്‍ചെയറുകള്‍ മഅദനി ചടങ്ങില്‍ കൈമാറി. ഗഫൂര്‍ പുതുപ്പാടി, പി.എ. സലാം, അഡ്വ. വള്ളിക്കുന്നം പ്രസാദ്‌, മുഹമ്മദ്‌ റജീബ്‌, സലാം മൂന്നിയൂര്‍, മൊയ്‌തുണ്ണി ഹാജി, അലി കാടാമ്പുഴ, യൂസഫ്‌ പാന്ത്ര, മൊയ്‌തീന്‍കുട്ടി പൊന്മള, എം.കെ. നൗഷാദ്‌, രവി നായര്‍, ജാഫര്‍ അലി ദാരിമി, മുഹമ്മദ്‌ സഹീര്‍, ഷമീര്‍ പരപ്പനങ്ങാടി, ബാപ്പു പുത്തനത്താണി, ശ്രീജ മോഹന്‍, കരുണിയന്‍ ചേക്കു, സൈഫുദ്ദീന്‍ അനന്താവൂര്‍, ഉസ്‌മാന്‍ കാച്ചടി, ബാബുമണി കരുവാരക്കുണ്ട്‌ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി അഡ്വ. കെ. ഷംസുദ്ദീന്‍ സ്വാഗതം പറഞ്ഞു.

2.8.09

തീവ്രവാദത്തിന്റെ പേറ്റന്റ്‌ തന്നില്‍നിന്ന്‌ മാറ്റണം -മഅദനി

കൊച്ചി: തീവ്രവാദത്തിന്റെ പേറ്റന്റ്‌ തന്നില്‍നിന്ന്‌ എടുത്തുമാറ്റണമെന്ന്‌ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. ഇന്ത്യയില്‍ എവിടെയും തീവ്രവാദികള്‍ പിടിയിലായാല്‍ താനുമായി ബന്ധിപ്പിക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌.

മഅദനി ജയില്‍മോചിതനായതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന 'നീതിരത്‌ന' അവാര്‍ഡ്‌ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഅദനി.

ഉറച്ച മതവിശ്വാസിയായി മര്‍ദിതര്‍ക്കു വേണ്ടി പോരാടിയതാണ്‌ മാധ്യമങ്ങള്‍ തന്നെ വേട്ടയാടാന്‍ കാരണമെന്നും മഅദനി പറഞ്ഞു. സാമ്രജ്യത്വ ശക്തികളെ തുറന്നുകാണിക്കാന്‍ ഇടതുപക്ഷത്തിന്‌ കഴിഞ്ഞെങ്കിലും പരാജയപ്പെടുത്താന്‍ സാധിച്ചില്ല. എ.എം. യൂസഫ്‌ എം.എല്‍.എ. ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു.

മികച്ച മനുഷ്യാവകാശ പ്രവര്‍ത്തകനുള്ള 'നീതിരത്‌ന' അവാര്‍ഡ്‌ ഗ്രോ വാസുവിന്‌ എ.എം. യൂസഫ്‌ സമ്മാനിച്ചു. മഅദനിയുടെ ജയില്‍ അനുഭവങ്ങളെക്കുറിച്ചുള്ള ബ്ലോഗ്‌ ഭാസുരേന്ദ്ര ബാബു ഉദ്‌ഘാടനംചെയ്‌തു. പൂന്തുറ സിറാജ്‌, വര്‍ക്കല രാജ്‌, സുബൈര്‍ സബാഹി, രഘുനാഥ്‌, മുഹമ്മദ്‌ റജീബ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.